Saturday, February 27, 2010

സച്ചീന്‍ എന്ന (അ)സാധാരണക്കാരന്‍ - 200*

ഗ്വാളിയോര്‍. ഇന്‍ഡ്യാ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.
ആദ്യ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഒന്നാം ടെസ്റ്റിലെ ഹീറോ സ്റ്റനിനെ നേരിട്ട സച്ചിന് ഒരു റണ്‍സ് പോലും നേടാനാകാതെ പോയപ്പോള്‍ ഒരുപക്ഷേ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന്‌ ഇന്‍ഡ്യന്‍ ആരാധകര്‍ പറഞ്ഞിട്ടുണ്ടാകാം;സച്ചിന്‍, നീയൊരു അധികപ്പറ്റാണിപ്പോഴത്തെ ഇന്‍ഡ്യന്‍ ടീമിന്‌. പക്ഷേ രണ്ടാമത്തെ ഓവറില്‍ പാര്‍ണെല്‍ എറിഞ്ഞ മൂന്നാമത്തെ പന്ത് മിഡ് ഓഫിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക് തട്ടിയിട്ട് തന്‍റെ സ്വത:സിദ്ധമായ ശൈലിയില്‍ പന്തിനെ നോക്കി സച്ചിനൊന്ന് പുഞ്ചിരിച്ചുവോ? അത് ശരിയാണെന്ന് തോന്നിപ്പിക്കും വിധം തൊട്ടടുത്ത, പാഡിലേക്ക് വന്ന പന്ത്, മിഡ് വിക്കറ്റിലേക്ക് ഒരു വെടിയുണ്ട കണക്കെ തട്ടിത്തെറിപ്പിച്ച് ബൗളിംങ് സൈഡിലേക്കോടുന്ന സച്ചിന്‍. രണ്ടോവര്‍ അവസാനിക്കുമ്പോള്‍ സച്ചിന്‍റെ സ്കോര്‍ 8 പന്തില്‍ 10 റണ്‍സ്.

മൂന്നാമത്തെ ഓവറിലെ അവസാന പന്ത്. സ്റ്റെന്‍ അത്യുഗ്രമായി ഓഫ് സ്റ്റംമ്പിലേക്കെറിഞ്ഞ പന്ത് ഒന്നു തലോടി സ്ക്വയര്‍ ലെഗ്ഗിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക്. സൗന്ദര്യമേറിയ ഒരു തലോടല്‍. കമന്‍ററി ബോക്സില്‍ രവിശാസ്ത്രിയുടെ ശബ്ദമുയര്‍ന്നു. വാട്ട് എ ലവ്‌ലി ഷോട്ട്. ഇതിനിടയില്‍ സേവാംങ് ഔട്ടായതും ദിനേശ് കാര്‍ത്തിക് വന്നതും ആരെങ്കിലും ശ്രദ്ധിച്ചിരിന്നുവോ? പത്താമത്തെ ഓവറിന്‍റെ ആദ്യ പന്ത്. 136.8 kp/h വേഗതയില്‍ പാര്‍ണെല്‍ എറിഞ്ഞ പന്ത് പോയിന്‍റിനും കവറിനും ഇടയിലൂടെ മനോഹരമായി ബൗണ്ടറിക്കപ്പുറത്തേക്ക് പായിച്ചപ്പോള്‍ അറിയാതെയാണെങ്കിലും ശത്രുക്കള്‍ പോലും പറഞ്ഞിട്ടുണ്ടാകാം, സച്ചിന്‍, നീയൊരത്ഭുതമാണെന്ന്. പത്തോവറില്‍ സച്ചിന്‍റെ സ്കോര്‍ : 32 പന്തില്‍ നിന്നും 46 റണ്‍സ്.

വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ പന്ത്രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത്. താരതമ്യേന വേഗത കുറഞ്ഞ, ലെഗ് സ്റ്റംമ്പിന്‌ വളരെ പുറത്തേക്ക് പോയ ആ പന്ത് കാല് അല്പം മുന്നോട്ട് വച്ച് ചെറിയോരു ഡീവിയേഷന്‍. പന്ത് ബൗണ്ടറി കടന്നപ്പോള്‍ സച്ചിന്‍ തന്‍റെ 94 -)o മത്തെ അര്‍ദ്ധ സെഞ്ചൊറി പൂര്‍ത്തിയാക്കിയിരിന്നു. വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ ഇരുപതാമത്തെ ഓവറിലെ അവസാന പന്ത് എക്സ്ട്രാ കവറിലൂടെ അടിച്ചകറ്റി ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു സച്ചിന്‍, കൂടെ അതു കണ്ടു കൊണ്ടിരുന്ന കോടിക്കണക്കിന്‌ ക്രിക്കറ്റ് ആരാധകരും. അപ്പോഴേക്കും നമ്മുടെ ചിന്ത സച്ചിന്‍റെ 46-)o മത്തെ സെഞ്ചൊറിയെ പറ്റിയായിരിന്നു എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. കാരണം സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോഴൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു സെഞ്ചൊറിയില്‍ കുറഞ്ഞ മറ്റൊന്നല്ല എന്നതു തന്നെയാണ്‌. അതു തന്നെയാണ്‌ ഒരു വീഴ്ചയില്‍ തന്നെ സച്ചിനെ ക്രൂശിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.

ഡുമിനിയുടെ ഇരുപത്തിയാറാമത്തെ ഓവറിലെ അഞ്ചാമത്തെ പന്ത്. കളി കണ്ടുകൊണ്ടിരുന്ന ഏവരേയും ഒരു നിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ പന്ത്. ഓഫ് സ്റ്റംമ്പിന്‌ പുറത്തേക്ക് തട്ടിയിട്ട പന്തില്‍ റണ്‍സ് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ തിരികെ ക്രീസിലേക്ക് മടങ്ങിയപ്പോഴേക്കും കീപ്പര്‍ ബൗച്ചറിന്‍റെ കൈകള്‍ വിക്കറ്റിനെ സ്പര്‍ശിച്ചിരിന്നു. ഒരുനിമിഷം സ്റ്റേഡിയം മൂകമായി. എല്ലാവരുടേയും നോട്ടം ആ വലിയ ടി വി സ്ക്രീനിലേക്ക്, തേഡ് അമ്പയറുടെ തീരുമാനം കാത്ത്. അവസാനം ആ മൂകത ഒരു ആരവത്തിലേക്ക്. സച്ചിന്‍ നോട്ട് ഔട്ട്. കാണികളില്‍ പലരുടേയും കണ്ണുകളീല്‍ കൂടി ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞ മുഹൂര്‍ത്തം. അപ്പോള്‍ സച്ചിന്‍റെ സ്കോര്‍ 83 പന്തില്‍ നിന്നും 93 റണ്‍സായിരിന്നു. സെഞ്ചൊറിക്ക് വെറും 7 റണ്‍സ് അകലെ.

ഡുമിനിയുടെ ഇരുപത്തിയെട്ടാമത്തെ ഓവറിലെ അവസാനത്തെ പന്ത് ബാക്ക് ഫൂട്ടിലേക്ക് മാറി ആ ഷോര്‍ട്ട് ഡെലിവറിയെ പോയിന്‍റിലേക്ക് തട്ടിയിട്ട് ഒരു റണ്‍ ഓടിയെടുത്തപ്പോള്‍ സച്ചിന്‍ എന്ന നാമം ചരിത്രത്തില്‍ വീണ്ടും എഴുതപ്പെടുകയായിരിന്നു, റിക്കോര്‍ഡുകളുടെ പുസ്തകത്തില്‍ സച്ചിന്‍ തന്‍റെ 46-)o സെഞ്ചൊറി എഴുതി ചേര്‍ക്കുകയായിരിന്നു. സ്കോര്‍ : 90 പന്തുകളില്‍ നിന്നും 100 റണ്‍സ്.

ഡുമിനിയുടെ മുപ്പത്തി രണ്ടാമത്തെ ഓവറിന്‍റെ രണ്ടാമത്തെ പന്ത്. വേഗത കുറച്ചെറിഞ്ഞ ആ പന്തിനെ സച്ചിന്‍ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? താഴ്ന്നു വന്ന ആ പന്ത് ലോംങ് ഓണിനു മുകളില്‍ കൂടി പറന്ന് എവിടെയോ അപ്രത്യക്ഷമായി. ഇന്നിംങ്സിലെ സച്ചിന്‍റെ ആദ്യ സിക്സ്‌. അതേ ഓവറിലെ അവസാന പന്ത് അമ്പയറുടെ തലയ്ക്കു മുകളീല്‍ കൂടി കാണികളുടെ കരം സ്പര്‍ശിച്ചപ്പോള്‍ വിമര്‍ശകരുടെ നാവില്‍ പോലും "സച്ചിന്‍, നീ വലിയവനാ"ണെന്ന് വന്നിട്ടുണ്ടാകും. പാര്‍ണെല്‍ എറിഞ്ഞ മുപ്പത്തിയെട്ടാമത്തെ ഓവറിന്‍റെ മൂന്നാമത്തെ പന്ത് മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തിയപ്പോള്‍ സച്ചിന്‍റെ സ്കോര്‍ 118 പന്തില്‍ 151 റണ്‍സ്.

വാന്‍ ഡെര്‍ മെര്‍‌വ്വേയുടെ നാല്പ്പതാമത്തെ ഓവറിലെ നാലാമത്തെ പന്ത് വീണ്ടും കാണികളെ ആകാംഷയിലാഴ്ത്തിയപ്പോള്‍ ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രാര്‍ത്ഥിച്ചത് സച്ചിനു വേണ്ടിയാകാം. ദൈവമേ, സച്ചിന്‍ ഔട്ടായി കാണല്ലേ.... സ്ക്വയര്‍ ലെഗ്ഗിലേക്ക് പന്ത് തട്ടിയിട്ട്‌ രണ്ടാമത്തെ റണ്‍സിനായി ഓടുന്ന സച്ചിന്‍. പന്ത് ഡീപ്പില്‍ നിന്ന ഹാഷീം ആംലയുടെ കൈകളില്‍. അവിടെ നിന്നും നേരേ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിനുള്ളിലേക്ക്. ആ ഗ്ലൗസിട്ട കൈകള്‍ കൊണ്ട് വിക്കറ്റിന്‍റെ ബെയില്‍സ് തട്ടിക്കളഞ്ഞ് ആര്‍ത്തട്ടഹസിക്കുന്ന മാര്‍ക് ബൗച്ചര്‍. ഒരു നിമിഷം.. ആ നിശബ്ദതയില്‍ ഫീല്‍ഡ് അമ്പയറുടെ കൈകള്‍ സ്ക്വയര്‍ രൂപത്തില്‍ ഒരു ചിഹ്നം വരച്ചു. എല്ലാവരുടേയും കണ്ണൂകള്‍ ഒരിക്കല്‍ കൂടി ആ വലിയ ടെലിവിഷന്‍ സ്ക്രീനിലേക്ക്. കാത്തിരിപ്പിന്‍റെയും അക്ഷമയുടേയും കുറച്ചു നിമിഷങ്ങള്‍. ഒടുവില്‍ ഏവരേയും ആവേശത്തിലാഴ്ത്തി ആ പച്ച നിറത്തിലുള്ള അക്ഷരങ്ങള്‍ തെളിഞ്ഞു. നോട്ട് ഔട്ട്. അപ്പോഴും തന്‍റെ സ്വത:സിദ്ധമായ നിസംഗതയോടെ ക്രീസില്‍ ബാറ്റു കൊണ്ട് തലോടുകയായിരിന്നു സച്ചിന്‍.

ലാംങ് വെല്‍ഡെറ്റിന്‍റെ നാല്പ്പത്തി ഒന്നാമത്തെ ഓവറിലെ അവസാന പന്തില്‍ സച്ചിന്‍ എന്ന പ്രതിഭയുടെ മറ്റൊരു മിന്നലാട്ടം. ക്രോസ് ബാറ്റ് ചെയ്തു കാണാത്ത സച്ചിന്‍ ആ പന്തിനെ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ കാണികള്‍ക്കിടയില്‍ എത്തിച്ചപ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 300 ല്‍ എത്തിയിരിന്നു. ഇന്നിംങ്സിലെ സച്ചിന്‍റെ രണ്ടാമത്തെ സിക്സ്. തൊട്ടടുത്ത ഓവറിലെ വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ അവസാന പന്ത് ലോംങ് ഓഫിലേയ്ക്ക് അടിച്ചകറ്റിയപ്പോള്‍ മറികടന്നത് മുന്‍പൊരിക്കല്‍ മറികടന്ന കപില്‍ ദേവിന്‍റെ 175 എന്ന റിക്കോര്‍ഡായിരിന്നു. ഇന്നിംങ്സിലെ സച്ചിന്‍റെ മൂന്നാമത്തെ സിക്സും. 42 ഓവര്‍ അവസാനിച്ചപ്പോള്‍ സച്ചിന്‍റെ സ്കോര്‍ : 131 പന്തില്‍ നിന്നും 179 റണ്‍സ്.

ഒരുപക്ഷേ അപ്പോള്‍ കളി കാണുകയായിരുന്ന ഏവരുടേയും മനസ്സില്‍ കടന്നു വന്നത് ഒരേ ഒരു ചോദ്യം മാത്രമായിരിക്കാം. കഴിയുമോ? സച്ചിന്‍ മറികടക്കുമോ? സച്ചിന്‍റെ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ ആയ 186 മറികടക്കുമോ? ഇവിടെ ചരിത്രം തിരുത്തി കുറിക്കപ്പെടുമോ?

43 ഓവര്‍ പിന്നിട്ടപ്പോള്‍ സച്ചിന്‍ തന്‍റെ പഴയ 186 റണ്‍സില്‍ എത്തി നില്‍ക്കുകയായിരിന്നു. പിന്നീടു നടന്നതെല്ലാം ചരിത്രം. ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ എഴുതപ്പെട്ടവ. ഒരിക്കലും ആരാലും മായ്ച്ചു കളയാന്‍ പറ്റാത്തവ. ക്രിക്കറ്റ് ലോകം സച്ചിന്‍ എന്ന പ്രതിഭയ്ക്കു മുന്നില്‍ തല കുനിച്ച നിമിഷങ്ങള്‍.

പാര്‍ണെലിന്‍റെ 44 -)o മത്തെ ഓവറിലെ മൂന്നാമത്തെ പന്ത് ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് വഴിതിരിച്ചു വിട്ടപോള്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് സച്ചിന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. അപ്പോഴേക്കും നമ്മുടെ മനസ്സിലെ മറ്റൊരു ചോദ്യം പുറത്തേക്കു വന്നിരിന്നു. ഇന്‍ഡ്യയ്ക്കെതിരേ സയ്യീദ് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍‌കാരന്‍ പടുത്തുയര്‍ത്തിയ 194 റണ്‍സ് എന്ന സ്കോര്‍ പുതുക്കിപ്പണിയുമോ സച്ചിന്‍? ചാള്‍സ് കവന്‍ററി എന്ന സിംബാവേക്കാരന്‍ ബംഗ്ലാദേശിനെതിരേ പടുത്തുയര്‍ത്തിയ 194 റണ്‍സ് എന്ന സ്കോര്‍ പുതുക്കിപ്പണിയുമോ സച്ചിന്‍?

പാര്‍ണെലിന്‍റെ 46 -)o മത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ സച്ചിന്‍ രചിച്ചത് മറ്റൊരു ക്രിക്കറ്റ് ചരിത്രം. താഴ്ന്നു വന്ന പന്തിനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ടപ്പോള്‍ സച്ചിന്‍റെ സ്കോര്‍ : 140 പന്തില്‍ നിന്നും 195 റണ്‍സ്. ഏകദിന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. റിക്കോര്‍ഡുകളുടെ രാജകുമാരന്‌ മറ്റൊരു പൊന്‍‌തൂവല്‍ കൂടി.

ചരിത്രം പിന്നെയും ബാക്കിയായിരിന്നു. വെറും അഞ്ച് റണ്‍സ് അകലെ. കൂറ്റനടികള്‍ക്കു മുതിരാതെ, ഓരോ റണ്‍സുമെടുത്ത് സച്ചിന്‍ ലക്‌ഷ്യത്തിലേക്ക് അടുത്തു. എല്ലാവരുടേയും നോട്ടം ഒരേ ദിശയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ഏതു നിമിഷവും അത് സംഭവിക്കാം. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തേക്കും കൂടി കുറിക്കപ്പെടുന്ന ആ ധന്യ മുഹൂര്‍ത്തം.

ലാംങ് വെല്‍ഡെറ്റ് എറിയുന്ന അവസാന ഓവറിന്‍റെ മൂന്നാമത്തെ പന്ത്. ചരിത്രത്തിലേക്ക് നടന്നു കയറാന്‍ സച്ചിനു വേണ്ടത് വെറും ഒരു റണ്‍. 137.4 km/h വേഗതയില്‍ വന്ന ആ പന്തിനെ പോയിന്‍റിനു പുറകിലേക്ക് തട്ടിയിട്ട് ബൗളിംങ് എന്‍ഡിലേക്ക് ഓടുന്ന സച്ചിനൊപ്പം കാണികള്‍ എഴുന്നേറ്റു നിന്നു. ഇന്‍ഡ്യന്‍ ഡ്രസ്സിംങ് റൂമില്‍ സഹ കളിക്കാരുടേയും കോച്ചിന്‍റേയും ടെക്നീഷ്യന്‍സിന്‍റേയും കൈകള്‍ ഒരു കടലാക്കി തിരകളിളക്കുന്നു. ക്രീസില്‍ ഹെല്‍മെറ്റ് ഊരി ആകാശത്തില്‍ എവിടെയോ അദൃശ്യമായിരിക്കുന്ന ആ ശക്തിയേ നോക്കി കൈകള്‍ നെഞ്ചോട് ചേര്‍ക്കുന്ന സച്ചിന്‍. പിന്നീട് കാണികളെ നോക്കി കൈ വീശുന്ന സച്ചിന്‍. ലോകം മുഴുവന്‍ ഒരേ സമയം പറഞ്ഞ വാചകം. സച്ചിന്‍, ഒടുവില്‍ നീയതു നേടി, ഇന്‍ഡ്യയുടെ പേര്‌ നീ എഴുതിയത് ലോക ക്രിക്കറ്റ് ചരിത്രത്തിലാണ്‌. കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലാണ്‌. സച്ചിന്‍, നിന്‍റെ കളി കാണാന്‍ കഴിഞ്ഞ ഞങ്ങള്‍ പുണ്യം ചെയ്തവരാണ്‌. നിന്‍റെ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്‌.

കമന്‍ററി ബോക്സില്‍ നിന്നും രവിശാസ്ത്രിയുടെ ശബ്ദം. "What a moment is this!!! SACHIN, you made the Highest ODI SCORE". ആ വലിയ ടെലിവിഷന്‍ സ്ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ അത് തെളിഞ്ഞു വന്നു.

SACHIN TENDULKAR.

FIRST IN ODI HISTORY TO SCORE 200*

സച്ചിന്‍റെ സ്കോര്‍ : 147 പന്തില്‍ നിന്നും 200 റണ്‍സ് നോട്ട് ഔട്ട്. 90 പന്തില്‍ നിന്നും ആദ്യ 100 റണ്‍സ് നേടിയ സച്ചിന്‌ രണ്ടാമത്തെ 100 റണ്‍സ് നേടാന്‍ നേരിടേണ്ടി വന്നത് വെറും 57 പന്തുകള്‍. സച്ചിന്‍, നിനക്ക് പ്രായം കൂടുംതോറും നിന്‍റെ ക്രിക്കറ്റ് ആ 1989 ലെ ആ ആദ്യ മത്സരം പോലെ ഞങ്ങളിലേക്കെത്തുന്നു.


എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇനി അറിയപ്പെടുന്നത് സച്ചിന്‍ എന്ന നമ്മുടെ പ്രീയപ്പെട്ട ലിറ്റില്‍ മാസ്റ്ററുടെ പേരിലായിരിക്കും. എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇനി അറിയപ്പെടുന്നത് സച്ചിന്‍ എന്ന മഹാപ്രതിഭയുടെ ഈ ഒരൊറ്റ ഇന്നിംങിസിന്‍റെ പേരിലായിരിക്കും. എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇപ്പോള്‍ എഴുതി ചേര്‍ക്കപ്പെട്ടത് ഒരിക്കലും മായാത്ത, മറക്കാത്ത ലോക ക്രിക്കറ്റ് ചരിത്രത്തിലേക്കാണ്‌.


442 ഏകദിന മത്സരങ്ങളിലെ 431 ഇന്നിംങ്സുകളില്‍ നിന്നും 46 സെഞ്ചൊറികളൂം 93 അര്‍ദ്ധ സെഞ്ചൊറികളും ഉള്‍പ്പെടെ 17598 റണ്‍സ്. 166 ടെസ്റ്റ് മത്സരങ്ങളിലെ 271 ഇന്നിംങ്സുകളില്‍ നിന്നുമായി 47 സെഞ്ചൊറികളൂം 54 അര്‍ദ്ധ സെഞ്ചൊറികളും ഉള്‍പ്പെടെ 13447 റണ്‍സ്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും സെഞ്ചൊറികള്‍ സ്വന്തം പേരില്‍. ഇപ്പോഴിതാ ഏകദിന മത്സരങ്ങളിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ നമ്മുടെ സ്വന്തം സച്ചിന്‍ തന്‍റെ പേരില്‍ കുറിച്ചിരിക്കുന്നു.


ആരൊക്കെ സച്ചിനെ പറ്റി എന്തൊക്കെ പറഞ്ഞു എന്നു നോക്കുന്നതിനു മുന്‍പ് നമുക്കിതു മാത്രം നോക്കാം. സച്ചിന്‍റെ ആദ്യകാല കോച്ച് രമാകാന്ത് അച്ചരേക്കര്‍ പറയുന്നു:
“He has always respected the game and is dedicated to it. But I think this is not enough for him. He is hungry and I am sure he will keep creating new records. He is a dedicated student of the game and is still keen to learn things.”

നമുക്കിനിയും പ്രതീക്ഷിക്കാം, പുതിയ പുതിയ റിക്കോര്‍ഡുകള്‍ തീര്‍ക്കുന്ന നമ്മുടെ പ്രീയ സച്ചിനെ.
അപ്പോഴും ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു.

"സച്ചിനു തീര്‍ക്കാന്‍ വേണ്ടി ഇനിയും റിക്കോര്‍ഡുകള്‍ ബാക്കിയോ?"

Sunday, February 14, 2010

ഗിരീഷ് പുത്തഞ്ചേരി - ഒരോര്‍മ്മ.

ഗിരീഷ് പുത്തഞ്ചേരി (1961 - 2010) പിതാവ് : പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍. മാതാവ് : മീനാക്ഷിയമ്മ.ഭാര്യ :ബീന. മക്കള്‍ : ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്.

ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ ഗിരീഷിനു പുത്തഞ്ചേരി ഇടയ്ക്കൊരു നിമിഷം നമ്മില്‍ നിന്നകന്നു പോയി. "ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ" എന്ന് നമ്മോടു പറഞ്ഞ ആ പ്രീയകവി നമ്മില്‍ നിന്നും പറന്നകന്നിരിക്കുന്നു, നിശബ്ദമായ കാലടികളോടെ.

പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ച ഗിരീഷിന്‍റെ പഠനം പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍‍ഡറി സ്കൂള്‍, ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരിന്നു.

ശ്ലോകങ്ങളില്‍ വലിയ കമ്പമുണ്ടായിരുന്ന ഗിരീഷിനെ പറ്റി അക്കാലത്തെ തലമുതിര്‍ന്ന കാരണവന്‍മാരായ കവികള്‍ പറയുമായിരിന്നു "ഇവന്‍ ഭാവിയിലൊരു ഭക്തകവിയാകു"മെന്ന്. മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ആ മഹാനായ കവി കടന്നു വന്നിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് 1500 ലധികം ഗാനങ്ങള്‍. അതില്‍ മിക്കതും സാധാരണക്കാരുടെ ചുണ്ടുകളീല്‍ എപ്പോഴും തത്തിക്കളിക്കുന്നവയും. ആ സംഗീത സപര്യയില്‍ എപ്പോഴും പ്രണയമെന്ന വികാരം മുന്നിട്ടു നിന്നിരിന്നു എന്നാണ്‌ പല ഗാനങ്ങളും നമ്മോടു പറയുന്നത്.

'ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഗിരീഷെന്ന് കൂട്ടുകാര്‍ സ്നേഹത്തോടെ പറയുമായിരിന്നു. അങ്ങനെ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തന്‍റെ കഴിവിലുള്ള വിശ്വാസം മാത്രമായിരിന്നു.

''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഗാനങ്ങളെ പറ്റി ഗിരീഷ് പറഞ്ഞ വാക്കുകള്‍. ഗാനത്തിനനുസരിച്ച് സംഗീതമുണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മലയാള ചലച്ചിത്രശാഖ ചുവടു വച്ചപ്പോള്‍ അതില്‍ പതറാതെ അജയ്യനായി നില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആദ്യം പറഞ്ഞതു പോലെ ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്‌.

സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവായി തിരഞ്ഞെടുത്തു. ലാളിത്യത്തോടെ അതേറ്റു വാങ്ങുമ്പോഴും മായാത്ത ഒരു പുഞ്ചിരി അദ്ദേഹത്തിന്‍റെ ചുണ്ടില്‍ കാണാമായിരിന്നു.

തന്‍റെ തിരക്കഥകളെ പറ്റി ഗിരീഷ് പറയുന്നത് "അരിക്കും ഓട്ടോറിക്ഷയും മരുന്നിനും വിലകൂടുമ്പോള്‍ പാട്ടു കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ്‌ ഇടയ്ക്ക് ചില കഥകളും തിരക്കഥകളും പിറന്നത്" എന്നാണ്‌.

സംസ്കൃത പണ്ഡിതനായ അച്ഛന്‌ ജ്യോതിഷവും ആയുര്‍‌വ്വേദവുമൊക്കെയായിരിന്നു ഇഷ്ടമെങ്കില്‍ അമ്മ കര്‍ണ്ണാടക സംഗീതത്തിലായിരിന്നു നിപുണ. അതേക്കുറിച്ച് ഗിരീഷ് പറയുന്നത് "ജ്യോതിഷത്തിന്‍റേയും ആയുര്‍‌വ്വേദത്തിന്‍റേയും സംഗീതത്തിന്‍റേയും മുലപ്പാല്‍ കുടിച്ചാണ്‌ താന്‍ വളര്‍ന്നത് എന്നായിരിന്നു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ മുഴുവന്‍ കഥയും വെറും പന്ത്രണ്ട് വരികളില്‍ കൂടി, നേഴ്സറി റൈംസിന്‍റത്ര ലാളിത്യത്തോടെ "കള്ളി പൂങ്കുയിലേ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നല്ലൊരുദാഹരണമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

യാത്ര ഒരുപാടിഷ്ടമുണ്ടായിരുന്ന ഗിരീഷ് ഹിമാലയത്തിലൂടെ അധോരി ഗോത്രത്തില്‍ പെട്ട മാംസഭോജികളായ ത്രിശൂലമേന്തിയ സന്ന്യാസിമാര്‍ക്കൊപ്പം ഭാംഗിന്റെ ലഹരി നുകര്‍ന്ന് സാക്ഷാല്‍ പരമശിവന്റെ ഡമരുവിന്റെ മുഴക്കം കേട്ട അനുഭവം വിവരിച്ചിട്ടുണ്ട്. അതുപോലെ ദ്വാരക കാണാന്‍ ഒരു കൊച്ചുബാലന്റെയൊപ്പം കടലിലൂടെ അലഞ്ഞ കഥയും ഗിരീഷ് ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു.

"ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ, പുണ്യം പുലര്‍ന്നീടുമൊ..." എന്ന് ഇപ്പോള്‍ നമ്മളില്‍ പലരും അറിയാതെയെങ്കിലും നമ്മോടു തന്നെ ചോദിക്കുന്നുണ്ടാകാം. കാരണം "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വന"വുമായി ഇനി നമ്മിലേക്ക് കടന്നു വരാന്‍ ആ മഹാനായ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല; "പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന" ആ മൃദു മന്ത്രണം നമ്മെ കേള്‍പ്പിക്കാന്‍ ഇന്നാ പാട്ടുകാരന്‍ നമ്മുടെ കൂടെയില്ല.

"ആധിയും വ്യാധിയും തീര്‍ക്കുവാന്‍ ഭഗവാനെന്‍ ആയുസ്സു കൊണ്ടു തുലാഭാരം" എന്ന വരികള്‍ കൊണ്ടാണ് "വെണ്ണക്കണ്ണന്‍" എന്ന സംഗീത ആല്‍ബത്തിലെ 'നാവിന്‍ത്തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനം ഗിരീഷ് മുഴുമിപ്പിക്കുന്നത്. സ്വന്തം ആയുസ്സിനേക്കാള്‍ വിലയേറിയ മറ്റൊരു വസ്തു ഇല്ലാ എന്ന് ഗിരീഷ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എഴുതിയ പാട്ടുകളില്‍ നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി.

'ഞാനെന്‍ മിഴിനാളം അണയാതെരിച്ചും,
നീറുംനെഞ്ചകം അകിലായി പുകച്ചും,
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും,
നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ,
എന്റെ നൊമ്പരമറിയുമോ ശ്യാമവര്‍ണാ...' എന്ന വരികള്‍ ഒരു പ്രാര്‍ഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടു പാടി ഏറെ നാള്‍ കഴിയും മൂമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകള്‍ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. നന്ദനത്തിലെ പാട്ടു കേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തില്‍ പാട്ടെഴുതിയ ആള്‍ക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.

കവിതയെഴുത്തിനെ പറ്റി ഗിരീഷ് ഇപ്രകാരം പറയുന്നു: പാട്ടെഴുത്തിന് വേണ്ടത് കവിത്വമല്ല. സര്‍ഗാത്മകസാഹിത്യവുമല്ല പാട്ടെഴുത്ത്. മറ്റുള്ളവരുടെ മനസില്‍ കടന്നിരുന്ന് എഴുതുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. ഒരു കവിതയെഴുതുമ്പോള്‍ അതിന്‍റെ വിഷയം എനിക്ക് സ്വയം തിരഞ്ഞെടുക്കാം. അതിന് ചന്ദസ് വേണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കാം. എത്ര വരികള്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. സിനിമാഗാനങ്ങളില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഒരു വിഡ്ഡി പാടുന്ന പാട്ടായിരിക്കും ചിലപ്പോള്‍ എഴുതേണ്ടിവരിക.

ഈ ഇലക്ട്രോണിക്സ് യുഗത്തില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം ബാധിക്കാത്ത കവി. അദ്ദേഹം പറയുന്നു, ഒരു വെള്ളക്കടലാസും പേനയും കിട്ടിയാല്‍ എന്റെ സാമ്രാജ്യമായി. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞുകൂടാ. കാര്‍ ഡ്രൈവിങ് അറിയില്ല. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. മൊബൈല്‍ ‍ഫോണില്‍ ഒരു മെസേജ് വന്നാല്‍ അതെടുത്തുനോക്കി വായിക്കാന്‍ അറിയില്ല. അതൊന്നും ഈ ജന്മം പഠിക്കുകയുമില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം എന്നെ ബാധിക്കുന്നതേയില്ല.

എ. ആര്‍. റഹ്മാനു പുറമെ ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച എക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

"കണ്ണും നട്ട് കാത്തിരുന്നിട്ടും കണ്ണും നട്ട് കാത്തിരുന്നിട്ടും" ആ "സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍". "പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടി" ആ ആത്മാവ് നമ്മില്‍ നിന്നും യാത്രയായി; "കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്ത്‌, പൊന്നുകൊണ്ട് വേലി കെട്ടീട്ടും ആ കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തു കൊണ്ട്". എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹേ മരണമേ, നിന്‍റെ "പ്രണയ സന്ധ്യയില്‍ ആ വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ, വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ, പുലര്‍നിലാവിന്‍റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ, കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ. ആരാലും ക്ഷണിക്കപ്പെടാത്ത മരണമേ, നീ ഞങ്ങളില്‍ നിന്നും കൊണ്ടുപോയ ആ പാവപ്പെട്ട കലാകാരനെ "ജീവിതപാതകളില്‍ എന്നിനി കാണും ഞങ്ങള്‍, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ".

ഈ 49 ആം വയസ്സില്‍, അദൃശ്യമായി എവിടെയോ മറഞ്ഞിരിക്കുന്ന മരണമെന്ന പ്രതിഭാസം ഒടുവില്‍ "ആ സൂര്യകിരീടത്തേയും" വീഴ്ത്തിയിരിക്കുന്നു. ഇനി നമുക്കിടയില്‍ അലയടിക്കാന്‍ ഉള്ളത് ഒരു പുണ്യം പോലെ, ഒരു പ്രാര്‍ത്ഥന പോലെ ആ മനസ്സില്‍ നിന്നും വന്ന വരികള്‍ മാത്രം. ആ "ശാന്തമീ രാത്രിയില്‍" നമ്മിലേക്കു കടന്നു വന്ന ആ വലിയ കലാകാരന്‍ മറ്റൊരു "വരമഞ്ഞളാടിയ രാത്രിയില്‍", ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാടൊരുപാട് കവിതകള്‍ ബാക്കിവച്ച് ശൂന്യതയിലേക്ക് യാത്രയായി, ആരേയും പദനിസ്വനം കേള്‍പ്പിക്കാതെ.

കടപ്പാട് :വിവിധ മീഡിയകള്‍.