Saturday, January 28, 2012

പ്രസവം.

ഈ മുറിയില്‍
ഞാനൊറ്റയ്ക്കാണിന്ന്.
ഏകാന്തത തേടി
അവള്‍ അപ്പുറത്തുണ്ട്.
ആ ചെറുമയക്കത്തില്‍
അവളുടെ ഞരക്കങ്ങളും
മൂളലുകളും കേട്ടു ഞാന്‍.
ഓ, ഞാനത് മറന്നു.
ഇന്നവളുടെ പ്രസവമാണല്ലോ. 
ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍
അവള്‍ക്ക് പ്രസവത്തിനേതാണ്‌.
ആ ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കുമവസാനം; 
നാളെ താരാട്ടുപാടാനും
തൊട്ടിലാട്ടാനുമായ്‌
ഒരു കുഞ്ഞു ജനിക്കും; 
ഒരു കുഞ്ഞു കവിത.
അതവളുടെ കുഞ്ഞാണ്‌,
ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്.