Thursday, August 14, 2008

ചില സ്വതന്ത്ര ചിന്തകള്‍.


"സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം തീരുമ്പോഴേക്കും നമ്മളില്‍ എത്രപേര്‍ ബാക്കിയുണ്ടാവുമെന്ന് പറയാന്‍ ആവില്ല, എങ്കിലും ഒരു കാര്യം തീര്‍ത്തു പറയാം.. അന്തിമ വിജയം നമ്മുടെതാണ്‌". നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എ. സമര ഭടന്മാര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ആഹ്വാനം ചെയ്തു. ആ നേതാജിയുടെ തിരോധാനത്തിനു പിന്നില്‍ ആരുടെ ബുദ്ധിയാണ്‌ പ്രവര്‍ത്തിച്ചത്? ഇന്നും ആര്‍ക്കും അറിയാത്ത ചോദ്യം?
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച, അടിമ ഭാരതത്തിലെ ഗവര്‍ണ്ണര്‍ ആകുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്ര ഭാരതത്തിലെ തൂപ്പുകാരനാകുന്നതില്‍ അഭിമാനം കൊണ്ട ധീര ദേശാഭിമാനിയായിരിന്നു നേതാജി.
1945 ഓഗസ്റ്റില്‍ സെയ്ഗോണില്‍ നിന്ന് ആംഗ്ലോ-അമേരിക്കന്‍ സൈന്യത്തിന്‍‌റ്റെ അറസ്റ്റ് ഭയന്ന് കേണല്‍ ഹബീബ് റഹ്മാനോടൊപ്പം ഒരു ബോംബര്‍ വിമാനത്തില്‍ നേതാജി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ്‌ ആ വാര്‍ത്ത കേട്ട് ഭാരതം നടുങ്ങി, നേതാജി സഞ്ചരിച്ചിരുന്ന ആ ബോംബര്‍ വിമാനത്തിന്‌ തകരാറുപറ്റി. 1945 ഓഗസ്റ്റ്‌ 24 ന്‌ ടോക്കിയോ റേഡിയോ "നേതാജിയുടെ മരണ വാര്‍ത്ത" ലോകത്തെ അറിയിച്ചു.
നേതാജിയുടെ ഭാര്യയായ എമിലി ഷെങ്കി ബോസിനോട് 1945 ഓഗസ്റ്റിന്‌ ശേഷവും സോവിയറ്റ് യൂണിയനില്‍ നേതാജിയെ കണ്ടതായി ജര്‍മ്മന്‍ പത്ര പ്രവര്‍ത്തകന്‍ റെയ്മണ്ട് സ്കാനാ ബെല്‍ പറയുകയുണ്ടായി. അതുപോലെ തന്നെ നേതാജി തിരോധാനത്തിന്‌ ശേഷവും കുറേ യൂണിഫോംധാരികളുടെ കൂടെ ഒരു കാറില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്ന് ക്വറ്റയിലെ ഒരു വീട്ടുകാര്‍ പറയുകയുണ്ടായി. മരികുന്നതു വരെ നേതാജിയുടെ ഭാര്യ നേതാജി ജീവിച്ചിരിപ്പുണ്ടെന്നു തന്നെ വിശ്വസിക്കുകയും ചെയ്തു.
നേതാജിയുടെ തിരോധാനത്തിന്‌ പിനിലെ നിഗൂഢതകള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "നേതാജി സ്മാരക സമിതി" ഒരു സ്വകാര്യ അന്വേഷണ സംഘത്തെ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ നെഹ്റു സര്‍ക്കാര്‍ "ഷഹനവാസ് കമ്മിറ്റി"യെ നിയ്യോഗിച്ചു. നേതാജി മരിച്ചുവെന്നും ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടം അദ്ദേഹത്തിന്‍‌റ്റേതാണെന്നുമുള്ള കമ്മിറ്റിയുടെ നിഗമനത്തെ നേതാജിയുടെ സഹോദരന്‍ സുരേഷ് ചന്ദ്രബോസ് എതിര്‍ത്തു. ഈ കമ്മീഷന്‍ നിഗൂഢത മറനീക്കും മുന്‍പേ അന്വേഷണം അവസാനിപ്പിക്കുന്ന രംഗമാണ്‌ അരങ്ങേറിയത്.
തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ കമ്മിഷനുകള്‍ക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതും ദുരന്തം നടന്ന ഫോര്‍മോസ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതും ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിച്ചു. കാരണം അന്വേഷിച്ച മുഖര്‍ജി കമ്മീഷന്‌ ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ "ഔദ്യോതിക രഹസ്യ നിയമ പ്രകാരം നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറാനാകില്ല, കാരണം ഫയലുകളിലെ നെളിപ്പെടുത്തലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് എതിരാകും, നേതാജിയുടെ പ്രതിഛായക്ക് കളങ്കം തട്ടും" എന്നൊക്കെയായിരിന്നു മറുപടി ലഭിച്ചത്.
നേതാജിയുടെ തിരോധാനം ഇന്‍ഡ്യയിലെ മുതിര്‍ന്ന നേതാക്കന്മാരേ സംബന്ധിച്ച് യാതൊരു ഞെട്ടലും ഉളവാക്കിയില്ല. കാരണം സത്യം അവര്‍ക്കറിയാമായിരിന്നു. നേതാജിയുടെ മരണം ബ്രിട്ടീഷുകാര്‍ക്ക് അത്യാവശ്യമായിരിന്നു. ഇന്‍ഡ്യന്‍ ജനതയ്ക്ക് കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വിശ്വാസം നേതാജിയെ ആയിരിന്നുവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറുയാമായിരിന്നു. സെയ്ഗോണില്‍ നിന്നും രക്ഷപ്പെട്ട് നേതാജി ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള അന്തിമ പോരാട്ടത്തില്‍ ശക്തി സംഭരിച്ച് തിരിച്ചു വന്നാല്‍ ഭിന്നിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രം വിലപ്പോകില്ല. ഇന്‍ഡ്യാ-പാക് വിഭജനം നടക്കില്ല. ഇന്‍ഡ്യയെ സാമ്രാജ്യത്വ പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കീറി മുറിക്കണമെങ്കില്‍ നെഹ്റു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നേ മതിയാകൂ. ബ്രിട്ടീഷ്‌ മസ്തിഷ്ക്കങ്ങളില്‍ രൂപം കൊണ്ട കുടില തന്ത്രമായിരിന്നു നേതാജിയുടെ മരണം.
നേതാജി കൊല്ലപ്പെട്ടുവെന്ന്‌ അവകാശപ്പെടുന്ന ആ കാലഘട്ടത്തില്‍ ഒരു ബോംബര്‍ വിമാനം പോലും അപകടത്തില്‍ പെട്ടിട്ടില്ലായെന്നുള്ള കണ്ടെത്തല്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. നേതാജിയുടെ മരണം പലര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഭാരത്തിന്‌ നഷ്ടമായത് ധീരനായ ഒരു ദേശാഭിമാനിയെ ആയിരിന്നു. "ഉദയത്തിന്‌ മുന്നോടിയാണ്‌ ഇരുളുണ്ടാകുന്നത്. ആ ഇരുളിലൂടെ കടന്ന്‌ പോകുമ്പോള്‍ നാം ഓര്‍ക്കണം ഉദയം അകലെയല്ലാ എന്ന്. ഭാരതം സ്വതന്ത്രമായേ മതിയാകൂ". ഭാരതത്തിന്‍‌റ്റെ സ്വാതന്ത്ര്യം ജീവിത ലക്‌ഷ്യമായി കരുതിയ ധീരദേശാഭിമാനിയുടെ വാക്കുകള്‍ ഇന്നും വ്യക്തമായിട്ടോര്‍ക്കുന്നു.



കടപ്പാട്: അറിയപ്പെടാത്ത ആ എഴുത്തുകാരന്‌.

4 comments:

  1. നല്ല ചിന്തകള്‍.
    സ്വാതന്ത്ര്യദിനാശംസകള്‍ മുന്‍‌കൂറായി നേരുന്നു.

    ReplyDelete
  2. നമുക്ക് നഷ്ടമായത് ഒരു ദേശാഭിമാനി മാത്രമാണോ? ഇന്ത്യ പിടിച്ചടക്കി കഴിയുമ്പോള്‍ എങ്ങിനെ ഇന്ത്യ ഭരിക്കണം? ഭാവി ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന വ്യക്തമായ ധാരണകള്‍ കൂടി നമുക്ക് നഷ്ടമായില്ലേ? 61 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ എങ്ങും എത്താതെ നില്‍ക്കുന്നതിന് ഒരു കാരണവും അത് തന്നെയല്ലേ?

    ReplyDelete
  3. സത്യം എന്നെങ്കിലും വെളിയില്‍ വരുമൊ? വരുമായിരിക്കുമല്ലെ?
    നല്ല ലേഖനം നന്നാഉഇ എഴുതിയിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. "പ്രവര്‍ ത്തുക അല്ലെങ്കില്‍ മരിക്കുക"...... "ആയുധം ഉള്ളവനെ ആയുധം കൊണ്ടുതന്നെ നേരിടണം "..... അനുയായികളുടെ മനസില്‍ സമരത്തിന്റെ അഗ്നിയെ ജവലിപിക്കന്‍ കഴിവുള്ള നേതാജിയുടെ വാക്കുകള്‍ .. സ്വാതന്ത്ര്യ സര ചരിത്രത്തില്‍ ഇത്രയും ധീരനായ് ഒരു സമര സേനാനി വേറെ ഇല്ലെന്നു തോന്നുന്നു . ഇന്നു സ്വാതന്ത്ര്യം കിട്ടി 62 വര്ഷം പിന്നിട്ടിട്ടും നേതാജിയുടെ തിരോധാനം  ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി തുടരുന്നു.നേതാജി നീറുന്ന ഒരോര്മ്മയായ് മനസില്‍ 

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?