Sunday, October 18, 2009

രാത്രി മഴ.

ഒരു രാത്രി മഴയിലായിരിന്നു ഞാന്‍ ആദ്യമായി അവളെ കണ്ടത്. ഒരു കുടക്കീഴില്‍ നടക്കുമ്പോഴും പരസ്പ്പരം സ്പര്‍ശിക്കാതിരിക്കാന്‍ രണ്ടു പേരും ശ്രദ്ധിച്ചിരിന്നു. അതിനു ശേഷം പലപ്പോഴും രാത്രി മഴ വന്നു, പോയി... ഇടയിലെപ്പോഴോ പെയ്ത രാത്രി മഴയില്‍ അവളേയും ചേര്‍ത്തു പിടിച്ച് ഞാന്‍ നടന്നു തുടങ്ങി. പിന്നെ അന്ന് രാത്രി പെയ്ത ആ കര്‍ക്കിടക മഴയില്‍ ഞാന്‍ എല്ലാം ഉപേക്ഷിച്ച്, സ്വന്തം മാതാപിതാക്കളേയും ജനിച്ചു വളര്‍ന്ന വീടിനേയും എല്ലാം, ഇറങ്ങുമ്പോഴും അവളെ ചേര്‍ത്തു പിടിച്ചു നടന്ന ആ രാത്രി മഴ മാത്രമായിരിന്നു കൂട്ടിന്‌. തകര്‍ത്തു പെയ്യുന്ന ആ മഴയില്‍ പോലും അവളുടെ ശരീരത്തിന്‍റെ ചൂട് എന്നിലേക്ക് പകര്‍ന്നത് അവള്‍ അറിഞ്ഞിരിന്നു, ഞാന്‍ പറഞ്ഞിരിന്നു പലപ്പോഴും. അവസാനം എല്ലാം നഷ്ടപ്പെടുത്തി ഞാന്‍ അവളെ തേടിയെത്തിയപ്പോഴും അവള്‍ അരയില്‍ കൈചുറ്റി ആ രാത്രി മഴകള്‍ ആസ്വദിക്കാനായി മറ്റൊരു പണക്കാരന്‍റെ അരക്കെട്ട് തേടുകയായിരിന്നു.


അപ്പോഴും എന്‍റെ പ്രണയത്തെ തോല്‍പ്പിച്ച പോലെ ആ രാത്രിമഴ അലറി പെയ്യുന്നുണ്ടായിരിന്നു.

Saturday, October 17, 2009

അവളെനിക്കാരായിരിന്നു?

അവളെനിക്കാരായിരിന്നു?
അത് നിങ്ങള്‍ പറയുക.
കാരണം അവള്‍ക്കിന്നുമറിയില്ല
ഞാനവള്‍ക്കാരായിരുന്നെന്ന്.


അവളുടെ സന്തോഷത്തില്‍
ഞാന്‍ പുഞ്ചിരിച്ചിരുന്നു.
അവളുടെ ദു:ഖത്തില്‍
ഞാന്‍ വേദനിച്ചിരുന്നു.


അവളുടെ സാമാപ്യമെന്‍റെ
ഹൃദയ ചലനം കൂട്ടിയിരുന്നു.
സത്യം എനിക്കിന്നുമറിയില്ല
ഞാനവളെ സ്നേഹിച്ചിരുന്നുവോ?


അവളറിഞ്ഞില്ലവളകന്നു
പോകുമ്പോഴെന്‍റെ ഹൃദയം
അവളെ മാടിവിളിച്ചിരുന്നെന്ന്,
അത് വിലപിച്ചിരുന്നുവെന്ന്.


ഞങ്ങളൊന്നിച്ചുള്ളയാ യാത്രയിലെന്‍റെ
സ്വപ്നങ്ങള്‍ക്ക് തീപിടിച്ചിരുന്നുവോ?
ഒരുമാത്രയെപ്പോഴോ കരുതിയിരുന്നുവോ
അവളെന്‍റെ മാത്രമായ് മാറുമെന്ന്.


സ്വപ്നത്തിന്‍ തീ കെട്ടടങ്ങിയതും
ചിന്തകള്‍ തന്‍ ചിറകറ്റു പോയതും,
ഒക്കെ ഞാനിന്നറിയുന്നു മറ്റൊരു
ദു:സ്വപ്നം കണ്ട പുലരിപോലെ.


എന്‍റെ ചിന്തകളില്‍, സ്വപ്നങ്ങളില്‍,
പിന്നെയെന്‍റെ ജീവിത ചര്യകളില്‍
ഞാനിന്നേകനാണെന്‍റെ മനസ്സു കൊണ്ട്,
ഞാനിന്നേകനാണെന്‍റെ ഹൃദയം കൊണ്ട്.


പറയൂ,അവളെനിക്കാരായിരിന്നു?
അവളതറിയാതെ പോയതോ,
അതോ പറയാതെ പോയതോ?
പറയൂ, അവളെനിക്കാരായിരിന്നു?