Sunday, July 10, 2011

കണ്ടുമുട്ടല്‍.

ആ തീവണ്ടി മുറിയില്‍ ഇരുന്നിട്ട് മണീക്കൂറുകള്‍ ആകുന്നു. പോകാനുള്ള തീരുമാനം പെട്ടെന്നായതു കൊണ്ട് ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടി. എത്ര ബുദ്ധിമുട്ടിയാലും ഈ യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ലല്ലൊ? ആദ്യമായി അവനെ നേരിട്ട് കാണാന്‍ പോകുകയല്ലേ? അതും അവനറിയാതെ? യഥാര്‍ത്ഥത്തില്‍ എത്രയോ നാളായി അവനെ പരിചപ്പെട്ടിട്ട്? നേരിട്ട് കണ്ടീട്ടില്ല എങ്കിലും എല്ലാ കാര്യങ്ങളൂം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. മനസ്സിനൊരു വിഷമം വന്നാല്‍ ആദ്യം ഓര്‍ക്കുക അവനെയാണ്‌. വിളിച്ചാല്‍ മനസ്സിനൊരു സമാധാനമാണ്‌. അവന്‍റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും അവന്‌ യാതൊരുവിധ വിഷമങ്ങളും ഇല്ലെന്ന്.ഇത്രയും നാളിനിടയില്‍ ഒരിക്കല്‍ പോലും അങ്ങനെ ഒരു വിഷമം അവനുണ്ടെന്ന് തോന്നിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും സന്തോഷത്തോടെ, ചുറുചുറുക്കോടെ മാത്രം കാര്യം പറയുന്ന അവനോട് തനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. കുറേ നാളായി കാണാം.. കാണാം.. എന്നു പറയുന്നു. അവസാന നിമിഷത്തില്‍ അവന്‍ എന്തെങ്കിലും ഒഴികിഴിവുകള്‍ പറയും. എന്തായാലും ഇത്തവണ അവന്‍ രക്ഷപെടില്ല. ഇന്നലെ വിളിച്ചപ്പോഴാണ്‌ പറഞ്ഞത്; ഇനി രണ്ട് മൂന്ന് ദിവസം ഓണ്‍ലൈനില്‍ കാണില്ല, ഒരു യാത്ര പോകുന്നു. പിന്നീടാണറിഞ്ഞത്, നാളെ ഉച്ചയ്ക്ക് എറണാകുളത്തു നിന്നും പോകുന്നുവെന്നും ട്രയിന്‍ ഡീറ്റയില്‍സും അറിഞ്ഞത്. അപ്പോഴാണ്‌ തോന്നിയത്, അവന്‍ അറിയാതെ അവനെ കണ്ടാലോ? അങ്ങനെ തോന്നിയ ആ ഭ്രാന്തന്‍ ചിന്തയുടെ ഫലമാണ്‌ ഈ യാത്ര. ഇപ്പോഴും മനസ്സില്‍ ഒരു സംശയം കിടക്കുന്നു; ഇത്തവണയും അവന്‍ പറ്റിക്കുമോ?

ട്രയിന്‍ എറണാകുളം സ്റ്റേഷനോടടുക്കുന്നു. മനസ്സില്‍ അനാവശ്യമായ ഒരു പേടി. അവനെ കണ്ടാലും അങ്ങോട്ടു ചെന്ന് പരിചപ്പെടില്ല. എങ്ങനെ തിരിച്ച് പെരുമാറും എന്നു പറയാന്‍ പറ്റില്ലല്ലൊ? ഒറ്റ നോട്ടത്തില്‍ തന്നെ അവനെ തിരിച്ചറിയാനുള്ള ഒരു രൂപം അവന്‍ അയച്ചു തന്ന ഫോട്ടോകളില്‍ കൂടി മനസ്സില്‍ ഉണ്ട്. എന്തിനെന്നറിയില്ല്; എങ്കിലും അവനെ നേരിട്ട് കാണണം എന്ന് മനസ്സു പറയുന്നു. ഒന്നും സംസാരിക്കെണ്ട, പക്ഷേ കാണണം. ട്രയിന്‍ സ്റ്റേഷനില്‍ എത്തി ഒരു ചെറു കുലുക്കത്തോടെ നിന്നു. അവന്‍ തന്ന വിവരം വച്ച് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍റിലാണ്‌ അവന്‍റെ സീറ്റ്. സീറ്റ് നമ്പര്‍ എട്ട്. സൈഡ് സീറ്റാണ്‌. പുറത്തിറങ്ങി നിന്നാല്‍ കാണാം. മനസ്സില്‍ ഒരു വിങ്ങല്‍. നോട്ടം ആ സൈഡ് സീറ്റിലേക്ക് നീങ്ങി പോകുന്നു. ആളുകള്‍ കയറുന്നു; പക്ഷേ അവന്‍..? ഇത്തവണയും അവന്‍ പറ്റിച്ചോ? എന്തോ, പെട്ടെന്ന് ദേഷ്യമാണ്‌ മനസ്സിലേക്ക് വന്നത്. ഇനി കാണുമ്പോള്‍ അവനെ രണ്ട് തെറി വിളിക്കണം. അല്ലെങ്കില്‍ എന്തിനാ അവനെ വെറുതേ തെറി വിളിക്കുന്നത്‌, അവന്‍ പറഞ്ഞോ ഇങ്ങോട്ട് വരാന്‍. വെറുതേ ഓരോ പ്രാന്ത്. അല്ലാതെന്താ...

ദൂരെ നിന്നും ഒരു വീല്‍ചെയര്‍ ഒരുട്ടി കൊണ്ട് രണ്ട് പേര്‍ വരുന്നുണ്ട്. വഴി അല്പം മാറി നിന്നു. പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനുമാണ്‌. വീല്‍ചെയറിലിരിക്കുന്നത് അവരുടെ മകനാണെന്ന് തോന്നുന്നു. ആദ്യം നോക്കിയത് ആ തളര്‍ന്നിരിക്കുന്ന ആ കാലുകളിലേക്കാണ്‌. മൊബൈല്‍ ഫോണിന്‍റെ ബെല്ലടിക്കുന്ന ശബ്ദമാണ്‌ ആ നോട്ടത്തില്‍ നിന്നും മനസ്സിനെ മാറ്റിയത്. അമ്മയാണ്‌ വിളിക്കുന്നത്. എന്തോ, പെട്ടെന്നൊന്നും സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും ആ വീല്‍ചെയറും കൂടെ ആ പ്രായം ചെന്നവരും ട്രയിനില്‍ കയറി കഴിഞ്ഞിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരനെ സീറ്റിലേക്ക് ഇരുത്താനുള്ള ശ്രമത്തിലാണവര്‍. പെട്ടെന്നാണത് കണ്ടത്... ആ സീറ്റ്..... അത് അവന്‍റേതല്ലേ....... മനസ്സില്‍ ഒരു വെള്ളിടി വെട്ടി... ദൈവമേ.... ഇത്..... ആ മനസ്സിലെ രൂപവും ഇതു ഒരാളല്ലേ? ഒരിക്കലും ഇത് അവനാകില്ല. ഇങ്ങനെയുള്ള ഒരാള്‍ക്കും അവനേ പോലെ അത്ര സന്തോഷത്തോടെ സംസാരിക്കാന്‍ കഴിയില്ല. സ്വന്തമയി ഇത്രയും വലിയ ദു:ഖമുള്ള ഒരാള്‍ക്കും മറ്റൊരാളുടെ മനസ്സിന്‌ അത്രയും ആശ്വാസം നല്‍കാന്‍ കഴിയില്ല... ദൈവമെ... ഇത് അവനായിരിക്കരുതേ.....

ട്രയിന്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്‌. അകലെ നിന്നും ഒരു പച്ച കൊടി ഇളകുന്നു. ട്രയിന്‌ ജീവന്‍ വച്ചിരിക്കുന്നു. പതുക്കെ പതുക്കെ അത് മുന്നോട്ട്.... ഒരു ബീപ് ശബ്ദം... മെസേജാണ്‌. ദൈവമേ.. ഇത് അവന്‍റെ മെസേജാണല്ലോ? ഞാന്‍ യാത്ര മാറ്റി ചച്ചിരിക്കുന്നു എന്നൊരു മെസേജാകുമോ അതില്‍? ഒരു തിടുക്കത്തിലാണ്‌ മെസേജ് ഓപ്പണ്‍ ചെയ്തത്. ഞാന്‍ എന്‍റെ യാത്ര തുടങ്ങിയിരിക്കുന്നു. ട്രയിന്‍ ആദ്യമായി സമയ നിഷ്ഠപാലിച്ചിരിക്കുന്നു. ഇനി മൂന്നു ദിവസം കഴിഞ്ഞ് കാണാം. അതുവരെ എന്നെ ഓര്‍ക്കുക. എന്ന് ഒരു നല്ല സുഹൃത്ത്.

അത് വായിച്ചിട്ട് എന്തു ചെയ്യണമെന്നറിയാതെ അവള്‍ ആ കസേരയിലേക്ക് തളര്‍ന്നിരുന്നു.

Thursday, July 07, 2011

ഓര്‍മ്മകള്‍.

രാവിലെ എഴുന്നേറ്റപ്പോള്‍ നേരം വൈകി. എങ്ങനെ വൈകാതിരിക്കും. ഇന്നലെ കിടന്നപ്പോള്‍ സമയം എത്രയായി. അപ്പോഴാണോര്‍ത്തത്, അവളെവിടെ? മുറിയില്‍ കാണാനില്ലല്ലൊ? അവളാരാണെന്നല്ലേ?

അത് മറ്റൊരു കഥയാണ്‌.

ഇന്നലെ ശനിയാഴ്ചയായതു കാരണം ഓഫീസില്‍ നിന്നും വന്നപ്പോള്‍ തന്നെ വൈകി. വരുന്നവഴി തന്നെ അവധി ദിവസം ആഘോഷിക്കാനുള്ള സാധനവും വാങ്ങി. മുറിയില്‍ വന്ന് അതില്‍ നിന്നും രണ്ട് പെഗ്ഗെടുത്ത് വീശി. പുറത്ത് ചെറിയ മഴയുണ്ടെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്‌ ആരോ വാതിലില്‍ മൃദുവായി തട്ടിയത്. ആരായിരിക്കും ഈ സമയത്ത്? കുപ്പി പകുതിയോളം തീര്‍ന്നിരിക്കുന്നു. അത് ആ കട്ടിലിനടിയിലേക്ക് നീക്കി വച്ച് വാതില്‍ തുറന്നു. ഇത് അവളല്ലേ? ആ റോഡ് സൈഡില്‍ വച്ച് സ്ഥിരം കാണാറുള്ളവള്‍. അവളെന്താ ഇവിടെ? ഒരു ഞെട്ടലോടെ പുറത്തേയ്ക്കു നോക്കുമ്പോള്‍ അവളെ കാണ്മാനില്ല. തോന്നലായിരുന്നോ? കതകടച്ച് തിരിഞ്ഞ് മുറിയിലേക്ക് നോക്കിയപ്പോള്‍ അവള്‍ ദേ ആ കട്ടിലില്‍ ഇരിക്കുന്നു. ദൈവമേ, ഇത്‌ കരുതി കൂട്ടിയാണല്ലൊ? മനസ്സിലൊരു കത്തല്‍. പക്ഷേ അവളുടെ കണ്ണുകളില്‍ എന്തോ തിളങ്ങുന്നു. പെട്ടെന്നാണ്‌ അവള്‍ എന്‍റെ കാല്‍ക്കലേയ്ക്ക് വീണത്. ഒരു പൊട്ടിക്കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു. സാറെന്നെ എന്തു വേണമെങ്കിലും ചെയ്തോ; പക്ഷേ എനിക്ക് കുറച്ച് പൈസ തന്ന് സഹായിക്കണം. കുഞ്ഞിന്‌ സുഖമില്ല, മരുന്ന് വാങ്ങണം. ചോദിക്കാന്‍ മറ്റാരും ഇല്ലെനിക്ക്. ഉപേക്ഷിക്കരുത്.


പെട്ടെന്ന് എന്‍റെ മനസ്സിലേയ്ക്ക് കടന്നു വന്നത് തിന്മ ചെയ്യാനുള്ള പ്രേരണയാണ്‌. കാല്‍ക്കല്‍ നിന്നും അവളെ പിടിച്ചുയര്‍ത്തി നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അവളുടെ ശരീരത്തില്‍ ഒരു വിറയലുണ്ടായിരുന്നു. അവളുടെ മുഖത്തേയ്ക്ക് എന്‍റെ മുഖം അടുപ്പിക്കുമ്പോഴാണ്‌ എനിക്കൊരു കുഞ്ഞിന്‍റെ മുഖം ഓര്‍മ്മ വന്നത്. "അച്ഛാ.... അച്ഛാ....".. പെട്ടെന്ന് അവളെ ഞാന്‍ തള്ളീ മാറ്റി. ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍. അവളുടെ മുഖത്ത് ഞെട്ടലാണോ അതോ അശ്വാസമാണോ? അറിയില്ലെനിക്ക്. അപ്പോഴും ആ "അച്ഛാ.... അച്ഛാ...." വിളി എന്‍റെ കാതുകളീല്‍ മുഴങ്ങുന്നുണ്ടായിരുന്നു. അത് എന്‍റെ കുഞ്ഞു മോളൂടെ ശബ്ദമല്ലേ. എന്നെ ഏകനാക്കി കടന്നു പോയ എന്‍റെ പൊന്നു മോളുടെ ശബ്ദം. എന്‍റെ കിതപ്പേറി. കഴിയുന്നില്ല ആ ഓര്‍മ്മകളീല്‍ നിന്നും രക്ഷപെടാന്‍. അതെന്നെ വേട്ടയാടുകയാണ്‌. പെട്ടെന്ന് ഞാന്‍ ആ കട്ടിലിനടിയില്‍ വച്ചിരുന്ന കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി; ആ ഓര്‍മ്മകളില്‍ നിന്നും ഓടിയൊളീക്കാനെന്ന പോലെ. തലയിലാകെ ഒരുതരം പെരുപ്പ്. കണ്ണുകള്‍ അടഞ്ഞു വരുന്നു. ഇനിയൊന്നുറങ്ങണം. എല്ലാം മറന്നൊന്നുറങ്ങണം. കട്ടിലില്‍ കിടന്ന പുതപ്പെടുത്ത് അവള്‍ക്കു നേരെ നീട്ടി. കിടന്നുറങ്ങിക്കോ, രാവിലെ പോകാം. പെട്ടെന്നാണ്‌ ഞാന്‍ ഓര്‍ത്തത്; അവള്‍ക്ക് പൈസ വേണമെന്നല്ലേ പറഞ്ഞത്? ഇട്ടിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും നൂറിന്‍റെ ഏതാനും നോട്ടുകള്‍ അവള്‍ക്കു നേരേ നീട്ടി. അവളെന്നെ തന്നെ തുറിച്ചു നോക്കുകയാണ്‌. അവള്‍ക്കൊന്നും മനസ്സിലാകുന്നില്ല.

ആ നോട്ടുകള്‍ അവള്‍ക്കു നേരേ വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് മറിഞ്ഞതാണ്‌. പിന്നെ ഇപ്പോഴാണ്‌ കണ്ണു തുറക്കുന്നത്. ആ അവള്‍ എവിടെ? പോയോ? ഇപ്പോഴും അവളുടെ തലയിലിരുന്ന ആ മുല്ലപ്പുവിന്‍റെ ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കുന്നു. മേശപ്പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കുറേ നൂറിന്‍റെ നോട്ടുകള്‍ ആ വാച്ചിനടിയില്‍ വച്ചിരിക്കുന്നു. അവളെടുത്തില്ലേ അ പൈസ? അപ്പോള്‍ അവളൂടെ കുഞ്ഞ്?? അടുക്കളയില്‍ ഏതോ പാത്രം എവിടെയോ തട്ടിയ ശബ്ദം. അവിടെയാരാ ഇപ്പോള്‍? നോക്കുമ്പോള്‍ ഒരു കപ്പില്‍ കട്ടന്‍ ചായയുമായി അവള്‍ നില്‍ക്കുന്നു. മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം. കപ്പ് മേശപ്പുറത്തു വച്ചിട്ട് അവള്‍ ആ പൈസയെടുത്തു. ഇത് എനിക്കര്‍ഹതപ്പെട്ടതല്ലായെന്നെനിക്കറിയാം. എങ്കിലും ഞാനിതെടുക്കുകയാണ്‌. കഴിയുമെങ്കില്‍ എന്നെങ്കിലും തിരിച്ചു തരാം. നിവൃത്തികേടുകൊണ്ടാണ്‌. ക്ഷമിക്കണം. അത്രയും പറഞ്ഞ് അവള്‍ പുറത്തേയ്ക്ക് നടന്നു പോയി. എന്തു പറയണമെന്നറിയാതെ ഞാന്‍ ആ വതിലിലേയ്ക്ക് നോക്കി ഇരുന്നു പോയി. അപ്പോഴും ആ കപ്പിലെ ചായയില്‍ നിന്നും ചൂട് പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു.