Friday, December 25, 2009

ഈഡന്‍ ഗാര്‍ഡനില്‍ ഒരു ദിവസം.

ഡിസംബര്‍ 22.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍.

ഇന്‍ഡ്യാ - ശ്രീലങ്കാ നാലാം ഏകദിനം.


സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാംഗും ഈഡന്‍ ഗാര്‍ഡണ്ടെ പിച്ചിലേക്ക് നടന്നിറങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ "ഇന്‍ഡ്യ റിക്വേര്‍ഡ് 316 റ്റു വിന്‍" എന്നത് എല്ലാ ഇന്‍ഡ്യന്‍ ആരാധകരേയും നിരാശയിലാഴ്ത്തിയിരിക്കാം. കാരണം 315 എന്നത് ആ ഗ്രൗണ്ടിലെ ഏറ്റവും വലിയ ഏകദിന സ്കോറായിരിന്നു. അതിനെ മറികടക്കുക എന്നത് മറ്റൊരു എവറസ്റ്റ് കീഴടക്കല്‍ മാത്രമാണല്ലോ?

പെരേരയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിക്കൊണ്ട് സേവാംങ് ഇന്‍ഡ്യന്‍ ഇന്നിംങ്സ് ആരംഭിച്ചപ്പോള്‍ ഒരുപക്ഷേ നഷ്ടപ്പെട്ട ആവേശം കാണികള്‍ക്കുണ്ടായത് സ്വാഭാവികം മാത്രം. ആദ്യ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 12. ലക്മല്‍ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത് ഉയര്‍ന്നു പൊങ്ങി സേവാംങ്ങിനു നേരേ. പിന്നെ ആ ബാറ്റില്‍ നിന്നും നേരേ ദില്‍ഷന്‍റെ കൈകളിലേക്ക്. ഒരു നിമിഷത്തെ പാളിച്ചയ്ക്ക് പകരം നല്‍കേണ്ടി വന്നത് ഒരു ഇന്‍ഡ്യന്‍ വിക്കറ്റ്. ആ ഒരു നിമിഷം ഇന്‍ഡ്യയുടെ പതനം ശ്രീലങ്കക്കാരെ പോലെ തന്നെ നമ്മളീല്‍ പലരും സ്വപ്നം കണ്ടൂ എന്നത് സത്യം മാത്രം.

മൂന്നാമത്തെ ഓവറിലെ ആദ്യ പന്ത് സച്ചിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. നാല്‌ റണ്‍സ്. ഇന്‍ഡ്യന്‍ കാണികളുടെ ആവേശ തിരയിളക്കം ഈഡന്‍ ഗാര്‍ഡന്‍റെ പവലിയനുകളില്‍ അലയിളകി. ലക്മലിന്‍റെ നാലാമത്തെ ഓവറിന്‍റെ മൂന്നാമത്തെ പന്ത് വീണ്ടൂം സച്ചിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. അതിണ്ടെ ആവേശം കെട്ടടങ്ങുനതിനു മുന്‍പ് തന്നെ ലക്മല്‍ തന്‍റെ നാലാമത്തെ പന്ത് എറിഞ്ഞിരുന്നു. നേരേ വന്ന പന്തിനെ കവര്‍ പോയിന്‍റിലേക്ക് ആഞ്ഞടിക്കുന്ന സച്ചിന്‍. ആരവം അടങ്ങി എങ്ങും നിശബ്ദത. സച്ചിന്‍ ആഞ്ഞടിച്ച ആ പന്ത് രണ്ടീവിന്‍റെ കൈയ്യില്‍ ഇരുന്ന് നമ്മെ നോക്കി ചിരിച്ചുവോ?

നാലാം ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 28 / 2.

ക്രീസില്‍ ഗൗതം ഗംഭീറും വിരാട് കോഹ്ലിയും. ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരിന്നു. ഒരിക്കലും മറികടക്കാനാകില്ലെന്ന് ആദ്യം തന്നെ കരുതിയ ആ അതിവിശാലമായ സ്കോറിനു മുന്നില്‍ ഇന്‍ഡ്യ പതറുന്ന സമയം. ഗംഭീറും കോഹ്ലിയും ഒന്നും രണ്ടും റണ്ണുകളുമായി ഇന്‍ഡ്യയുടെ സ്കോര്‍ മുന്നോട്ടു കൊണ്ടു പോയപ്പോഴും ഇന്‍ഡ്യന്‍ ആരാധകര്‍ക്ക് വിശ്വാസമില്ലായിരിന്നു കളീയുടെ അവസാനം സന്തോഷമാകുമെന്ന്.

മലിംഗയുടെ ഒന്‍പതാമത്തെ ഓവര്‍. മൂന്നാമത്തെ പന്ത് കോഹ്ലിക്കു നേരേ. വി വി എസ് ലക്ഷ്മണിനെ ഓര്‍മിപ്പിക്കുന്ന, അല്ലെങ്കില്‍ അസ്‌ഹറുദ്ദീനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഷോട്ട്. പന്ത് ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. ആഞ്ഞടിച്ച നാലാമത്തെ പന്ത് കവറിനും പോയിന്‍റിനും ഇടയിലൂടെ വീണ്ടും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. കാണികള്‍ക്കിടയില്‍ ഒരു ചെറു തിരയിളക്കം. എല്ലാവരും ഒന്നാശ്വസിച്ചു, ഇത് ഇന്‍ഡ്യയുടെ തിരിച്ചു വരവോ? അഞ്ചാമത്തെ പന്ത്. ഒരു സ്ലോ ബാള്‍. അത് ബാറ്റില്‍ നിന്നും പാഡിലേക്ക്, പാഡില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. ആര്‍ത്തു വിളീയ്ക്കുന്ന ജനക്കൂട്ടം. അതേ, ഇതൊരു തിരിച്ചു വരവാണ്‌. ഇന്ന് ഇന്‍ഡ്യ വിജയിക്കും. ഏവരുടേയും മനസ്സ് മന്ത്രിച്ചിരിക്കാം. അവസാന പന്ത്. തേര്‍ഡ് മാനിലേക്ക് പന്ത് തട്ടിയിട്ട് അതിനെ നോക്കി നില്‍ക്കുന്ന കോഹ്ലി. പന്ത് ആ ഓവറില്‍ നാലാം തവണ തുടര്‍ച്ചയായി ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. മലിംഗയ്ക്ക് അത്ര ഭീകരമായ മറ്റൊരനുഭവമുണ്ടായി കാണുമോ? എന്തായാലും കാണികള്‍ ആര്‍ത്തു വിളിച്ചു. ഇന്‍ഡ്യ കളിയിലേക്ക് തിരിച്ചു വരുന്നു.

പിന്നീട് പന്ത് എറിയാനായി കളീക്കാര്‍ മാറി മാറി വന്നു. പക്ഷേ അവരാര്‍ക്കും മറ്റൊരു ഇന്‍ഡ്യന്‍ വിക്കറ്റ് നേടാനായില്ല. ഒന്നില്‍ നിന്നും രണ്ടിലേക്കും രണ്ടില്‍ നിന്നും നാലിലേക്കും സ്കോര്‍ മാറി മറിഞ്ഞു. കളി ഇന്‍ഡ്യയുടെ പക്ഷം. ശ്രീലങ്കയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സമയം. ജയിക്കണമെങ്കില്‍ ഇവരില്‍ ഒരാളെ എത്രയും പെട്ടെന്ന് പുറത്താക്കണം. ആവനാഴിയിലെ എല്ലാ ആയുധങ്ങളൂം എടുത്തു പ്രയോഗിക്കുന്ന ശ്രീലങ്കന് ക്യാപ്ടന്‍ ‍സംഗക്കര. പക്ഷേ എല്ലാ ആയുധങ്ങളും അദൃശ്യമായ ഒരു ഭിത്തിയില്‍ തട്ടി മടങ്ങുന്നു.

മുപ്പത്തി എട്ടാം ഓവറിന്‍റെ അഞ്ചാമത്തെ പന്ത്. ദില്‍ഷന്‍റെ പന്ത് മിഡ് വിക്കറ്റിനു നേരേ തട്ടിയിട്ട് അന്തരീക്ഷത്തിലേക്ക് കൈകള്‍ ചുരുട്ടിയെറിഞ്ഞ് ഹെല്‍മറ്റൂരുന്ന വിരാട് കോഹ്ലി. ആദ്യ ഏകദിന സെഞ്ചൊറി. തൊട്ടടുത്ത പന്ത്‌ ബാക്‌വേഡ് പോയണ്ടിലേക്ക് അടിച്ചിട്ട് ഓടുന്നതിനിടയില്‍ മുകളീലേക്ക് നോക്കി അദൃശ്യനായ ദൈവത്തിനു നന്ദി പറയുന്ന ഗൗതം ഗംഭീര്‍. ഗംഭീറിന്‍റെ ഏഴാം ഏകദിന സെന്ചൊറി. ഒരോവറില്‍ രണ്ട് സെഞ്ചൊറി. അപ്പോള്‍ ഇന്‍ഡ്യ വിജയം മണക്കുന്നുണ്ടായിരിന്നു. സുനിശ്ചിതമായ വിജയം.

മുപ്പത്തി ഒന്‍പതാം ഓവറിന്‍റെ അവസാന പന്ത്. പെരേര കോഹ്ലീക്കു നേരേ. ആഞ്ഞടിച്ച പന്ത് ഉയര്‍ന്നുയര്‍ന്ന് അവസാനം ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിനു സമീപം ബൗണ്ടറിക്കു പുറത്ത്. സിക്സ്. ആരവം അടങ്ങിയില്ല. അടുത്ത ഓവറിന്‍റെ രണ്ടാമത്തെ പന്ത്. രണ്ടീവ് കോഹ്ലീക്കു നേരേ. ഒരു കൂറ്റനടി. ആകാശത്തോളമുയര്‍ന്ന പന്ത് ബൗണ്ടറിയോട് ചേര്‍ന്ന് പുഷപ്പകുമാര കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ കൈയ്യടിയുടെ പിന്‍‌ബലത്തോടെ കോഹ്ലിയെ ഈഡന്‍ ഗാര്‍ഡന്‍ പവലിയനിലേക്ക് സ്വീകരിക്കുകയായിരിന്നു.

ഇന്‍ഡ്യയുടെ സ്കോര്‍ നാല്പ്പത് ഓവറില്‍ 251 / 3. വിജയിക്കാന്‍ 10 ഓവറില്‍ 65.

ദിനേശ് കാര്‍ത്തിക് ക്രീസില്‍. പിന്നെയെല്ലാം ഒരു ചടങ്ങു മാത്രമായിരിന്നു. നാല്പ്പത്തിയെട്ട് ഓവറില്‍ ഇന്‍ഡ്യയുടെ സ്കോര്‍ 313 / 3. വിജയിക്കാന്‍ 12 പന്തില്‍ നിന്നും 3 റണ്‍സ്. 136 പന്തില്‍ നിന്നും 146 റണ്‍സുമായി ഗംഭീര്‍ ക്രീസില്‍. മലിംഗയുടെ ആദ്യ പന്ത്. ഓഫ് സ്റ്റംമ്പിന്‌ പുറത്തെറിഞ്ഞ ആ പന്തിനെ രണ്ട് ഫീല്‍ഡര്‍‌മാര്‍ക്കിടയിലൂടെ ബൗണ്ടറീ കടത്തിയപ്പോള്‍ ഈഡന്‍ ഗാര്‍ഡനിലെ കാണികള്‍ മാത്രമല്ല; ലോകത്തിന്‍റെ ഓരോ കോണിലും ടെലിവിഷനിലൂടെ കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിനാള്‍ക്കാരും ഒരു നിമിഷം ആവേശം കൊണ്ട് എണീറ്റ് നിന്നിട്ടുണ്ടാകാം. ഇന്‍ഡ്യയുടെ സ്കോര്‍ 48.1 ഓവറില്‍ 3 ന്‌ 317. അപ്പോഴും 137 പന്തില്‍ നിന്നും 150 റണ്‍ നേടി ഗൗതം ഗംഭീര്‍ അചഞ്ചലനായി ക്രീസില്‍ നിന്ന്‌ പുഞ്ചിരിക്കുന്നുണ്ടായിരിന്നു.

ഫലം ഇന്‍ഡ്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. കൂടെ കപ്പ് ഇന്‍ഡ്യയുടെ കൈയ്യില്‍.