Tuesday, July 31, 2012

കോപ്പിറൈറ്റ്.

എന്‍റെ പ്രണയത്തിനൊരു


മുഖം നല്‍കി,

മനസ്സിലെ ഫോട്ടോഷോപ്പില്‍

എഡിറ്റ് ചെയ്ത്

സുന്ദരിയാക്കി,

ഒരു പേരു നല്‍കി.

ഒടുവില്‍ സ്വന്തമാക്കാന്‍

ചെന്നപ്പോള്‍

ഓണര്‍ഷിപ്പ് മാറിയ

ഗ്രുപ്പ് പോലെ

മറ്റാരോ കൈവശപ്പെടുത്തിയ

കോപ്പിറൈറ്റുമായിട്ടവള്‍.

മതില്‍

എനിക്ക് നിന്നോടെന്തോ

പറയാനുണ്ടായിരിന്നു.

പക്ഷേ നമുക്കിടയില്‍

ഉയര്‍ത്തിയ മതില്‍....?

നീ പറയുമോ, ആ

മതില്‍ നീ കെട്ടിയത്

ഏത് സിമന്‍റും

മണലുമുപയോഗിച്ചെന്ന്.

ഇനിയെനിക്കൊരു

മതില്‍ കെട്ടണം;

ആറടി നീളത്തില്‍

മൂന്നടി വീതിയില്‍.

ശാസ്ത്രങ്ങള്‍.

പ്രണയം:

രണ്ട് മനസ്സുകളുടെ

രസതന്ത്രം.



സെക്സ്:

രണ്ട് ശരീരങ്ങളുടെ

ഭൂമിശാസ്ത്രം.



ജീവിതം:

ഒരുപാട് പേരുടെ

തെറ്റിപ്പോയ

ഗണിതശാസ്ത്രം.

നിറങ്ങള്‍.

പച്ച അള്ളാ കൊടുത്തത്,


ചുവപ്പ് ലെനിന്‍ കൊടുത്തത്,

നീല നെഹ്റു കൊടുത്തത്,

കാവി അദ്വാനി കൊടുത്തത്.

ഞാനിപോള്‍ തിരയുകയാണ്‌

അവകാശികളില്ലാത്ത ഒരു നിറത്തെ.

ഇരുട്ട്

പ്രാവിന്‍റെ കുറുകല്‍

ഇന്ന് മൗനത്താല്‍

ബന്ധിച്ചിരിക്കുന്നു.



കുയിലിന്‍റെ പാട്ട്

ഇന്ന് നിശബ്ദമായ

രാഗാലാപനം.



നിന്‍റെ പ്രണയം

കുഴിമാടത്തിലെ

ഇരുട്ടു പോലെ;

മരിച്ചവനെ ഭയ-

പ്പെടുത്തുന്നയിരുട്ട്.

നശിച്ച മഴ

ഹോ! ഈ നശിച്ച മഴ!!


അടുപ്പില്‍ തീ പുകയില്ല,

വയറ്റില്‍ തീ പടരുന്നു,

വീടിന്നകമോ മറ്റൊരു

കുളമാകുന്നു.



മഴ നിനക്ക് നല്ലത്,

ഇരുന്നുണ്ണാനുള്ളവന്‌,

വിശപ്പിന്‍ വിലയറിയാത്തവന്‌,

ചോര്‍ച്ചയില്ലാ കൂരയുള്ളവന്‌,

ഞാനോ ഇതൊന്നുമില്ലാത്തവനും.

പിന്നെങ്ങനെ ഞാനീ

മഴയെ പ്രണയിക്കും!!

ഹോ, ഈ നശിച്ച മഴ...!

പ്രണയവും മഴയും.

മഴയ്ക്കു മുന്‍പ്


കാര്‍മേഘങ്ങളുണ്ടാകും;

രണ്ട് മനസ്സുകളുടെ

പ്രണയത്തിന്‍റെ

കാര്‍മേഘങ്ങള്‍.



പിന്നെ ആര്‍ത്തലച്ചു

പെയ്യുന്ന മഴ;

പ്രണയത്തിന്‍റെ

ഉച്ചസ്ഥായി പോലെ.



പതുക്കെ പെയ്ത്

തോരുകയാണാ

ആര്‍ത്തലച്ചു

പെയ്ത മഴ;

പ്രണയിച്ചൊന്നായവര്‍

അകലുകയാണാ

വെയിലിനു മുന്നിലെ

മഴ പോലെ.



ഇനി പെയ്യാന്‍

കാര്‍മേഘങ്ങളില്ല,

നല്‍കാന്‍ കുളിരുമില്ല;

പ്രണയിക്കാന്‍ നീയില്ല,

അതേറ്റുവാങ്ങാന്‍ ഞാനും.



ഇപ്പോള്‍ ശാന്തമാണാ

തെളിഞ്ഞയാകാശം;

പ്രണയം നഷ്ടപ്പെട്ട

രണ്ട് മനസ്സുപോലെ.

വിശുദ്ധരായവര്‍

ആണ്‍ദൈവത്തിനെന്തുമാകാം;

പരസ്ത്രീ കുളിക്കുന്നത്

ഒളിഞ്ഞു നോക്കാം,

ആരും കാണാതവളുടെ

കിടക്കമുറിയില്‍ കയറാം,

പിന്നെയവളുമായാ

കിടക്ക പങ്കിടാം.

പിന്നെയവിവാഹിതയ്ക്ക്

... ഗര്‍ഭമുണ്ടായാലത്

വിശുദ്ധ കന്യാഗര്‍ഭം.



പെണ്‍ദൈവങ്ങള്‍

മനുഷ്യനായ ആണിന്‍റെ

അടുത്തു പോയത് കേട്ടിട്ടില്ല.

പോയിരുന്നെങ്കിലതും

വിശുദ്ധഗര്‍ഭം.....??



അപ്പോഴീ പുരുഷ മേധാവിത്വം;

അത് പണ്ടേയുള്ളതാണ്‌;

മനുഷ്യനുണ്ടാകും മുന്‍പേ.



ഈ പീഢനവും വാണിഭവും

അന്നുമുണ്ടായിരുന്നെങ്കില്‍

ഇന്ന് ദൈവങ്ങളെ കാണാന്‍

ജയിലില്‍ പോകാമായിരിന്നു.



പക്ഷേ എന്തുകൊണ്ടോ,

ദൈവം തൊട്ട്

മാനം പോയവരെല്ലാം

വിശുദ്ധരായതാണ്‌ ചരിത്രം.

മോഹങ്ങള്‍.

ഒന്ന് കാണണം, ഒന്ന് മിണ്ടണം,


പിന്നെയാ കൈപിടിച്ചാ

ഓരത്തുകൂടി നടക്കണം.

ഒരുമിച്ചൊരു കാപ്പി കുടിക്കണം,

ആ ഇളം‌വെയിലിലിരുന്നാ

കടുംവെയിലിനെപ്പറ്റി പറയണം,

തീരത്തിരുന്നാ തിരയുടെ

അഹങ്കാരത്തെപറ്റി പറയണം,

ആ കടല വാങ്ങി രുചിച്ചിട്ട-

തിലെ ഉപ്പിനെ കുറ്റം പറയണം,

അലറിയടിക്കുന്ന തിരയില്പ്പെട്ട

ഞണ്ടിനെയോര്‍ത്ത് വ്യസനിക്കണം,

വെയിലിനു പകരം ചുവപ്പ്

പരവതാനി വിരിയ്ക്കുന്ന

അസ്തമയസൂര്യനെ നോക്കി

വേവലാതിപ്പെടണം.

തോളോട് തോള്‍ ചേര്‍ത്ത്

തലകള്‍ കൂട്ടിമുട്ടിക്കണം,

പിന്നെ കണ്ണുനീര്‍ മറച്ച

കാഴ്ചയില്‍ ഒന്നും പറയാതെ,

തിരിഞ്ഞു നോക്കതെ

അവസാന ബസ്സില്‍ കയറണം,

കാഴ്ചകളെ പിന്നിലേക്കാക്കി

എനിക്ക് മുന്നോട്ട് പോകണം.

തെരുവ് തെണ്ടി.

തെരുവിലാരോ മരിച്ചു കിടക്കുന്നു,

തെരുവ് തെണ്ടിയാണത്രേ!!

വെട്ടും കുത്തുമില്ലാത്തതു കൊണ്ട്

തിരിഞ്ഞു നോക്കാനും

അവകാശികളാകാനും

"ബന്ധു"ക്കളിലത്രേ..!!

മുഖം.

എന്നെ കടന്നു പോയ


ഒരു മുഖമാണ്‌ നിനക്ക്.

എപ്പോഴോ മനസ്സില്‍

പതിഞ്ഞ രൂപം.

നിന്‍റെ ചുരുണ്ട

മുടിയിഴകള്‍

നാഗങ്ങളെപ്പോലെയെന്ന്

ചുറ്റിപ്പുണരാറുണ്ട്.

ആ കണ്ണുകളിലെ

രൂക്ഷമായ നോട്ടത്തിനപ്പുറം

സ്നേഹത്തിന്‍റെ കണികയുണ്ട്.

നിന്നെ ഞാനറിയുന്നു,

ഇന്നലെകള്‍ക്കും

നാളെകള്‍ക്കുമപ്പുറം

ഇന്നിലെ നിന്നെയറിയുന്നു.

മഴ..

തെരുവിലെ മേല്‍ക്കൂരയില്ലാത്ത


വീടിന്‍റെയുള്ളിലേക്കെത്തുന്ന മഴ,

അപ്പോള്‍ മഴയൊരാവേശമല്ല,

ചിലരുടെ കണ്ണുനീരാണത്.



മാളികയുടെ കണ്ണാടികൂട്ടിന്‌

പുറത്താര്‍ത്തു പെയ്യുന്ന മഴ,

നനയാതെ കിടന്നുറങ്ങാനുണ്ട്;

അതുകൊണ്ടൊരാവേശമാണത്.



... വീടിന്‍റെ ഉമ്മറത്തിരുന്നാ

നനയാത്ത മഴയെപ്പറ്റി

എഴുതുന്നവനൊരു പുതു

ഹര്‍ഷമാണാ മഴ നല്‍കുന്നത്.



കുഞ്ഞിന്‍റെ പട്ടിണി മാറ്റാന്‍

സ്വ ശരീരം പകുത്തു നല്‍കുന്നവള്‍;

പാപക്കറകള്‍ കഴുകി കളയുന്ന

പാപനാശിനിയാണാ മഴയവള്‍ക്ക്.



ആര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങി

പൊട്ടിക്കരയുന്നവരാര്‍ത്തു ചിരിക്കുന്നവര്‍.

ഇതിനിടയില്‍ കരയണോ ചിരിക്കണോ-

യെന്നറിയാതെ ഒരു പാവം മഴ.