Sunday, January 18, 2009

വൃദ്ധസദനത്തിലേക്കുള്ള യാത്ര.

അതൊരു വിമാനത്തിന്‍‌റ്റെ ഒച്ചയല്ലേ കുട്ട്യേയ്... ന്‍‌റ്റെ അപ്പു അതിലുണ്ടാവുമോ ആവോ? അമ്മയെ കാണാന്‍ വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം വിളിച്ചപ്പോഴും അവന്‍ പറഞ്ഞിരിന്നു. എപ്പോഴും അമ്മയെ കാണണം ന്ന് ണ്ടെന്ന്.. പക്ഷേ അവധി കിട്ടണ്ടേ? ന്താ ചെയ്യാല്ലേ? എല്ലാവര്‍ക്കും അവരവരുടെ ജോലിയല്ലേ വലുത്. ന്താ ചെയ്യാന്‍‌റ്റെ കുട്ട്യേയ്... അല്ല, ഞാന്‍ നിന്നോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം, ല്ലേ? നീയാരാ..ന്നെ നോക്കാന്‍ നില്‍ക്കണ ഹോം നേഴ്സ്. ന്നാലും അറിയാണ്ട് ങ്ങ്‌ പറഞ്ഞു പോണതാ കുട്ട്യേയ്... മനസ്സിലുള്ളത് ആരോടെങ്കിലും പറഞ്ഞാല്‍ ഒരാശ്വാസമാണേ... ഇവിടെയിപ്പോ നീയല്ലാണ്ട് ആരാ എനിക്കുള്ളത്..


ഒരു മിനിട്ടിന്‍‌റ്റെ വ്യത്യാസത്തില്‍ രണ്ടാണ്‍കുട്ടികള്‍ ഉണ്ടായപ്പോള്‍ ല്ലാവരും എന്തൊക്കെയാ പറഞ്ഞേ.. "ന്തായാലും മേലേടത്തെ ദേവകി രക്ഷപെട്ടൂട്ടോ. രണ്ടാണ്‍കുട്ടികളല്ലേ. ഇനീപ്പോ അവല്‍ക്കൊരു സുഖമൊക്കെ ണ്ടാകും"ന്ന്. എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിപ്പിക്കും പോലെ ജീവിതം മുന്നോട്ട് നീങ്ങി. അതിനിടയില്‍ എപ്പോഴോ മക്കള്‍ വളര്‍ന്നു. അച്ഛനില്ലാത്ത ദു:ഖം അറിയിക്കാതെ അവരെ തന്നാലാകും വിധം വളര്‍ത്തി. ഒന്നിനും ഒരു കുറവും ണ്ടാകാതെ നോക്കി. അടിവസ്ത്രം മുറുക്കിയുടുത്ത് അവരെ പഠിപ്പിച്ചു. അപ്പോഴൊക്കെ എനിക്കും രണ്ടാണ്‍കുട്ടികളാണെന്നതില്‍ മനസ്സാല്‍ ഞാനും അഹങ്കരിച്ചിരുന്നുവോ? എനിക്കും ഒരു നല്ല ദിവസം വരും എന്ന് വിശ്വസിച്ചിരുന്നുവോ?


രണ്ടാളുടേയും പഠിത്തം കഴിഞ്ഞു. ഇനി ജോലിയ്ക്കുള്ള ഓട്ടമാണ്‌. വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. കയ്യില്‍ പൈസയും പിടിപാടുമില്ലാത്തവന്‌ എവിടെ ജോലി? ആരുടെയൊക്കെയോ സഹായത്താല്‍ മൂത്തയാള്‍ക്ക് ഒരു ജോലി കിട്ടി. പക്ഷേ അത് വീട്ടില്‍ നിന്നും കുറേ ദൂരെയാണ്‌. അങ്ങനെ അവന്‍ ആ വീട് വിട്ട് നഗരത്തിലേക്ക് കുടിയേറി. ഇളയ ആള്‍ക്ക് ഗള്‍ഫില്‍ പോകണം ന്ന് പറഞ്ഞ് പാസ്പോര്‍ട്ടൊക്കെ എടുത്ത് വച്ചിരിക്കന്നു. അപ്പോഴൊക്കെ ഞാന്‍ പറയുമായിരിന്നു "എന്തായാലും പിന്നെയും ഞാന്‍ മാത്രം ഇവിടെ ബാക്കിയാകും ല്ലേ"ന്ന്. എന്താ ചെയ്ക.. ജീവിക്കണ്ടേ.. കുറച്ച് ഭൂമി കൊടുത്ത് കിട്ടിയ പൈസ കൊടുത്ത് വാങ്ങിയ വിസയുമായി അവനും തന്നെ തനിച്ചാക്കി പറന്നകന്നു. അത് എന്നന്നേക്കുമായുള്ള തന്‍‌റ്റെ ഒറ്റപ്പെടലിന്‍‌റ്റെ തുടക്കമായിരിന്നുവോ?


ഹോം നേഴ്സിന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ കൊടുത്ത മരുന്നും ഗുളികയും കഴിച്ച് ഒരു തളര്‍ച്ചയോടെ ദേവകിയമ്മ അവളോട് പറഞ്ഞു: ന്തിനാ ന്‍റ്റെ കുട്ട്യേയ് ഇങ്ങനെ ഞാന്‍ ജീവിക്കണെ. ഇതൊക്കെ നിര്‍ത്താറായില്ലേ? ഈ ഗുളിക കഴിക്കുമ്പോഴേക്കും കണ്ണുകളങ്ങ് അടഞ്ഞു പോകാണേയ്.. ന്നാ പിന്നെ സ്ഥിരായിട്ട് ങ്ങ്‌ അടയുവോ? അതും ഇല്യാ.. ന്താ ചെയ്യാ... ആ ഗുളികയുടെ ശക്തിയില്‍ ഉറക്കത്തിലേക്ക് മടങ്ങുമ്പോഴും അവരുടെ മനസ്സ് വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിക്കുകയായിരിന്നു.


വിവാഹ പ്രായമെത്തിയ, ഒന്നിനൊന്ന് വളര്‍ന്നു നില്‍കുന്ന രണ്ടാണ്‍മക്കള്‍. രണ്ടാള്‍‍ക്കും ആലോചനകളൊക്കെ ഷ്ടം പോലെ വരുന്നുണ്ട്. ഒടുവില്‍ മൂത്തയാള്‍ പറഞ്ഞു; ന്‍‌റ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുണ്ട്. എനിക്കവളെ ഇഷ്ടമാണ്‌. അവള്‍ക്ക് ന്നേയും. അമ്മ അത് നടത്തി തരണം. എനിക്ക് മറ്റൊരു വിവാഹം വേണ്ട.. ന്താ പറയ്ക.. കുട്ടികളൂടെ ഷ്ടമല്ലേ.. അപ്പോള്‍ പിന്നെ അതല്ലേ നടക്കേണ്ടത്. അങ്ങനെ ആര്‍ഭാടമായി ആ വിവാഹം നടന്നു. അതിനു ശേഷം ചെക്കനും പെണ്ണും ഒരാഴ്ച വീട്ടില്‍ ണ്ടായിരിന്നു. അതിനു ശേഷം രണ്ടാളും ജോലി സ്ഥലത്തേക്ക് പോയി. അവധി ഇല്ലാത്രേ.


പിന്നെ പിന്നെ അവന്‍‌റ്റെ ഫോണ്‍ വിളീകള്‍ കുറഞ്ഞു തുടങ്ങി. പണ്ടൊക്കെ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരാറുണ്ടായിരുന്നവന്‍ ഇപ്പോ മാസത്തിലൊരിക്കല്‍ പോലും വരാണ്ടാതായിരിക്കുന്നു. "അമ്മയെ കാണാന്‍ പോലും നിനക്ക് ഇപ്പോള്‍ സമയമില്ലാണ്ടായോ മോനേ" എന്ന് ചോദിച്ചു ഒരിക്കല്‍. അമ്മയ്ക്കിതൊക്കെ പറയാം. ഒരു ദിവസം അവധി എടുത്താല്‍ രൂപാ എത്രയാണ്‌ നഷ്ടം ന്ന് അമ്മയ്ക്കറിയ്യോ? ഈ പട്ടിക്കാട് പോലല്ലാ, നഗരത്തില്‍ രണ്ടാള്‍ക്ക് ജീവിക്കണമെങ്കില്‍ എന്താ പാടെന്ന് അമ്മയ്ക്കറിയ്യോ? ല്യാ.. പിന്നെ പരാതീം.. പിന്നെ സ്വന്തം ചിലവ്‌ മാത്രമാണേല്‍ കുഴപ്പമില്യാ.. ഇതിപ്പോ അങ്ങിനെയാണോ? ഇടയ്ക്കിടെ അമ്മയ്ക്കും തരണില്ലേ അഞ്ഞൂറും ആയിരമൊക്കെ. ല്ലാം അധിക ചിലവല്ലേ? പിന്നെ അവള്‍ക്കാണെങ്കില്‍ പ്പോ നല്ല സുഖോല്യാ.. ഒരു കുഞ്ഞുണ്ടാകാന്‍ പോണൂത്രേ... അതും ഒരു ചിലവല്ലേ? ന്നാലോ ജോലി ചെയ്യാന്‍ ഞാന്‍ മാത്രം. ന്താ ചെയ്ക.. ല്ലാരും കൂടി ന്നെ ഭ്രാന്തു പിടിപ്പിക്കും. എന്തിനാണ്‌ മനസ്സൊന്ന് വിങ്ങിയതെന്നും കണ്ണുകള്‍ നിറഞ്ഞ് തുടങ്ങിയതെന്നും അപ്പോഴും തനിക്കറിയില്ലായിരിന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അമ്മയ്ക്ക് അഞ്ഞൂറോ ആയിമോ തരുന്നത് അവന്‌ ഒരധിക ചിലവാണെന്ന്. അന്നാദ്യമായ് ആ മകനെ ഓര്‍ത്ത് താന്‍ കരഞ്ഞു. അതല്ലാതെ ന്താ എനിക്ക് ചെയ്യാന്‍ കഴിയ്യാ...


നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയ ആളും ഗള്‍ഫില്‍ നിന്നും വന്നിരിന്നു. ഈ നാട്ടിലെ തന്നെ ഒരു പുതു പണക്കാരന്‍‌റ്റെ മകളുമായി അവന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹവും കഴിപ്പിച്ചു. കല്യാണശേഷം പെണ്ണും ചെക്കനും പെണ്ണിന്‍‌റ്റെ വീട്ടിലായി താമസം. അവള്‍ക്ക് ഈ പഴയ വീട്ടില്‍ താമസിക്കാന്‍ പറ്റില്ലെന്ന്. ഇന്നലെ പൈസ കാണാന്‍ തുടങ്ങിയ അവള്‍ക്കും ഇതാണവസ്ഥ. അതിനൊത്ത് തുള്ളാന്‍ അവനും. രണ്ടു മാസത്തിനു ശേഷം രണ്ടാളും ഗള്‍ഫിനു മടങ്ങി. പോകുന്നതിനു മുന്‍പ് വന്നിരിന്നു യാത്ര ചോദിക്കാന്‍. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു രണ്ടാളേയും. ന്താ പ്പോ അപ്പൂന്‌ കൊടുക്കുക.. ന്‍‌റ്റെ കയ്യില്‍ ഒന്നുല്ലാല്ലോ.. പിന്നെ അടുക്കളയില്‍ നിന്നും അവന്‍‌റ്റെ പ്രീയപ്പെട്ട മാങ്ങാ അച്ചാര്‍ എടുത്തു കൊടുത്തു. അതു കാണൂമ്പോള്‍ അവന്‍‌റ്റെ കണ്ണുകളിലെ സന്തോഷം താന്‍ മനസ്സാല്‍ കാണുന്നുണ്ടായിരിന്നു. എന്നാല്‍ അതു വാങ്ങും മുന്‍പ് അവന്‍ അവളെ ഒന്നു നോക്കി. അവളോ എന്തോ ഒരു ഗോഷ്ടി കാട്ടി മുഖം തിരിച്ചു കളഞ്ഞു. പിന്നെ ആ മാങ്ങാ അച്ചാര്‍ വാങ്ങാതെ അവന്‍ തിരിഞ്ഞു നടന്നതും വിറങ്ങലിച്ച മനസ്സും വിറയ്ക്കുന്ന കൈകളുമായി അവിടെ തന്നെ നിന്നപ്പോഴേക്കും ഒരു കണ്ണുനീര്‍ പാട വന്ന് അവരുടെ യാത്ര തന്നില്‍ നിന്നും മറച്ചിരുന്നല്ലോ. സ്വന്തം മകന്‍‌റ്റെ ഇഷ്ടങ്ങള്‍ മാറി തുടങ്ങിയത് അറിയാതെ പോയത് അവന്‍‌റ്റെ പെറ്റമ്മയായ തന്‍‌റ്റെ തെറ്റല്ലേ?


കഴിച്ചിരുന്ന ഗുളികയുടെ ശക്തി ക്ഷയിച്ച് ആ ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് നോക്കിയത് മച്ചില്‍ കറങ്ങാതെ കിടക്കുന്ന പങ്കയിലേക്കാണ്‌. ഗള്‍ഫില്‍ നിന്നും ആദ്യമായി വന്നപ്പോള്‍ അമ്മയ്ക്ക് മകന്‍ കൊടുത്ത സമ്മാനം. ഒരനക്കവും കേല്‍ക്കുനില്ലല്ലോ? അവള്‍ ഇല്ലേ ഇവിടെ? ടി.വി. കാണുകയായിരിക്കും. അല്ലാണ്ടെന്താ അവള്‍ ചെയ്ക. സമയം കൊല്ലാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ? കുട്ട്യേയ്... എവിടെയാ നീയ്യ്.... ഞാന്‍ വിളീക്കണത് നീ കേള്‍ക്കണൂണ്ടോ? കുട്ട്യേയ്... ആ സാധനം തൂറന്ന് ഇരുന്നാല്‍ പിന്നെ ഇവിടെ കിടന്ന് മനുഷ്യന്‍ ചാകാറായി വിളിച്ചാല്‍ പോലും കേള്‍ക്കില്ലല്ലോ.. ന്താ ചെയ്ക.... കുട്ട്യേയ്.......


രണ്ട് മാസം ആയിട്ടുണ്ടാകും. ഒരു ദിവസം "അമ്മേ" എന്നുള്ള വിളികേട്ട് പുറത്തിറങ്ങി നോക്കിയപ്പോല്‍ ദേ നില്‍ക്കുന്നു അനിയനും ചേട്ടനും കൂടി. രണ്ടാളും ഒരുമിച്ച്.. ന്‍‌റ്റെ ഗുരുവായൂരപ്പാ.. ഞാന്‍ എന്തായീ കാണണത്... എനിക്കങ്ങട് വിശ്വസിക്കാന്‍ വയ്യാട്ടോ... ഇനീ പ്പോ ചത്താലും വേണ്ടീല്ല ന്‍റ്റെ ദേവീ... വൈകുന്നേരമാണ്‌ അവര്‍ കാര്യത്തിലേക്ക് കടന്നത്. ഈ പട്ടിക്കാട്ടില്‍ ഇങ്ങനെ ഒരു വീടും കുറേ സ്ഥലവും ഉണ്ടായിട്ടെന്തു കാര്യം. വിലയും കിട്ടില്ലാ, ഇവിടൊട്ടാരും താമസിക്കാനും പോണില്ല. അതുകൊണ്ട് നമുക്കീ വീടും പുരയിടവും വിറ്റ് കിട്ടുന്ന കാശ് മറ്റെന്തിനെങ്കിലും ഉപയോഗിക്കാമല്ലോ? അപ്പോള്‍ അതാണ്‌ കാര്യം. ഇത് വില്‍ക്കണം. അപ്പോ അതാണല്ലേ ന്‍‌റ്റെ മക്കള്‍ രണ്ടാളും കൂടി... നന്നായി... ഇനീപ്പോ ഇതു മാത്രമായിട്ടെന്തിനാ ഈ പട്ടിക്കാട്ടില്‍ ഒരു ബന്ധം ബാക്കി വയ്ക്കുന്നതല്ലേ? നന്നായീ... ന്നാലും ഒരു കാര്യം ന്‍‌റ്റെ മക്കള്‍ ഈ അമ്മയോട് പറയുമോ? ഇത് വിറ്റു കിട്ടുന്നത് പകുത്തെടുത്ത് നിങ്ങള്‍ രണ്ടാളും രണ്ടു വഴിക്ക് പോകുമ്പോള്‍ ഈ അമ്മ എങ്ങോട്ടു പോകണം ന്ന് കൂടി പറയ്യോ? അതോ ഈ അമ്മയേയും നിങ്ങള്‍ വീതം വെയ്ക്കുമോ ന്‍‌റ്റെ കുട്ടികളേ?


രണ്ടാളും കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ മുഖാമുഖം നോക്കി, എന്തോ പറയാന്‍ വന്നിട്ട് അത് നാവിന്‍ തുമ്പില്‍ തടയുന്ന പോലെ. ന്താ ഒരു മൗനം ന്‍‌റ്റെ കുട്ടികളേ.. ന്താച്ചാല്‍ പറയ്ക... ന്തായാലും ഈ അമ്മയ്ക്ക് സമ്മതാ... ന്‍‌റ്റെ കുട്ടികളല്ലേ.. അപ്പോ പിന്നെ ഈ അമ്മയ്ക്ക് ദോഷം വരുന്ന ഒന്നും നിങ്ങള്‍ ചെയ്യില്ലാന്നറിയാം.. മൂത്തയാള്‍ പതുക്കെ പറഞ്ഞു: അമ്മ പേടിക്കണ്ട. ഈ പട്ടിക്കാട്ടില്‍ ജീവിച്ച് വളര്‍ന്ന അമ്മ ന്‍‌റ്റെ കൂടെ നഗരത്തില്‍ താമസിക്കില്യാന്നറിയാം. അമ്മയ്ക്കതിഷ്ടവുമല്ലല്ലോ? ആതുകൊണ്ട് തന്നെ അമ്മ ഇവന്‍‌റ്റേയും കൂടെ പോകില്ലല്ലോ? അപ്പോ പിന്നെ ന്താ ചെയ്ക? അതുകൊണ്ട് ഞങ്ങള്‍ ഒരു കാര്യം ങ്ങട് തീരുമാനിച്ചു. അമ്മയുടെ ആഗ്രഹം പോലെ ജീവിതാവസാനം വരെ ഗ്രാമത്തിന്‍‌റ്റെ ഗന്ധവും നിഷ്ക്കളങ്കതയുമൊക്കെയുള്ള ഒരു സ്ഥലം; അമ്മയ്ക്ക് അവിടെ കഴിയാം. വൃദ്ധസദനമെന്നാണ്‌ അതിനെ അറിയപ്പെടുന്നതെങ്കിലും അവിടെ അമ്മയ്ക്ക് യാതൊരു കുറവും വരില്ലാ.. അവിടെയാകുമ്പോള്‍ എനിക്കും ഇടയ്ക്കിടെ വന്ന അമ്മയെ കാണുകയും ചെയ്യാം. അപ്പോള്‍ തന്‍‌റ്റെ കണ്ണുകള്‍ നിറഞ്ഞുവോ? മനമൊന്ന് പിടഞ്ഞുവോ? കൈകലുകള്‍ വിറച്ചുവോ? പാദത്തിനടിയിലെ മണ്ണ് ചോര്‍ന്നൊലിക്കുന്ന പോലെ തോന്നിയോ? ഒരു കൊടുംങ്കാറ്റടികുന്നുവോ? ഇല്ല, ആ കാറ്റ് തന്‍‌റ്റെ മനസ്സിലാണ്‌ ആഞ്ഞാഞ്ഞ് വീശുന്നത്, എന്തൊക്കെയോ തകര്‍ക്കാനുള്ളതു പോലെ.....


എതോ കേട്ടതൊന്നും ങ്ങട് വ്യക്തമാകുന്നില്ല. അപ്പോള്‍ ഈ വീടും സ്ഥലവും വിറ്റ് അവര്‍ക്ക് പണം കിട്ടിയാല്‍ പിന്നെ തന്‍‌റ്റെ ജീവിതം ആ വൃദ്ധസദനത്തില്‍. തന്നെ പോലെ ഏറെ പ്രതീക്ഷകളോട് കൂടി വളര്‍ത്തി വലുതാക്കിയ മക്കള്‍ അതിനുള്ള കൂലിയായ് സ്വന്തം മാതാപിതാക്കള്‍ക്ക് നല്‍കുന്ന സമ്മാനം - അവസാന സമയത്ത് ജീവിക്കാന്‍ ഒരു വൃദ്ധസദനം. മുണ്ട് മുറുക്കിയുടുത്ത് മക്കള്‍ക്കു വേണ്ടി സമ്പാദിച്ചു കൂട്ടിയതിന്‌ മക്കള്‍ നല്‍കുന്ന പ്രതിഫലം - വൃദ്ധസദനം. അരവയര്‍ ഭക്ഷണം കഴിച്ച് ബാക്കിയുള്ള ഭക്ഷണം സ്വന്തം മക്കള്‍ക്കു വേണ്ടി മാറ്റി വയ്ക്കുന്ന അച്ഛനമ്മമാര്‍ക്ക് മക്കളുടെ സമ്മാനം - വൃദ്ധസദനം. എന്തൊക്കെയോ പറയാനുണ്ടായിട്ടും, ഹൃദയം മുറിഞ്ഞ് രക്തം വമിക്കുകയായിരുന്നിട്ടും, വായ് തുറക്കാന്‍ പറ്റാത്ത അവസ്ഥ. അവസാനം ഇത്രമാത്രം പറഞ്ഞതോര്‍മ്മയുണ്ട്. "ന്‍‌റ്റെ മക്കളെ, ഈ ചെറിയ കാര്യത്തിന്‌ വേണ്ടി ല്ലാത്ത അവധിയും എടുത്ത്, കാശും ചിലവാക്കി ഇത്രടം വരെ വരേണ്ട കാര്യമുണ്ടായിരിന്നോ? ഒന്ന് വിളിച്ചു പറഞ്ഞാല്‍ പോരായിരിന്നോ? ന്തായാലും വില്‍ക്കാനുള്ള കാര്യങ്ങള്‍ നടക്കട്ടെ. എവിടെ എന്ന് ഒപ്പിടണം എന്നു മാത്രം പറഞ്ഞാല്‍ മതി, ഞാന്‍ ഒപ്പിട്ടു തരാം. പിന്നൊരപേക്ഷയുണ്ട് രണ്ടാളോടും. ഈ വീടും സ്ഥലവും വിറ്റ് ഞാന്‍ ആ വൃദ്ധസദനത്തില്‍ പോകുന്നതോടെ എന്‍‌റ്റെ ഈ ജന്മത്തുള്ള എല്ലാ ബന്ധങ്ങളും തീരുകയാണ്‌. ല്ലെങ്കില്‍ ഞാന്‍ തീര്‍ക്കുകയാണ്‌. പിന്നെ സ്വന്തത്തിന്‍‌റ്റേയും ബന്ധത്തിന്‍‌റ്റേയും പേരും പറഞ്ഞ് രണ്ടാളും ആ വഴിക്ക് വന്നു പോകരുത്. അവിടെ ഞാന്‍ സുഖിച്ച് ജീവിക്കുമ്പോള്‍ അതിനിടയ്ക്ക്‌ എനിയ്ക്കൊരു ബുദ്ധിമുട്ടായി ആ വഴിക്ക് കണ്ടു പോകരുത്. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ഠമിടറീയോ? വാക്കുകളില്‍ ഒരു വിറയല്‍ ബാധിച്ചുവോ? പിന്നെ ഒരക്ഷരം പോലും മിണ്ടാനാകാതെ അകത്തേക്ക് വന്ന് ഈ കട്ടിലില്‍ കിടന്ന കിടപ്പാണ്‌. പിന്നെ എപ്പോഴോ കണ്ണു തുറന്നപ്പോള്‍ കൂട്ടിന്‌ ഈ ഹോം നേഴ്സ് മാത്രം.


എവിടെയോ ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം. ആരോ ഫോണ്‍ എടുത്തല്ലോ. അപ്പു ആയിരിക്കും? എടുത്തു കൊണ്ട് നടക്കാവുന്ന ഫോണുമായി അവള്‍ വന്നു. അപ്പുവാണ്‌. റിസീവര്‍ ചെവിയോട് ചേര്‍ത്തു വച്ചതല്ലാതെ ഒന്നും പറയാന്‍ തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍. അടുത്ത ആഴ്ച വസ്തുവിന്‍റ്റെ പ്രമാണമാണെന്ന്. ഒന്നും പറയാതെ തന്നെ റിസീവര്‍ തിരികെ അവളുടെ കയ്യില്‍ കൊടുത്തു. ഒരാഴ്ച കൂടി ഈ വീട്ടില്‍ താമസിക്കാം. അതു കഴിഞ്ഞാല്‍ പിന്നെ വൃദ്ധസദനം. എന്തോ അതുവരെ ഇല്ലാതിരിന്ന ഒരു വേദന.... ഒരു നൊമ്പരം.. ഈ വിടിനോട് വിടപറയാന്‍ പോകുന്നു. ഈ വീട്ടില്‍ കിടന്ന് മരിക്കണമെന്ന് സ്വപ്നം കണ്ടിരിന്നു. പക്ഷേ ഇപ്പോള്‍..?? സ്നേഹിച്ച് വളര്‍ത്തി വലുതാക്കിയ മക്കള്‍, രണ്ടാളും അവരവരുടെ സുഖം തേടി പോയിരിക്കുന്നു. ഇന്ന് സ്വന്തം അമ്മ അവര്‍ക്കൊരു ഭാരമായിരിക്കുന്നു. ഇതുവരെയുള്ള ജീവിതം മുഴുവനും ഒരു തിരശ്ശീലയിലെന്ന പോലെ മുന്നില്‍ മിന്നി മറയുന്നു. ഈ വീട്ടിലേക്ക് വലതു കാല്‍ വച്ച്‌ കയറി വന്നതും, പിന്നെ സ്നേഹം മാത്രം അറിഞ്ഞ, അനുഭവിച്ച കാലം, പിന്നെ അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം, ഗര്‍ഭിണിയായി ആറുമാസം ആയപ്പോഴേക്കും തന്നെ എന്നെന്നേക്കുമായി വിട്ട് പോയ ഭര്‍ത്താവ്, പിന്നെ കുട്ടികളുടെ ജനനം, അവരുടെ വളര്‍ച്ച, വിവാഹം, കുട്ടികള്‍... പിന്നെ ഇതാ ഇപ്പോള്‍...... വൃദ്ധസദനം വരെ.....


എന്തോ ശരീരമാകെ തളരുന്ന പോലെ..... ഒരു വിറയല്‍..... നെഞ്ചില്‍ ഒരായിരം സൂചികള്‍ ഒന്നിച്ച് കുത്തിയിറക്കുന്നതു പോലെ....... പിന്നെ പതുക്കെ പതുക്കെ ആ കഴിക്കാത്ത ഗുളികയുടെ ശക്തിയില്‍ കണ്ണുകള്‍ അടച്ച് ആ അമ്മ ആരാലും ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത ആ ഉറക്കത്തിലേക്ക്, അവരുടെ മാത്രമായ ആ വൃദ്ധസദനത്തിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞിരുന്നു.

(ഈ കഥ കണിക്കൊന്ന.കോം ല്‍... എല്ലാവരും അവിടേയും കമന്‍‌റ്റ് എഴുതുമല്ലോ? നന്ദി.
കഥ കാണാന്‍ ഇതു വഴി പോകുക.: http://www.kanikkonna.com/index.php?option=com_content&view=article&id=294:2009-02-17-13-40-23&catid=25:2008-09-29-07-23-53&Itemid=11&comment_id=739#josc739 കണിക്കൊന്ന.കോം.

Sunday, January 11, 2009

ഒരു വിവാഹ സമ്മാനം.

എന്‍‌റ്റെ പ്രീയപ്പെട്ട അശ്വതിക്കുട്ടിയ്ക്ക് ,

നിന്നെ സംബന്ധിച്ച് ഈ "പ്രീയപ്പെട്ട" എന്ന് എഴുതുന്നത് തെറ്റാണെന്നറിയാം; കാരണം ഞാന്‍ നിനക്ക് പ്രീയപ്പെട്ടവനല്ലല്ലോ? ഒരിക്കലെങ്കിലും അങ്ങനെ ആയിരിന്നുവോ? അതും അറിയില്ല. നിനക്ക് സുഖം തന്നെയല്ലേ? ഇന്നലെ നമ്മുടെ "അഭി" വിളിച്ചിരുന്നു. നിനക്കോര്‍മ്മയുണ്ടോ അവനെ? നമ്മുടെ കൂടെ ഡിഗ്രിക്ക് പഠിച്ചിരുന്ന "അഭി". അവന്‍‌റ്റെ സഹോദരിയുടെ വിവാഹമാണ്‌ അടുത്ത മാസം. അവനാണ്‌ വീണ്ടും ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെ പഴയ ആ ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടു പോയത്.

നിനക്കോര്‍മ്മയുണ്ടോ അച്ചൂട്ടി ഒരിക്കല്‍ നമ്മള്‍ കോളേജില്‍ നിന്നും എല്ലാവരും കൂടി കടല്‍ കാണാന്‍ പോയത്. ആര്‍ത്തലച്ചു വരുന്ന തിരമാലകളെ കണ്ട് നീ ഓടി അകന്നത്. എല്ലാവരും ആ കടല്‍ തിരയില്‍ ഇറങ്ങി കളിച്ചു രസിച്ചപ്പോള്‍ നീ മാത്രം ആ വന്യമായ തിരമാലകളില്‍ നിന്നും അകന്നു നിന്നത്. പിന്നെ നിനക്ക് കൂട്ടായി നിന്നോടൊപ്പം ഞാന്‍ വന്നതും പിന്നീട് അതിനേ കുറിച്ച് കുട്ടുകാര്‍ കളിയാക്കി ഓരോന്ന് പറഞ്ഞതും അതു കേട്ട് നമ്മള്‍ മുഖാമുഖം നോക്കി ചിരിച്ചതും എല്ലാം. എല്ലാവരുടേയും കളീയാക്കലുകള്‍ക്കിടയിലും നമ്മള്‍ നല്ല കൂട്ടുകാരായി കഴിഞ്ഞതും, പരസ്പ്പരം അറിഞ്ഞതും ഒക്കെ. പരസ്പരം പറയാത്ത ഒരു രഹസ്യവും നമുക്കിടയില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ പോലും "എനിക്ക്‌, നിനക്ക്" എന്നീ വക്കുകള്‍ നമ്മുടെ സംസാരത്തില്‍ കടന്നു വരുമായിരിന്നില്ല. പിന്നീടെപ്പോഴോ പരസ്പ്പരം പിരിയാന്‍ പറ്റില്ലെന്ന് മനസ്സിലായതും അത് അങ്ങോട്ടുമിങ്ങോട്ടും പറയാന്‍ പറ്റാതെ നിന്നതും പിന്നെ ഒന്നും പറയാതെ തന്നെ മനസ്സിലാക്കിയതും, കോളേജ് അവധി ദിവസങ്ങള്‍ ഓരോ യുഗങ്ങളായി മാറിയതും ഒക്കെ.

പിന്നീടെപ്പോഴോ നമ്മള്‍ തമ്മിലുള്ള ഈ സ്നേഹ ബന്ധം നിന്‍‌റ്റെ വീട്ടില്‍ അറിഞ്ഞു. സാമ്പത്തിക ശേഷി ഇല്ലാത്ത അവനെ മാത്രമേ നിനക്ക് പ്രേമിക്കാന്‍ കിട്ടിയുള്ളൂ എന്ന് നിന്‍‌റ്റെ അച്ഛന്‍‌റ്റെ ചോദ്യം. സ്വന്തം വിലയും നിലയും നീ മറന്നുവോ എന്ന് നിന്‍‌റ്റെ അമ്മയുടെ ചോദ്യം. എന്നില്‍ നിന്നും സാമ്പത്തികമായി ഉയര്‍ന്ന നീ. എല്ലാവരുടേയും മുന്നില്‍ എല്ലാ കാര്യങ്ങളിലേയും പോലെ പാവപ്പെട്ടവനായ ഈ ഞാന്‍ കുറ്റക്കാരനായി. പാവപ്പെട്ടവന്‌ സ്നേഹിക്കാന്‍ എന്തവകാശം? ശരിയല്ലേ, ഞാന്‍ എന്‍‌റ്റെ നിലയും വിലയും മറന്ന്‌ നിന്നെ സ്നേഹിച്ചത് എന്‍‌റ്റെ തെറ്റല്ലേ? എന്‍‌റ്റെ മാത്രം!! പിന്നെ നിന്നെ കാണാത്ത കുറേ ദിനങ്ങള്‍. ഭ്രാന്തു പിടിക്കുമെന്ന് കരുതിയ ആ ദിവസങ്ങളില്‍ ഞാനറിഞ്ഞു "നീയും നിന്‍‌റ്റെ നിലയേയും വിലയേയും കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന്. പാവപ്പെട്ടവനെ സ്നേഹിച്ചത് തെറ്റാണെന്ന് നിന്‍‌റ്റെ അച്ഛനെ പോലെ നീയും മനസ്സിലാക്കി തുടങ്ങിയെന്ന്. എന്തോ അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാന്‍ തോന്നിയില്ല, കേട്ടതെല്ലാം സത്യമാകരുതേയെന്ന് പ്രാര്‍ത്ഥിച്ചു.

ആ സംഭവത്തിന്‍‌റ്റെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നീ ആദ്യമായ് കോളേജില്‍ വന്ന ദിവസം നിനക്കോര്‍മ്മയുണ്ടോ? രണ്ടാം വര്‍ഷ ഹിസ്റ്ററീ ക്ലാസിന്‍‌റ്റെ വരാന്തയില്‍ നിന്നു കൊണ്ട് നീ വരുന്നത് കണ്ട ഞാന്‍ ഓടി താഴെ നിന്‍‌റ്റെ അടുത്ത് അണച്ചണച്ച് നിന്നത്. എന്തൊക്കെയോ പറയാന്‍ ഉണ്ടായിട്ടും ഒന്നും പറയാന്‍ കഴിയാതെ നിന്നത്. നിന്‍‌റ്റെ കൂടെയുണ്ടായിരിന്ന കുട്ടി "ഇതാരാണെ"ന്ന്‌ ചോദിച്ചപ്പോള്‍ മുഖമുയര്‍ത്താതെ "എനിക്കറിയില്ലെ"ന്ന് പറഞ്ഞ് നീ നടന്നകന്നതും പക്ഷേ ആ പോക്കില്‍ ഒരു തവണയെങ്കിലും നീ തിരിഞ്ഞു നോക്കുമെന്ന് കരുതി അവിടെ തന്നെ നിന്ന ഞാന്‍ എത്രയോ വലിയ ഒരു മണ്ടനാണെന്ന് ആദ്യമായി നീ എന്നെ പഠിപ്പിച്ച, എനിക്ക് മനസിലാക്കി തന്ന ആ ദിവസം. പിന്നീട് ഞാന്‍ ഓടുകയായിരിന്നു നിന്‍‌റ്റെ നിഴല്‍വെട്ടത്തു പോലും കടന്നു വരാതിരിക്കാന്‍. ആ ഓട്ടത്തിനിടയില്‍ എപ്പോഴോ ഞാന്‍ അറിഞ്ഞു "എന്‍‌റ്റെ കൈവിട്ടു പോയ എന്‍‌റ്റെ മനസ്സിനെ തേടിയുള്ള ഓട്ടമാണിതെന്ന്". ആ ദിക്കറിയാതുള്ള യാത്രയില്‍ ഞാനും ആ കല്‍ക്കട്ട നഗരത്തിന്‍‌റ്റെ സന്തതിയായി.

കല്‍ക്കട്ടാ നഗരം. ആധുനിക മെട്രോ സംസ്ക്കാരത്തിന്‍‌റ്റെ നഗരം. ആ നഗരം പോലെ തന്നെയാണിവിടുത്തെ ജനങ്ങളും. പല ഭാഗത്തു നിന്നും വന്ന്‌ പല ജോലികള്‍ ചെയ്യുന്ന ആള്‍ക്കാര്‍. ആരും ആരുടേയുമല്ലാത്ത, അവരവരുടെ കാര്യസാധ്യത്തിനായി മാത്രം മറ്റുള്ളവരെ ആശ്രയിക്കുന്ന ഈ നഗരത്തിന്‍‌റ്റെ തിരക്കില്‍ ഞാനും ഒരാളായി. എല്ലാം മറന്നൊരു ജീവിതം. അതായിരിന്നു എന്‍‌റ്റെ ലക്‌ഷ്യം. പൈസകൊണ്ട് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാന്‍ ഒരു ശ്രമം. എങ്കിലും ഒരിക്കല്‍ പോലും ഞാന്‍ പൈസയുടെ മാസ്മരികമായ ആ ശക്തിക്ക് പുറകേ പോയില്ല. പക്ഷേ എനിക്കറിയാമായിരിന്നു എനിക്ക് നഷ്ടപ്പെട്ടതൊന്നും ഈ പൈസകൊണ്ട് നേടിയെടുക്കാന്‍ കഴിയില്ല എന്ന്. കാരണം സ്നേഹമെന്നത്, മറ്റെന്തിനും അതീതമാണെന്ന് ഞാന്‍ വിശ്വസിച്ചിരിന്നു, ഇപ്പോഴും വിശ്വസിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട കല്‍ക്കട്ടാ ജീവിതം എനിക്ക് സമ്മാനിച്ചത് സ്വന്തമായി കുറേ വ്യവസായ ശാലകള്‍ മാത്രം. പക്ഷേ അപ്പോഴും ഞാന്‍ ഏകനായിരിന്നു. പൈസ കൊടുത്താല്‍ കിട്ടുന്ന ഒന്നാണ്‌ യഥാര്‍ത്ഥ സ്നേഹം എങ്കില്‍ ഞാന്‍ അതിനു വേണ്ടി പൈസ കൊണ്ടൊരു തുലാഭാരം നടത്തുമായിരിന്നു. പക്ഷേ പൈസ എന്നത് ഒന്നിനും ഒരു പരിഹാരമല്ല എന്നതാണ്‌ സത്യം. ഇതൊക്കെ എഴുതി ഞാന്‍ നിന്നെ ബോറടിപ്പിക്കുന്നു.അല്ലേ? ക്ഷമിക്കണം, ജീവിതം കൈയ്യെത്തി പിടിക്കാനുള്ള ഈ നെട്ടോട്ടത്തിനിടയില്‍ മനസ്സുകൊണ്ട് എപ്പോഴോ ഞാനും ഒരു ബോറനായി.

പിന്നെ എന്‍‌റ്റെ നാടും വീടും. ഈ നെട്ടോട്ടങ്ങള്‍ക്കിടയിലും എന്നെ മാത്രം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന എന്‍‌റ്റെ അച്ഛനും അമ്മയും. അവരിപ്പോഴും എന്‍‌റ്റെ വീട്ടില്‍ തന്നെയുണ്ട്. നിനക്കോര്‍മ്മയുണ്ടോ ആ പഴയ, ഓല മേഞ്ഞ എന്‍‌റ്റെ വീട്. എന്നും അതിരാവിലെ കിഴക്കു നിന്നും മേലില ഭദ്രകാളിയുടേയും അയ്യപ്പന്‍‌റ്റേയും ക്ഷേത്രങ്ങളില്‍ നിന്നുള്ള സുപ്രഭാതവും, പടിഞ്ഞാറ് വില്ലൂര്‍ ശ്രീ വൈകുണ്‌ഠപുരം ക്ഷേത്രത്തില്‍ നിന്നുള്ള കൃഷ്ണ സ്തുതികളും, തൊട്ട് താഴെ കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന്‍‌റ്റെ കളകള ശബ്ദവും കേട്ടുണരുന്ന എന്‍‌റ്റെ വീട്. ഒരുപാടൊരുപാട് തവണ നീ വന്നിട്ടുള്ള, നിന്നെ സ്വന്തം മകളായി കരുതിയിരുന്ന എന്‍‌റ്റെ അച്ഛനും അമ്മയും താമസിക്കുന്ന എന്‍‌റ്റെ ആ പഴയ വീട്.

മലയാള മാസം ഒന്നാം തീയതികളില്‍ ക്ഷേത്രത്തിലേക്കെന്ന പേരും പറഞ്ഞ് അതിരാവിലെ എന്‍‌റ്റെ വീട്ടിലെത്തി എന്‍‌റ്റെ അച്ഛന്‍‌റ്റെ കൈയ്യില്‍ നിന്നും എന്നേക്കാള്‍ മുന്‍പേ കൈനീട്ടം വാങ്ങാറുണ്ടായിരുന്ന നീ, പിന്നെ ആ ചെമ്മണ്ണ് നിറഞ്ഞ റോഡും കഴിഞ്ഞ്, ആ തോടിന്‍‌റ്റെ കരയിലെ ആ വയല്‍ വരമ്പില്‍ കൂടി നമ്മളൊന്നിച്ചുള്ള ക്ഷേത്രത്തിലേക്കുള്ള യാത്രകള്‍. ഇന്നും ആ തോടും വയലും വരമ്പുകളും അവിടെയുണ്ട്. ഇല്ലാത്തത് നമ്മളും നമ്മുടെ യാത്രകളും മാത്രം.

ആ ചെമ്മണ്ണ് നിറഞ്ഞ റോഡും, തോടും, വയലും, വരമ്പുകളും നമുക്ക് ഇതിനൊക്കെ മുന്‍പേ പരിചിതമായിരുന്നല്ലോ, നമ്മുടെ സ്കൂളിലേക്കുള്ള യാത്രകളീല്‍. ജൂണ്‍ മാസത്തിലെ മഴയില്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന തോട്. വരമ്പേത്, വയലേത് എന്നറിയാന്‍ വയ്യാത്ത അവസ്ഥ. പുസ്തകം ഒരു പ്ലാസ്റ്റിക് കവറിലാക്കി നെഞ്ചോട് ചേര്‍ത്തു വച്ച് വഴിയരികിലെ ചേമ്പിന്‍‌റ്റെ ഇലയെ കുടയാക്കി പിടിച്ച് സ്കൂളില്‍ പോയ ദിനങ്ങള്‍. ആ വെള്ളപാച്ചിലില്‍ നിനക്ക് വഴികാട്ടിയായ് നിന്‍‌റ്റെ മുന്നില്‍ നടന്ന് സ്കൂളില്‍ ചെല്ലുമ്പോള്‍ വൃത്തിയുള്ള വസ്ത്രം ധരിച്ച നിന്നെ എന്നും ക്ലാസിനകത്തും വെള്ളത്തില്‍ വീണ്‌ ശരീരം മുഴുവന്‍ ചെളിയുമായി നില്‍ക്കുന്ന എന്നെ ക്ലാസിന്‌ പുറത്തും ആക്കി ടീച്ചര്‍മാര്‍ നമ്മളെ ആദ്യമായി വേര്‍തിരിച്ചിരിന്നു.

സ്കൂള്‍ വിട്ട് വൈകുന്നേരങ്ങളില്‍ വീട്ടിലേക്കുള്ള യാത്രകളീല്‍ നമ്മള്‍ കൂട്ടുകാര്‍ ഒക്കെ ചേര്‍ന്ന്
"ഒരു കുട്ട പൊന്നും തരാം,
പൊന്നിട്ട പെട്ടകം പൂട്ടിം തരാം,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും തരാം,
പെണ്ണിനെ തരുമോടി നാത്തൂനേ" എന്ന്‌ എന്‍‌റ്റെ ഗ്രൂപ്പും
അതിനുള്ള മറുപടിയായി
"ഒരു കുട്ട പൊന്നും വേണ്ടാ,
പൊന്നിട്ട പെട്ടകം പൂട്ടിം വേണ്ടാ,
പൂട്ടാന്‍ താക്കാല്‍ ഒളിച്ചും വേണ്ടാ,
പെണ്ണിനെ തരില്ലെടീ നാത്തൂനേ"എന്ന് നിന്‍‌റ്റെ ഗ്രൂപ്പും വഴിനീളെ മത്സരിച്ചു പാടി അവസാനം ബലപരീക്ഷണത്തില്‍ എത്രയോ തവണ നിന്നെ ഞാന്‍ സ്വന്തമാക്കുകയും ചെയ്തു. അതെല്ലാം ഒരു പഴയ കഥ. അല്ലേ? ഇപ്പോള്‍..............?

ഇന്ന് പതിനൊന്നാം തീയതി. ഈ കുറിപ്പ് നിന്‍‌റ്റെ കൈയ്യില്‍ കിട്ടുന്നതിന്‍‌റ്റെ പിറ്റേന്നിന്‍‌റ്റെ പിറ്റേന്ന് നിന്‍‌റ്റെ വിവാഹമാണെന്നെനിക്കറിയാം. നീ കരുതുന്നുണ്ടാകും ഞാനിതെങ്ങനെ അറിഞ്ഞുവെന്ന്. അല്ലേ? എന്തായാലും നീയും നിന്‍‌റ്റെ അച്ഛനും കരുതിയ പോലെ തന്നെ നിനക്ക് പണക്കാരനായ ഒരാളെ തന്നെ കിട്ടിയല്ലോ? നന്നായീ... നിന്‍‌റ്റെ ആഗ്രഹമെങ്കിലും നടക്കട്ടെ. എങ്കിലും എനിക്ക് നിന്നോടവസാനമായി ഒരപേക്ഷയുണ്ട്. കഴിയുമെങ്കില്‍ ആ പഴയ തോടിന്‍‌റ്റെ കരയിലൂടെ, ആ വയല്‍ വരമ്പുകളിക് കൂടി, ആ ചെമ്മണ്ണ് നിറഞ്ഞ റോഡില്‍ കൂടി നീ ഒരിക്കലും പോകാതാരിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ അവ നിന്നോട് ചോദിച്ചേക്കാം "ഇന്നലെ വരെ നിന്‍‌റ്റെ ഈ കാലടികളോടൊപ്പം പതിഞ്ഞത് മറ്റൊരു കാലടികളായിരുന്നല്ലോ എന്ന്"; ആ കാളീ ദേവിയേയും അയ്യപ്പനേയും കാണാന്‍ നീ പോകാതിരിക്കുക, അല്ലെങ്കില്‍ അവരും പറഞ്ഞേക്കാം "ഒന്നാം തീയതിയിലെ കൈനീട്ടമെന്ന ഒരു കുടുംബത്തിന്‍‌റ്റെ ഐശ്വര്യം നേടിയെടുത്ത്‌ അവസാനം നീയും അവരെ കൈവിട്ടു കളഞ്ഞില്ലേ"യെന്ന്. ഒരിക്കലും എന്‍‌റ്റെ മുന്നില്‍ കടന്നു വരാതിരിക്കുക, അല്ലെങ്കില്‍ ഒരുപക്ഷേ ഈ ഞാനും ചോദിച്ചു പോയേക്കാം "ഒരിക്കലെങ്കിലും നീയെന്നെ സ്നേഹിച്ചിരിന്നുവോ എന്ന്, പൈസക്കു പകരം സ്നേഹം കിട്ടുമോ എന്ന്".


നിനക്കായ് എല്ലാവിധ മംഗളാശംസകളും നേര്‍ന്നു കൊണ്ട് :

ഒരിക്കലും നീ സ്നേഹിച്ചിട്ടില്ലാത്ത നിന്‍‌റ്റെ ഒരു കൂട്ടുകാരന്‍;
ശ്രീഹരി.