Tuesday, October 23, 2012

സ്വാതന്ത്ര്യം.




ഷാപ്പിലെ കോഴിക്കറിയില്‍ വീണ
അഞ്ഞൂറിന്‍റെ നോട്ടു
നിവര്‍ത്തിയപ്പോഴാണയാള്‍
ആ വട്ടക്കണ്ണാടിയുള്ള
അപ്പൂപ്പനെ കാണുന്നത്.

നാല്‍ക്കവലയിലെ ആ
കാക്കതൂറിയ, നീണ്ട വടിയുള്ള
കാവല്‍ക്കാരനും
ഇതേ ഛായ, ഇതേ കണ്ണാടി.

രാജ്യദ്രോഹിയായ നേതാവിന്‍റെ
ഖദര്‍ പോക്കറ്റിലിരുന്ന്
ശ്വാസംമുട്ടി മരിച്ചതും
ഇതേ കണ്ണാടിക്കാരന്‍ തന്നെ.

സ്വാതന്ത്ര്യം നേടിത്തന്ന കുറ്റത്താല്‍
ഇന്നുമാരൊക്കെയോ പീഢിപ്പിക്കുന്നു,
ഹേ റാം, ഈ വടിയ്ക്ക്
പകരമൊരു തോക്ക് നല്‍കൂ;
മരിച്ചവനെങ്കിലും ഞാനുമൊന്ന്
സ്വതന്ത്രമാകട്ടെ.

സ്വപ്നങ്ങള്‍.




സ്വപ്നങ്ങളുണ്ടെനിക്കും
നിങ്ങള്‍ക്കും; പക്ഷേ
നിറമുള്ളതുമില്ലാത്തതു-
മെന്ന വ്യത്യാസം മാത്രം.

കുപ്പത്തൊട്ടിയിലെ
നാറുന്ന ഭക്ഷണം,
തെരുവു ചാലിലെ
കറുത്ത വിഷവെള്ളം,
വിശപ്പടക്കാന്‍ നായ്ക്കളോട്
മത്സരിക്കുന്ന കുരുന്നു ജന്മങ്ങള്‍..

ഇന്നാരുടെ മുന്നില്‍
സ്വ വസ്ത്രമുരിഞ്ഞാല്‍,
ഒട്ടിയ മുലക്കണ്ണുകളിലേയ്ക്ക്
ആര്‍ത്തിയോടെ നോക്കുന്ന
മകന്‍റെ ദാഹമകറ്റാമെന്ന്
ചിന്തിക്കുന്ന അമ്മ.

തണുത്ത മുറിക്കുള്ളിലിരിക്കുന്ന
വിലകൂടിയ മരുന്നിനെ കാണാതെ
ആറടി മണ്ണിലേക്കുള്ള പാവപ്പെട്ടവന്‍റെ
ദൃശ്യവത്ക്കരിക്കപ്പെടാത്ത യാത്ര.

നാം പഠിക്കേണ്ടിയിരിക്കുന്നു;
സ്വപ്നം കാണാനവകാശമില്ലാത്തവന്‍റെ
ഇരുണ്ട സ്വപ്നങ്ങളെ പറ്റി,
ജീവിക്കാനവകാശമില്ലാത്തവരുടെ
നിറം‌മങ്ങിയ ജീവിതങ്ങളെ പറ്റി.

അതിനു ശേഷം നമുക്ക്
ചൊവ്വയിലെ വെള്ളം കണ്ടെത്താം,
ന്യൂട്രിനോയുടെ വേഗത കണ്ടെത്താം,
സൂര്യനിലേക്കുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കാം.

പട്ടിയും ശ്വാനനും.




സര്‍‌വ്വേക്കല്ലില്‍ ഒരുകാല്‍ പൊക്കി
മൂത്രമൊഴിക്കുന്ന പട്ടിയല്ല ഞാന്‍...
ഞാന്‍ ശ്വാനവര്‍‌ഗ്ഗത്തിന്‍റെ
അന്തസ്സുയര്‍ത്തി അന്തപ്പു-
രങ്ങളില്‍ വസിക്കുന്നവന്‍.....

കുളിപ്പിച്ച്, ചീകി
വിദേശപരിമളത്തോടെ
കൊച്ചമ്മമാരുടെ
പൊങ്ങച്ച ചര്‍ച്ചകളിലെ
അഭിമാനമാകുന്നവന്‍.

നമ്മുടെ വംശമൊന്നാണ്‌,
ജാതിയും മതവുമൊന്നാണ്‌.
എന്നിട്ടും നീ വെറും ചാവാലി-
പട്ടിയും ഞാനൊരു ശ്വാനനും.

നീയുമൊന്നു ശ്രമിക്കുക,
പണത്തില്‍ വളരുക,
പിന്നെ ഉറക്കെ പറയുക,
ഞാനൊരു മനുഷ്യനോ
ചാവാലിപ്പട്ടിയോയല്ല,
ഞാനുമൊരു ശ്വാനനാണെന്ന്.

മനുഷ്യന്‍.




മനുഷ്യാ, നിന്നിലെ
ദൈവത്തെ ഞാന്‍ കണ്ടത്
ശൂന്യതയില്‍ നിന്നെടുത്ത
ഒരുപിടി ഭസ്മത്തിലല്ല.

പകരം,
നീ നല്‍കിയ ചോറുണ്ട
പട്ടിണിക്കാരന്‍റെ
വാക്കുകളില്‍ നിന്നാണ്‌..

മനുഷ്യാ, നിന്നിലെ
പിശാചിനെ ഞാന്‍ കണ്ടത്
കെട്ടുകഥകളിലെ
വികൃത രൂപത്തില്‍ നിന്നല്ല.

പകരം,
ആര്‍ത്തലച്ചു കരയുന്ന,
മാനം നഷ്ടപ്പെട്ട ആ
പെണ്ണിന്‍റെ കരച്ചിലിലാണ്‌..

മനുഷ്യാ, നിന്നിലെ
മനുഷ്യനെ ഞാന്‍ കണ്ടത്
പട്ടു കുപ്പായത്തിലോ
മണിമന്ദിരത്തിലോ അല്ല.

പകരം,
അന്യന്‍റെ ദു:ഖം കേട്ട്
ഒരു തുള്ളി കണ്ണുനീര്‍
പൊഴിച്ച നിന്‍റെ മനസ്സിലാണ്‌.

പ്രായം.




പ്രായം, അതൊരു
കണക്കെടുപ്പാണ്‌.....,
കണ്ടതും കേട്ടതും പിന്നെ
പിന്നെ കാണാതെ പോയതും.

കളിക്കൂട്ടുകാരിയോടെന്നില്‍ നിന്നകന്നു
നില്‍ക്കാന്‍ പറഞ്ഞതമ്മയാണ്‌;
കാരണം അവള്‍ പോലുമറിയാതെ
അവള്‍:ക്ക് പ്രായമായത്രേ!

എനിക്ക് പ്രായമായെന്നോര്‍മ്മിപ്പിച്ചത്
ആ ഫോട്ടോയിലിരുന്ന് ചിരിച്ചവളാണ്‌.
അച്ഛനാകാനും ഒരു പ്രായമുണ്ടത്രേ,
അത് കൂട്ടുകാര്‍ പഠിപ്പിച്ചത്.

പ്രായത്തിന്‍റെ കളിയില്‍
കറുത്ത തലമുടി തോറ്റു,
തൊലിപ്പുറത്തെ ചുളിവുകള്‍
എന്തോ പറയാതെ പറയുന്നു.

പ്രായമായാല്‍ അടങ്ങിയിരിക്കണ-
മെന്നോര്‍മ്മിപ്പിച്ചത് മകനാണ്‌.
മരുമകളോ, കിടക്കയൊഴിയാത്ത
ഒരസ്ത്ഥികൂടത്തെ പറ്റിയും.

അവസാനശ്വാസത്തിനും
കണ്ണടച്ചീലോകമിരുട്ടാക്കാനും
പ്രായമുണ്ടെന്ന് തെളിയിച്ചതാ
കഴുത്തില്‍ ചുറ്റിയ കൈകളാണ്‌...

പ്രായം; അതൊരു
ഓര്‍മ്മപ്പെടുത്തലാണ്‌,
ചെറുപ്പത്തില്‍ നിന്നും
വാര്‍ദ്ധക്യത്തിലേക്കുള്ള
ജീവിത യാത്രയുടെ.

മലാലമാര്‍.




മാറുമറയ്ക്കാന്‍,
നടുമുറ്റത്തിറങ്ങാന്‍,
സ്കൂളില്‍ പോകാന്‍,
സ്വന്തമായിട്ടൊരു
ജോലി ചെയ്യാന്‍
സമരം ചെയ്ത
ഒരായിരം സ്ത്രീകള്‍.;..
അതിലാരുമറിയാതെ
കൊല്ലപ്പെട്ടവരെത്രയോ?

മരണത്തെ പുല്‍കിയ
പ്രീയപ്പെട്ടവരെ,
നിങ്ങള്‍ മരിച്ച കാലം,
സമയം തെറ്റായിരിന്നു.
നിങ്ങളിന്നു മരിക്കേണ്ടിയിരിന്നു,
എങ്കില്‍ നിങ്ങളുമിന്നൊരു
മലാലയായേനേ.
മുഖപുസ്തകത്തില്‍
പാറി നടന്നേനെ....

Thursday, September 27, 2012

കടല്‍.


കടല്‍ ഇന്നുമാ
പഴയ കടലാണ്‌.
കടലമ്മ കള്ളിയെന്നെഴുതിയാല്‍
അത് മായിച്ച് കളയുന്ന കടല്‍.
ഒരു കുസൃതിയില്‍ ഞാനെഴുതി,
കടലച്ഛന്‍ കള്ളനെന്ന്.
അടുത്ത തിരയില്‍ അതുമായിച്ച്
വീണ്ടുമെന്നെയെഴുതാന്‍
പ്രേരിപ്പിക്കുന്ന കടല്‍.
വീണ്ടുമെന്തൊക്കെയോ എഴുതി,
അതൊക്കെയൊരോര്‍മ്മയാക്കി ആ തിരയും.
ഒടുവില്‍ ഞാനെഴുതി,
എനിക്ക് നിന്നോട് പ്രണയമാണെന്ന്.
അതാ തിര മായിക്കും മുന്‍പേ
കാലടികളാല്‍ ആരോ ചതച്ചരച്ച്
ദാഹജലത്തിനായ് കേഴുന്ന പ്രണയം.
പിന്നെയാ തിരയെ പ്രണയിച്ച്
അതിലലിഞ്ഞൊന്നായൊരു യാത്ര.
 

ഡോണോപോളാ...

പകര്‍ത്താന്‍ കഴിയാത്ത 
പ്രണയത്തിന്നോര്‍മ്മയാണീ 
ഡോണോപോളാ ബീച്ച്, 
ഇന്നാ ഓര്‍മ്മയ്ക്കായൊരു 
വെള്ള പ്രതിമ മാത്രം. 
പിന്നെ ചുവന്ന പാറക്കിടയിലേ-
ക്കടിച്ചു കയറുന്ന തിരകളും, 
പ്രണയസല്ലാപത്തിലേര്‍പ്പെടുന്ന 
ആധുനിക പ്രണയരൂപങ്ങളും. 
ആ പ്രതിമയ്ക്ക് ചലിയ്ക്കാന്‍ 
കഴിഞ്ഞെങ്കില്‍
ആ സൂയിസൈഡ് പോയന്‍റില്‍
നിന്നൊന്നുകൂടി ചാടിയേനേ
ആ പാവം ഡോണയും പോളയും.

എമര്‍ജിംഗ് കേരള.

പ്രീയപ്പെട്ടവളേ, 
നീയറിഞ്ഞില്ലേ 
കേരളം 
എമര്‍ജിംഗാകുന്നു. 
ഇനി നമുക്ക് 
നമ്മുടെ പ്രണയം 
ആ മരങ്ങള്‍ക്കിടയില്‍ നിന്നും 
പാര്‍ക്കിലെ സിമന്‍റ് ബഞ്ചില്‍ നിന്നും 
കടല്‍ തീരങ്ങളില്‍ നിന്നും 
പറിച്ചു നടാം, 
ആ എമര്‍ജിംഗ്
ഡാന്‍സ് ബാറുകളിലേയ്ക്ക്,
ഡിസ്ക്കോ സെന്‍ററുകളിലേയ്ക്ക്,
പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്ക്.
നമുക്കവിടെ
അര്‍ദ്ധനഗ്ന വേഷങ്ങളില്‍
ആടി തിമിര്‍ക്കാം,
അതിനൊടുവില്‍
കെട്ടിപ്പുണര്‍ന്നൊന്നാകാം,
പിന്നെ രതിയുടെ
അത്യന്നതങ്ങളില്‍
നമുക്ക് നന്ദിപറയാം;
സദാചാരപോലീന്‍റെ മുന്നില്‍
തുണിയഴിച്ചാടനാക്കിയ,
മുതലാളിത്തത്തിന്‍റെ
ആ എമര്‍ജിംഗിനൊട്.

മരിച്ചവന്‍.

ഞാനെത്രയോ തവണ 
മരിച്ചിരിക്കുന്നു; 

എന്‍റെയാദ്യപ്രണയത്തിന്‍റെ 
കണ്ണുകളില്‍ അവളുടെ 
സീമന്തരേഖയിലെ മറ്റൊരു 
കുങ്കുമപ്പൊട്ട് പടര്‍ന്നപ്പോള്‍, 

ഒരു കിടക്കയിലാണെങ്കിലും 
മനസ്സുകള്‍ മൈലുകള്‍ക്കപ്പുറ-
മാണെന്ന് തെളിയിച്ചവളാ
കുട്ടിയുടെ കൈയ്യും‌പിടിച്ചാ
പടികളിറങ്ങിയപ്പോള്‍,

അങ്ങനെയങ്ങനെ
എത്രയോ തവണ
ഞാന്‍ മരിച്ചിരിക്കുന്നു.

ശ്വസിക്കുന്നതും ചലിക്കുന്നതും
സംസാരിക്കുന്നതുമാണ്‌
ജീവന്‍റെ അടയാളങ്ങളെങ്കില്‍
ഞാനും മരിച്ച് ജീവിക്കുന്നുണ്ട്.

ഒരവസാന മരണം കൂടിയെനിക്ക്
ബാക്കിയുണ്ടീ ജീവിതത്തില്‍,
ശ്വസിക്കാതെ, ചലിക്കാതെ
സംസാരിക്കാതെയുള്ള മരണം.

അപ്പോഴെനിക്കായ് കരയരുത്,
കിടക്കാന്‍ വാഴയില വെട്ടരുത്,
തേങ്ങാമുറിയൊരു വിളക്കാക്കരുത്,
വെള്ള പുതപ്പിക്കരുത്.

പകരം സ്നേഹത്തോടെന്നെയാ
കുഴിയിലിട്ടു മൂടുക.
ആസ്നേഹ്ം, അതുമതിയെനിക്കാ
പ്രകാശമില്ലാത്ത, വായുവില്ലാത്ത
മരണത്തിന്‍റെ ഗന്ധമുള്ള ആ
ഇരുട്ടറയില്‍ ജീവിക്കുവാന്‍......

മറവി.

ഓരോരോ കാലത്തായിട്ടെ-
നിക്കോരോരോ പേരുകള്‍. 
എല്ലാം ആരാലോ നല്‍കപ്പെട്ടവ, 
അടിച്ചേല്പ്പിക്കപ്പെട്ടവ. 

എന്‍റെ അമ്മയിലേക്കാഴ്ന്നിറങ്ങി, 
എന്നെ ജനിപ്പിച്ചവനാണച്ഛനെങ്കില്‍ 
എനിക്കുമുണ്ടെന്നെ വേണ്ടാത്തൊരച്ഛന്‍, 
എന്നിട്ടുമെനിക്കു പേര്‍ 
തന്തയില്ലാത്തവനെന്ന്. 

സ്കൂളിലെ ഗണിതശാസ്ത്രക്ലാസ്സില്‍
ഗുണിത-ഹരണങ്ങളോട് മല്ലിടുമ്പോള്‍,
ജീവതന്ത്രത്തില്‍ പരാഗവും
പരാഗരേണുക്കളും പഠിക്കുമ്പോള്‍
എനിക്കു സംശയങ്ങളായിരിന്നു.
സംശയങ്ങള്‍ ചോദിക്കുന്നവനന്നുമിന്നും
അഹങ്കാരികള്‍ തന്നെ.

തെമ്മാടി ആഭാസന്‍ ശുംഭന്‍ കുലംകുത്തി
കൊഞ്ഞണം കാട്ടുന്ന പേരികളിന്നേറെ.
പഴയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് തപ്പട്ടെ,
സ്വന്തം പേര്‌ മറന്നവനാണ്‌ ഞാന്‍.............1.........

Tuesday, July 31, 2012

കോപ്പിറൈറ്റ്.

എന്‍റെ പ്രണയത്തിനൊരു


മുഖം നല്‍കി,

മനസ്സിലെ ഫോട്ടോഷോപ്പില്‍

എഡിറ്റ് ചെയ്ത്

സുന്ദരിയാക്കി,

ഒരു പേരു നല്‍കി.

ഒടുവില്‍ സ്വന്തമാക്കാന്‍

ചെന്നപ്പോള്‍

ഓണര്‍ഷിപ്പ് മാറിയ

ഗ്രുപ്പ് പോലെ

മറ്റാരോ കൈവശപ്പെടുത്തിയ

കോപ്പിറൈറ്റുമായിട്ടവള്‍.

മതില്‍

എനിക്ക് നിന്നോടെന്തോ

പറയാനുണ്ടായിരിന്നു.

പക്ഷേ നമുക്കിടയില്‍

ഉയര്‍ത്തിയ മതില്‍....?

നീ പറയുമോ, ആ

മതില്‍ നീ കെട്ടിയത്

ഏത് സിമന്‍റും

മണലുമുപയോഗിച്ചെന്ന്.

ഇനിയെനിക്കൊരു

മതില്‍ കെട്ടണം;

ആറടി നീളത്തില്‍

മൂന്നടി വീതിയില്‍.

ശാസ്ത്രങ്ങള്‍.

പ്രണയം:

രണ്ട് മനസ്സുകളുടെ

രസതന്ത്രം.



സെക്സ്:

രണ്ട് ശരീരങ്ങളുടെ

ഭൂമിശാസ്ത്രം.



ജീവിതം:

ഒരുപാട് പേരുടെ

തെറ്റിപ്പോയ

ഗണിതശാസ്ത്രം.

നിറങ്ങള്‍.

പച്ച അള്ളാ കൊടുത്തത്,


ചുവപ്പ് ലെനിന്‍ കൊടുത്തത്,

നീല നെഹ്റു കൊടുത്തത്,

കാവി അദ്വാനി കൊടുത്തത്.

ഞാനിപോള്‍ തിരയുകയാണ്‌

അവകാശികളില്ലാത്ത ഒരു നിറത്തെ.

ഇരുട്ട്

പ്രാവിന്‍റെ കുറുകല്‍

ഇന്ന് മൗനത്താല്‍

ബന്ധിച്ചിരിക്കുന്നു.



കുയിലിന്‍റെ പാട്ട്

ഇന്ന് നിശബ്ദമായ

രാഗാലാപനം.



നിന്‍റെ പ്രണയം

കുഴിമാടത്തിലെ

ഇരുട്ടു പോലെ;

മരിച്ചവനെ ഭയ-

പ്പെടുത്തുന്നയിരുട്ട്.

നശിച്ച മഴ

ഹോ! ഈ നശിച്ച മഴ!!


അടുപ്പില്‍ തീ പുകയില്ല,

വയറ്റില്‍ തീ പടരുന്നു,

വീടിന്നകമോ മറ്റൊരു

കുളമാകുന്നു.



മഴ നിനക്ക് നല്ലത്,

ഇരുന്നുണ്ണാനുള്ളവന്‌,

വിശപ്പിന്‍ വിലയറിയാത്തവന്‌,

ചോര്‍ച്ചയില്ലാ കൂരയുള്ളവന്‌,

ഞാനോ ഇതൊന്നുമില്ലാത്തവനും.

പിന്നെങ്ങനെ ഞാനീ

മഴയെ പ്രണയിക്കും!!

ഹോ, ഈ നശിച്ച മഴ...!

പ്രണയവും മഴയും.

മഴയ്ക്കു മുന്‍പ്


കാര്‍മേഘങ്ങളുണ്ടാകും;

രണ്ട് മനസ്സുകളുടെ

പ്രണയത്തിന്‍റെ

കാര്‍മേഘങ്ങള്‍.



പിന്നെ ആര്‍ത്തലച്ചു

പെയ്യുന്ന മഴ;

പ്രണയത്തിന്‍റെ

ഉച്ചസ്ഥായി പോലെ.



പതുക്കെ പെയ്ത്

തോരുകയാണാ

ആര്‍ത്തലച്ചു

പെയ്ത മഴ;

പ്രണയിച്ചൊന്നായവര്‍

അകലുകയാണാ

വെയിലിനു മുന്നിലെ

മഴ പോലെ.



ഇനി പെയ്യാന്‍

കാര്‍മേഘങ്ങളില്ല,

നല്‍കാന്‍ കുളിരുമില്ല;

പ്രണയിക്കാന്‍ നീയില്ല,

അതേറ്റുവാങ്ങാന്‍ ഞാനും.



ഇപ്പോള്‍ ശാന്തമാണാ

തെളിഞ്ഞയാകാശം;

പ്രണയം നഷ്ടപ്പെട്ട

രണ്ട് മനസ്സുപോലെ.

വിശുദ്ധരായവര്‍

ആണ്‍ദൈവത്തിനെന്തുമാകാം;

പരസ്ത്രീ കുളിക്കുന്നത്

ഒളിഞ്ഞു നോക്കാം,

ആരും കാണാതവളുടെ

കിടക്കമുറിയില്‍ കയറാം,

പിന്നെയവളുമായാ

കിടക്ക പങ്കിടാം.

പിന്നെയവിവാഹിതയ്ക്ക്

... ഗര്‍ഭമുണ്ടായാലത്

വിശുദ്ധ കന്യാഗര്‍ഭം.



പെണ്‍ദൈവങ്ങള്‍

മനുഷ്യനായ ആണിന്‍റെ

അടുത്തു പോയത് കേട്ടിട്ടില്ല.

പോയിരുന്നെങ്കിലതും

വിശുദ്ധഗര്‍ഭം.....??



അപ്പോഴീ പുരുഷ മേധാവിത്വം;

അത് പണ്ടേയുള്ളതാണ്‌;

മനുഷ്യനുണ്ടാകും മുന്‍പേ.



ഈ പീഢനവും വാണിഭവും

അന്നുമുണ്ടായിരുന്നെങ്കില്‍

ഇന്ന് ദൈവങ്ങളെ കാണാന്‍

ജയിലില്‍ പോകാമായിരിന്നു.



പക്ഷേ എന്തുകൊണ്ടോ,

ദൈവം തൊട്ട്

മാനം പോയവരെല്ലാം

വിശുദ്ധരായതാണ്‌ ചരിത്രം.

മോഹങ്ങള്‍.

ഒന്ന് കാണണം, ഒന്ന് മിണ്ടണം,


പിന്നെയാ കൈപിടിച്ചാ

ഓരത്തുകൂടി നടക്കണം.

ഒരുമിച്ചൊരു കാപ്പി കുടിക്കണം,

ആ ഇളം‌വെയിലിലിരുന്നാ

കടുംവെയിലിനെപ്പറ്റി പറയണം,

തീരത്തിരുന്നാ തിരയുടെ

അഹങ്കാരത്തെപറ്റി പറയണം,

ആ കടല വാങ്ങി രുചിച്ചിട്ട-

തിലെ ഉപ്പിനെ കുറ്റം പറയണം,

അലറിയടിക്കുന്ന തിരയില്പ്പെട്ട

ഞണ്ടിനെയോര്‍ത്ത് വ്യസനിക്കണം,

വെയിലിനു പകരം ചുവപ്പ്

പരവതാനി വിരിയ്ക്കുന്ന

അസ്തമയസൂര്യനെ നോക്കി

വേവലാതിപ്പെടണം.

തോളോട് തോള്‍ ചേര്‍ത്ത്

തലകള്‍ കൂട്ടിമുട്ടിക്കണം,

പിന്നെ കണ്ണുനീര്‍ മറച്ച

കാഴ്ചയില്‍ ഒന്നും പറയാതെ,

തിരിഞ്ഞു നോക്കതെ

അവസാന ബസ്സില്‍ കയറണം,

കാഴ്ചകളെ പിന്നിലേക്കാക്കി

എനിക്ക് മുന്നോട്ട് പോകണം.

തെരുവ് തെണ്ടി.

തെരുവിലാരോ മരിച്ചു കിടക്കുന്നു,

തെരുവ് തെണ്ടിയാണത്രേ!!

വെട്ടും കുത്തുമില്ലാത്തതു കൊണ്ട്

തിരിഞ്ഞു നോക്കാനും

അവകാശികളാകാനും

"ബന്ധു"ക്കളിലത്രേ..!!

മുഖം.

എന്നെ കടന്നു പോയ


ഒരു മുഖമാണ്‌ നിനക്ക്.

എപ്പോഴോ മനസ്സില്‍

പതിഞ്ഞ രൂപം.

നിന്‍റെ ചുരുണ്ട

മുടിയിഴകള്‍

നാഗങ്ങളെപ്പോലെയെന്ന്

ചുറ്റിപ്പുണരാറുണ്ട്.

ആ കണ്ണുകളിലെ

രൂക്ഷമായ നോട്ടത്തിനപ്പുറം

സ്നേഹത്തിന്‍റെ കണികയുണ്ട്.

നിന്നെ ഞാനറിയുന്നു,

ഇന്നലെകള്‍ക്കും

നാളെകള്‍ക്കുമപ്പുറം

ഇന്നിലെ നിന്നെയറിയുന്നു.

മഴ..

തെരുവിലെ മേല്‍ക്കൂരയില്ലാത്ത


വീടിന്‍റെയുള്ളിലേക്കെത്തുന്ന മഴ,

അപ്പോള്‍ മഴയൊരാവേശമല്ല,

ചിലരുടെ കണ്ണുനീരാണത്.



മാളികയുടെ കണ്ണാടികൂട്ടിന്‌

പുറത്താര്‍ത്തു പെയ്യുന്ന മഴ,

നനയാതെ കിടന്നുറങ്ങാനുണ്ട്;

അതുകൊണ്ടൊരാവേശമാണത്.



... വീടിന്‍റെ ഉമ്മറത്തിരുന്നാ

നനയാത്ത മഴയെപ്പറ്റി

എഴുതുന്നവനൊരു പുതു

ഹര്‍ഷമാണാ മഴ നല്‍കുന്നത്.



കുഞ്ഞിന്‍റെ പട്ടിണി മാറ്റാന്‍

സ്വ ശരീരം പകുത്തു നല്‍കുന്നവള്‍;

പാപക്കറകള്‍ കഴുകി കളയുന്ന

പാപനാശിനിയാണാ മഴയവള്‍ക്ക്.



ആര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങി

പൊട്ടിക്കരയുന്നവരാര്‍ത്തു ചിരിക്കുന്നവര്‍.

ഇതിനിടയില്‍ കരയണോ ചിരിക്കണോ-

യെന്നറിയാതെ ഒരു പാവം മഴ.

Tuesday, June 19, 2012

ജീവിതം.

കൊടുക്കല്‍ വാങ്ങലുകളുടെ,


ലാഭ-നഷ്ടങ്ങളുടെ,

കയറ്റയിറക്കങ്ങളുടെ,

ആകെത്തുക, ജീവിതം.



കണ്ണുനീരിന്‍റെ,

പുഞ്ചിരികളുടെ,

വിടപറഞ്ഞവരുടെ

ഓര്‍മ്മയാണ്‌ ജീവിതം.



ഇനി ഞാനൊന്നോര്‍ത്തെടുക്കട്ടെ

നഷ്ടപ്പെട്ടയെന്‍റെ ജീവിതത്തെ.

മഴ..

ആദ്യമായി കണ്ടപ്പോഴും


അവളോട് ഞാനെന്‍റെ

പ്രണയം പറഞ്ഞപ്പോഴും

മഴയുണ്ടായിരിന്നു,

മുഖം മറയ്ക്കാനെന്ന പോലെ.



പിന്നെയൊരിക്കല്‍

അവള്‍ തിരിഞ്ഞു നോക്കാതെ,

തലകുനിച്ച് പോയപ്പോഴും

ആ മഴ തന്നെ സാക്ഷിയായി.

... അവള്‍ കരഞ്ഞിരുന്നോ,

കണ്ണുനീര്‍ വന്നിരുന്നോ,

എല്ലാം ആ മഴ മറച്ചിരുന്നു,

പിന്നെ പതുക്കെ അവളെയും.

അപ്പോഴാ മഴയ്ക്ക്

രൗദ്രഭാവമായിരിന്നു.

അമ്മ..

എന്‍റെ ഓര്‍മ്മയിലെ അമ്മ


നനഞ്ഞ വിറകൂതി കത്തിച്ച്

പുകയടിച്ച് കണ്ണുകലങ്ങി

തലയില്‍ ചാരം‌പേറി നടക്കുന്നു.

കത്താത്ത വിറകിനോട്

കഥ പടയുന്ന അമ്മ.

അന്നെന്നെ നോക്കി

അമ്മ കണ്ണുതുടച്ചിരിന്നു;

പിന്നെ പുകഞ്ഞു കത്തുന്ന

അടുപ്പിലേക്ക് നോക്കി നില്‍ക്കും.

... അപ്പോഴമ്മയുടെ കണ്ണുകള്‍ക്ക്

കത്താന്‍ തുടങ്ങുന്ന

അഗ്നിയുടെ നിറമായിരിന്നു.

ഇന്ന് ഊതിക്കത്തിക്കാന്‍

ആ കത്താത്ത വിറകില്ല.

തലയിലേറി നടക്കാന്‍

ആ ചാരവുമില്ല.

പക്ഷേയിപ്പോഴും കണ്ണുകളില്‍

ആ കണ്ണുനീരുണ്ട്;

ഇനിയുമെനിക്ക് കെടുത്താന്‍

കഴിയാത്ത മറ്റൊരഗ്നിയായ്.

സദാചാരക്കാഴ്ച.

മണ്ണിലേക്കാഴ്ന്നിറങ്ങുന്ന


വൃക്ഷത്തിന്‍ വേരുകള്‍.

ആ ഇക്കിളിയുന്മാദത്തില്‍

എല്ലാം മറക്കുന്ന മണ്ണ്.

പിന്നെയൊരു കാറ്റായ്

സദാചാരപ്പോലീസ്.

മണ്ണില്‍ നിന്നും പറിച്ചെ-

റിയപ്പെടുന്ന വേരുകള്‍.

തമ്മിലകറ്റപ്പെട്ട ഹൃദയങ്ങള്‍;

പൊട്ടിച്ചിരിക്കുന്ന കാറ്റ്.

ഇതിന്നിന്‍റെ കാഴ്ച;

സദാചാര കാഴ്ച.

അസ്ഥികൂടം.

എന്‍റെ പ്രണയത്തിന്‍റെ വാതിലില്‍


ഒരു ഗുല്‍മോഹറുണ്ടായിരിന്നു.

തണല്‍ വിരിച്ച്, തണലായി

എന്നോടൊപ്പമുണ്ടായിരിന്നു.

ഇന്നിന്‍റെ പ്രണയവാതിലില്‍

ഇലപൊഴിഞ്ഞ, വാടിക്കരിഞ്ഞ

ഗുല്‍മോഹറിന്‍റെ അസ്ഥികൂടം.

പഴയ തണല്‍ നല്‍കാന്‍

സ്വന്തമായിട്ടിലകളില്ലാത്ത,

ചവിട്ടി നടക്കാനാ ഇലകളെ

പട്ടുമെത്തയാക്കി തന്നവന്‍.

Thursday, May 10, 2012

ദീര്‍ഘനിശ്വാസം.

സ്ക്രീനില്‍ രാഷ്ട്രീയ-


കൊലപാതകത്തിന്‍റെ

ലൈവ് ടെലികാസ്റ്റ്.

ശീല്‍ക്കാരത്തോടെ

ഉയര്‍ന്നു താഴുന്ന

വടിവാളുകള്‍.

ആക്രോശങ്ങളും

അട്ടഹാസങ്ങളും.

പശ്ചാത്തലത്തിന്‌

രക്തവര്‍ണ്ണം.

സ്ക്രീനിനു പുറത്ത്

ആ ചോര കുടിക്കാന്‍

കാത്തു നില്‍ക്കുന്ന

രാഷ്ട്രീയ കഴുകന്‍‌മാര്‍.

കുറ്റിക്കാടുകളില്‍

മറഞ്ഞിരിക്കുന്ന

കുറുനരികള്‍.

എല്ലാം കണ്ട്

ഷണ്ഡമാരായി പോയ

ഒരു ജനതയുടെ

ദീര്‍ഘനിശ്വാസങ്ങള്‍.



Wednesday, April 25, 2012

അര്‍ദ്ധവിരാമം.

ഞാനൊരര്‍ദ്ധവിരാമം,


പൂര്‍ണ്ണമല്ലാത്ത ഒന്ന്.

പൂര്‍ണ്ണതയ്ക്കുമ-

പൂര്‍ണ്ണതയ്ക്കുമിടയില്‍

കോമയെന്ന തടസ്സം മാത്രം.




കാഴ്ചക്കപ്പുറത്തേയ്ക്ക്

രൂപം മാഞ്ഞപ്പോള്‍

ഓര്‍മ്മകള്‍ക്കിടയിലൊരു കോമയി-

ട്ടവളെന്നെയകറ്റി നിര്‍ത്തി.

കേള്‍‌വിക്കുള്ളിലാ ശബ്മുണ്ടായിട്ടും

ഞാനിന്നുമൊരപൂര്‍ണ്ണന്‍.




പട്ടുടയാടയുടുത്തവള്‍ നില്‍ക്കുന്നു,

പരിമളം പടര്‍ത്തും വിദേശഗന്ധം.

പക്ഷേയാ നിഴലിനു പോലുമാ

വാടിയ മുല്ലപ്പൂമണം;

ആരെയോ കാത്തിരിക്കുന്നൊരു

വേശ്യയെപ്പോല്‍.

അവളുമപൂര്‍ണ്ണയാണാ കാത്തിരിപ്പില്‍,

പൂര്‍ണ്ണതയ്ക്കായാ കോമയെ മാറ്റണം.




ഞാനൊരര്‍ദ്ധവിരാമം,

അവസാനിക്കുന്നതിനു

തൊട്ടുമുന്‍പുള്ളത്.

എന്‍റെ കോമയെ നിനക്കെടുക്കാം,

അങ്ങനെ നിനക്കെന്നെയവസാനിപ്പിക്കാം.

Monday, March 26, 2012

ഗുല്‍‌പാല.

ഗുല്‍മോഹര്‍...


പ്രണയത്തിന്‍റേയും

പ്രണയനൈരാശ്യത്തിന്‍റേയും

അടയാളം....



പാലമരം...

യക്ഷിക്കഥകളിലെ

അട്ടഹസിക്കുന്ന

ഭീകരരൂപം.



ഞാനിന്നിവയെ രണ്ടിനേയും

ഒന്നാക്കി മറ്റൊരു

ഗുല്‍‌പാലയെന്നൊരു

മരമുണ്ടാക്കുന്നു.

Saturday, January 28, 2012

പ്രസവം.

ഈ മുറിയില്‍
ഞാനൊറ്റയ്ക്കാണിന്ന്.
ഏകാന്തത തേടി
അവള്‍ അപ്പുറത്തുണ്ട്.
ആ ചെറുമയക്കത്തില്‍
അവളുടെ ഞരക്കങ്ങളും
മൂളലുകളും കേട്ടു ഞാന്‍.
ഓ, ഞാനത് മറന്നു.
ഇന്നവളുടെ പ്രസവമാണല്ലോ. 
ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍
അവള്‍ക്ക് പ്രസവത്തിനേതാണ്‌.
ആ ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കുമവസാനം; 
നാളെ താരാട്ടുപാടാനും
തൊട്ടിലാട്ടാനുമായ്‌
ഒരു കുഞ്ഞു ജനിക്കും; 
ഒരു കുഞ്ഞു കവിത.
അതവളുടെ കുഞ്ഞാണ്‌,
ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്.