Wednesday, November 06, 2013

തിരിച്ചറിവിന്‍റെ യാത്ര.

തിരിച്ചു പിടിയ്ക്കാന്‍ പറ്റാത്ത 
കാലങ്ങളിലേയ്ക്കുള്ള യാത്ര; 
കൈവിട്ടുപോയ ഇന്നലെകളിലെ 
നിറവ്യത്യാസമില്ലാത്ത
ദു:ഖങ്ങളുടെ സമാഗമം.


നിറം മങ്ങിയ ഓര്‍മ്മകളില്‍
മങ്ങാതെ തിളങ്ങുന്ന ചിലതുണ്ട്;
ജീവിക്കാനും മരിക്കാനും
പ്രേരകമാകുന്നവ.


അഴുകിയ ഓര്‍മ്മകളുടെ
ചെളിക്കുണ്ടിലാണ്‌ ഞാന്‍;
തിരിച്ചു കയറാനാകാതെ
ആണ്ടു പോയിരിക്കുന്നു.


എല്ലാം തിരിച്ചു പിടിയ്ക്കാന്‍
ഇനിയൊരു യുദ്ധം വേണം;
രാജ്യവും സൈന്യവുമില്ലാതെ,
ആയുധങ്ങളില്ലാതെയൊരു യുദ്ധം.


ആണ്ടുപോയ ചെളിക്കുണ്ടില്‍ നിന്നും
ഇന്നിന്‍റെ യാഥാര്‍ത്യത്തിലേക്കുള്ള
തിര്‍ച്ചറിവിന്‍റെ യാത്രയില്‍
മുന്നിലും പിന്നിലുമാരുമില്ലാതെ ഞാന്‍.

--------------------------------------
ചിത്രത്തിനു കടപ്പാട് : ഗൂഗ്ഗിള്‍.

ഉമ്മ.

ഇന്നുവരെ നല്‍കിയതില്‍ 
ഏറ്റവും സ്നേഹം നിറഞ്ഞ, 
കരുണ നിറഞ്ഞ 
ഉമ്മയേതാണെന്ന് പറയാമോ?


ചോദ്യം; മസിലു പെരുപ്പിച്ച്,
എല്ലാം കാലടിയിലൊളിപ്പിക്കാന്‍
ശ്രമിക്കുന്ന പുരുഷനോടല്ല.


പകരം; അമ്മയും, മകളും,
ഭാര്യയും പിന്നെ അമ്മൂമ്മയുമായി
വിരാജിക്കുന്ന സ്ത്രീകളോടാണ്‌.


അന്ന് അച്ഛന്‌ നല്‍കിയ
കുഞ്ഞ് ചുംബനമോ?
അതിനു ശേഷം കാമുകന്‌
നല്‍കിയ പ്രണയ ചുംബനമോ?


പിന്നീട് ഭര്‍ത്താവിനു
നല്‍കിയ സ്നേഹചുംബനമോ?
സ്വന്തം കുട്ടിയ്ക്ക് നല്‍കിയ
കരുതല്‍ ചുംബനമോ?


പിന്നെയൊരുന്നാള്‍
ഒറ്റയ്ക്കാക്കി പോയ
ഭര്‍ത്താവിന്‍റെ ജീവനറ്റ
ചുണ്ടില്‍ നല്‍കിയ
അവസാന ചുംബനമോ?


ഇതിലേതു ചുംബനമാണ്‌
ഏറ്റം സ്നേഹം നിറഞ്ഞത്?
നിങ്ങളുടെയുത്തരമേതെന്നെ-
നിക്കറിയില്ല; എങ്കിലും
ഞാനൊന്നു പറയട്ടെ.


ഗര്‍ഭിണിയായ സ്ത്രീ
തന്‍റെ വയറ്റില്‍ കിടക്കുന്ന
കുഞ്ഞിനു നല്‍കുന്ന
ഓര്‍മ്മ ചുംബനങ്ങളാ-
ണേറ്റവും സ്നേഹമുള്ളത്;
ഏറ്റം കരുണയുള്ളത്.

ചുമടുതാങ്ങി.

അവിടെയൊരു ചുമടുതാങ്ങി; 
കല്ലായിട്ടും വളഞ്ഞിരിക്കുന്നു. 
താങ്ങിയ ചുമടിനാലല്ല; 
ചുമടുകളുടെ ഭാവഭേദം കണ്ട്.

ചില ചുമടുകളുണ്ട്
തിരിഞ്ഞു നോക്കാത്തവ;
കാര്‍ക്കിച്ച് തുപ്പുന്നവ,
പിന്നെ വന്ന വഴി മറന്നവ.

വഴിതെറ്റി നേര്‍ക്കുനേരെത്തുമ്പോള്‍
ചിലത് ലോഹ്യം പറയാറുണ്ട്.
ചിലത് മുഖം തിരിച്ചദൃശ്യമായെ-
ന്തിനോടോ കാര്യം പറഞ്ഞകലാറുണ്ട്.

പിന്നെയും ചിലരുണ്ട്;
വളഞ്ഞുപോയതൊടിക്കുന്നവര്‍.
ഒടുവില്‍ മണ്ണോട് ചേരുമ്പോള്‍
കണ്ണുനീരൊഴുക്കുന്നവര്‍.

അവിടെയൊരു ചുമടുതാങ്ങി;
കല്ലായിട്ടും ഒടിഞ്ഞിരിക്കുന്നു.
താങ്ങിയ ചുമടിനാലല്ല; ചുമന്ന
സ്നേഹത്തിന്‍ വൈരൂപ്യത കണ്ട്.

കാണാക്കാഴ്ചകള്‍

കഴുത കാമം കരഞ്ഞു തീര്‍ക്കും പോലെ 
വികാരങ്ങളെ ഉള്ളിലൊതുക്കി 
നമുക്കിടയില്‍മാന്യരായവര്‍; 
അവരെ "ഓ, വലിയ മാന്യരെന്ന്-
വിളിച്ച് പുച്ഛിക്കുന്നവര്‍.


പട്ടിയുടെ ലൈംഗികത പോലെ
വികാരങ്ങളെ നിയന്ത്രിക്കാതെ
നമുക്കിടയില്‍ മാന്യതയില്ലാതായവര്‍;
അവരെ വൃത്തികെട്ടവരെന്ന്-
വിളിച്ച് ഇകഴ്ത്തുന്നവര്‍.


ഉപമിക്കാനൊരു മൃഗമില്ലാതെ,
ഇരുളടഞ്ഞ ഒറ്റമുറികളില്‍
മറ്റാരും കാണാതേതോ
ശരീരവുമായി വികാരങ്ങ-
ളൊഴുക്കി കളയുന്നവര്‍;
അവരെ നല്ലവരെന്നു-
വിളിച്ച് പുകഴ്ത്തുന്നവര്‍.


തിരിച്ചറിവുകളുടെ
ആകാശനീലിമയില്‍
സത്യമെന്നത്,പട്ടത്തിന്‍
പൊട്ടാറായ നൂല്‌ പോലെ.

കാലം.

മഴക്കാലം ഗര്‍ഭം പേറി
മൂന്നാം മാസമാണ്‌
ശരത്ക്കാലത്തെ 
പ്രസവിക്കുന്നത്.


മാസം തികയും മുന്‍പേ
വന്നതു കൊണ്ടാകും
മരങ്ങളെല്ലാം ഇലകള്‍
പൊഴിച്ച് ദു:ഖമാചരിക്കുന്നത്.


പച്ച പുടവ മാറ്റി
ചാര-മഞ്ഞ നിറങ്ങളണിഞ്ഞ്,
ഒടുവിലൊരസ്ഥികൂടമായി,
നഗ്നത മറയ്ക്കാനാകാതെ
തല കുമ്പിട്ടാരും കാണാതെ
കണ്ണീരില്ലാതെ വിതുമ്പുന്നത്.


വരാനുള്ള തണുപ്പിനു മുന്‍പ്
നീ നിന്‍റെ പച്ചപ്പ് വീണ്ടെടുക്കുക,
ചുട്ടുകരിക്കാനായിട്ടൊരു
കൊടും‌വേനല്‍ കാത്തിരിപ്പുണ്ട്;
ആ കുളിര്‍പ്പിക്കും മഴയ്ക്കു മുന്‍പേ. 


(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)

താമസക്കാരന്‍

എനിക്കറിയാം അന്നാ 
വരള്‍ച്ചയ്ക്കു ശേഷം 
മഴപെയ്തപ്പോഴാണ്‌
നീയെന്നെ നിന്‍റെ
വീട്ടിലേയ്ക്ക് ക്ഷണിച്ചത്.


കുറച്ച് മാസത്തേയ്ക്കൊരിടം
വേണ്ടിയിരുന്നവന്‍ ഞാന്‍;
പുറം ലോകം കാണാതെ
കവചത്തിലൊളിച്ച പ്യൂപ്പയെ പോലെ.


മുറിയടച്ച് നിശബ്ദനായി
കഴിയുമ്പോഴും ഞാന്‍ കേട്ടിരിന്നു
എന്നെ ഒഴിപ്പിക്കുന്ന കാര്യം
ആരോ നിന്നോട് പറയുന്നത്.
പക്ഷേ ഒന്നറിയാമായിരിന്നു;
നീയെന്നെ കുടിയൊഴിപ്പിക്കില്ലെന്ന്.


ഒന്ന് പറയട്ടെ, ഒരിക്കല്‍ ഞാനീ
വീടിനു പുറത്തു വരും;
പ്യൂപ്പയില്‍ നിന്നും ശലഭം പോലെ,
ചിതല്‍ പുറ്റിനുള്ളില്‍ നിന്നും
ഈയാം‌‌‌+പാറ്റകളെ പോലെ.

-------------------------------------------
(ചിത്രത്തിനു കടപ്പാട് : ഗൂഗ്ഗിള്‍)

പ്രസവം.



ഈ മുറിയില്‍ 

ഞാനൊറ്റയ്ക്കാണിന്ന്.
ഏകാന്തത തേടി 
അവള്‍ അപ്പുറത്തുണ്ട്.
ചെറുമയക്കത്തില്‍
അവളുടെ ഞരക്കങ്ങളും
മൂളലുകളും കേള്‍ക്കാം.
ഓ, ഞാനത് മറന്നു.
ഇന്നവളുടെ പ്രസവമാണല്ലോ.
ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍
അവള്‍ക്ക് പ്രസവത്തിനേതാണ്‌,.
ആ ഞരക്കങ്ങള്‍ക്കും
മൂളലുകള്‍ക്കുമവസാനം;
നാളെ താരാട്ടുപാടാനും
തൊട്ടിലാട്ടാനുമായ്‌
ഒരു കുഞ്ഞു ജനിക്കും;
ഒരു കുഞ്ഞു കവിത.
അതവളുടെ കുഞ്ഞാണ്‌,
ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്.

----------------------------------------------
(ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍)

Wednesday, September 04, 2013

പറിച്ചു നടീല്‍

അകലെയൊരു ഗുല്‍‌മോഹര്‍ 
കാറ്റിലുലയുന്നുണ്ട്; 
പൊഴിഞ്ഞു വീണയിലകളെ നോക്കി 
ഇന്നലെകളെയോര്‍ക്കുന്നുണ്ട്.


കലാലയ വരാന്തകള്‍
ആരേയോ തേടുന്നു;
സ്നേഹത്തിന്‍ കൈയ്യൊപ്പുമായ്
ഉരുളന്‍ തൂണുകള്‍ തേങ്ങുന്നു.


ഇന്ന് മങ്ങിയ വെളിച്ചത്തില്‍
വലകളുടെ ലോകത്ത്
ഉടുതുണീയുരിഞ്ഞവര്‍
പ്രണയിക്കുന്നു.


നാളെ ആ നീലപ്പല്ലുകളിലൂടെ
കാല-ദേശാന്തരമില്ലാതെ
ആ പ്രണയത്തിന്‍റെ പ്രയാണം;
എവിടെയോ ഫാനിലാടുന്ന കാലുകള്‍.,.


ഇടവഴിയിലെ പച്ചപ്പുകളിലേക്ക്,
ആ ഗുല്‍മോഹര്‍ ചുവട്ടിലേയ്ക്ക്
ഞാനെന്‍റെ പ്രണയത്തെ പറിച്ചു നടാം;
കാറ്റായെങ്കിലും നീയവിടെയുണ്ടാകുമെങ്കില്‍...,..

മടക്കയാത്ര

കൂട്ടങ്ങളില്‍ നിന്നും 
സമയരേഖയിലേക്കുള്ള 
തിരിച്ചുവരവിലാണ്‌ 
അറിഞ്ഞത്,
അതിനിടയിലെപ്പോഴോ
ഞാനേകനായിപ്പോയെന്ന്.


വാക്കുകളും, സ്നേഹ-
ചിഹ്നങ്ങളുമുണ്ടാക്കിയ
ബഹളങ്ങളില്‍ നിന്നും
ഇനി ഞാനീ മൗനത്തിന്‍റെ
വാല്‍മീകത്തിലൊളിയക്കട്ടെ.


അവിടെയിരുന്ന് ഞാനെന്‍റെ
ഇന്നലെകളെപ്പറ്റിയോര്‍ക്കട്ടെ;
ഇന്നിനെപ്പറ്റി ചിന്തിച്ച്
നാളെകളെപറ്റി
ഉത്കഠപ്പെടട്ടെ. 

പായലുകള്‍

പായലുകള്‍ ചില ബിംബങ്ങളാണ്‌; 
അകത്തുള്ളത് പുറത്തുകാട്ടാത്ത, 
മൂടി വയ്ക്കപ്പെട്ട സദാചാരത്തിന്റെ, , 
അശാന്തരായ ചില മനുഷ്യരുടെ.


ശാന്തതയുടെ മൂടുപടമണിഞ്ഞ്
ആഴക്കാഴ്ച്ചകളെ മറച്ച് വച്ച്
അടിയൊഴുക്കിലൂടാരും കാണാതെ
ചില ജീവനുകള്‍ ഒളിപ്പിക്കുന്നവ.


പായാലാണിന്നെവിടെയും;
രാഷ്ട്രീയക്കൊടികളില്‍,
മതങ്ങള്‍ തന്‍ ജിഹ്വയില്‍,
കാഴ്ച പോയ ദൈവങ്ങളില്‍. .


ഇന്ന് വേണ്ടതുരുളുന്ന കല്ലുകള്‍;
മൂടിവയ്ക്കാത്ത, കാഴ്ച മങ്ങാത്ത
അടിയൊഴുക്കില്‍ ഇടറി വീഴാത്ത
പായല്‍ പിടിയ്ക്കാത്ത കല്ലുകള്‍.

വിടവാങ്ങലുകള്‍

ചില വിടവാങ്ങലുകള്‍ അങ്ങനെയാണ്‌, 
ഒന്നും പറയാതെ, ചിരിക്കാതെ 
കണ്ണീര്‍ വരാതെയെങ്ങോട്ടോ 
പോകുന്ന ഭ്രാന്തന്‍ ചിന്തകള്‍ പോലെ.


ചിലത്; ഒന്ന് ഞെട്ടി, തളര്‍ന്ന്,
കരഞ്ഞ് നിലവിളിച്ച്
എല്ലാവരേയുമറിയിച്ച് പോകും.


ഇതുരണ്ടിനുമിടയില്‍
ആരുമറിയാതെ
ആരും കാണാതെ
ഒന്ന് തഴുകി, തലോടി
പിന്നെയൊന്നു ചുംബിച്ച്
കാറ്റായി പോകുന്നവരുണ്ട്.

വിസര്‍ജ്ജിപ്പ്

ചുവരലമാരയിലെ 
നാലാമത്തെ പുസ്തകത്തില്‍ 
ഗുരുദേവന്‍ സമാധിയിലായിരിന്നു. 
തൊട്ടുമുകളിലായി
ചെഗുവേരയിരുന്ന്
ചിരിക്കുന്നുണ്ടായിരിന്നു.

രണ്ടാമത്തെ പുസ്തകത്തില്‍
അര്‍ദ്ധനഗ്നനായൊരപ്പൂപ്പന്‍.,
അഞ്ചാമതിരുന്ന ബുഷിനോട്
വെള്ളക്കാരന്‍റെ വിശേഷം
ചോദിക്കുകയായിരിന്നു.

അടുത്ത നിരയിലെ മണ്ടേല
ആറാമതിരുന്ന ഒബാമയ്ക്ക്
ഹസ്തദാനം നല്കി
കറുത്തവന്‍റെ കരുത്തിനെ പറ്റി
പറഞ്ഞ് ചിരിക്കുന്നുണ്ടായിരിന്നു.

ഇതിനിടയിലെപ്പോഴോ
പാകിസ്ഥാന്‍ ഇന്ത്യയിലേക്ക്
വെടി വയ്ക്കുകയും,
ചൈന നുഴഞ്ഞ്
കയറുകയും ചെയ്തു.

എപ്പോഴോ, മനുഷ്യരേ പോലെ
പൈസയ്ക്ക് വില കുറയുകയും
സവാളെയേപ്പോലെ ഡോളറിന്
വിലകൂടുകയും ചെയ്തു.

ഇതൊന്നുമറിയാതൊരു മഹാകവി
കാശുകൊടുത്തവരെ കൂതറയാക്കി
മുഖപുസ്തകത്തെ കക്കൂസാക്കി
കവിത വിസര്‍ജ്ജിക്കുന്നുണ്ടായിരിന്നു.

വിലയില്ലാത്തവര്‍.

ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങളുടെ, 
നെടുവീര്‍പ്പുകളുടെ, 
നഷ്ടസ്വപ്നങ്ങളുടെ 
കൂടാരമാകുന്ന വീടുകള്‍.


രൂപയുടെ വിലിയിടിവും
ഉള്ളിയുടെ വിലക്കയറ്റവും
ചര്‍ച്ച ചെയ്തത്
നാട്ടിലേയ്ക്ക് പണമയക്കാന്‍
ചെന്നപ്പോഴാണ്‌.


വിലയില്ലാതെ, കഥയില്ലാതെ
വീട്ടില്‍ ചുമയ്ക്കുന്നുണ്ടൊരു രൂപം.
ഡോളറില്‍ നിന്നും രൂപയിലേക്ക്
തരം‌താഴ്ന്നു പോയ രൂപം.


വിലയിടിവിനേപ്പറ്റിയും
വിലക്കയറ്റത്തേപ്പറ്റിയും
ചര്‍ച്ച ചെയ്യുമ്പോള്‍
നാം മറക്കാതിരിക്കുക;
ആ വീട്ടില്‍ നമ്മളാല്‍
വിലയില്ലാതാക്കപ്പെട്ടൊരു
കാവല്‍‌പ്പട്ടി ഞരങ്ങുന്നുണ്ടെന്ന്.

നേതാവ്.

അച്ഛനില്ലാതെയൊരു 
കുഞ്ഞു കരയുന്നു; 
ഭിത്തിയിലിരുന്നച്ഛന്‍ 
ചിരിക്കുന്നു. 


നാല്‍ക്കവലയിലെ
പ്രതിമയ്ക്ക് താഴെ
അഴുകി തുടങ്ങിയ
രക്തഹാരങ്ങള്‍.,.
പ്രതിമയെ തിരിച്ചറിയാന്‍
വെട്ടേറ്റു കിടക്കുന്നവന്‍റെ
ബഹുവര്‍ണ്ണ പോസ്റ്റര്‍..,.


അപ്പുറത്തെ നാല്‍ക്കവലയില്‍
നേതാവിന്‍റെ ചാരിത്ര്യപ്രസംഗം.
എണ്ണിയും എണ്ണാതെയും
വെട്ടി കൊന്നവരുടെ
കണക്കെടുക്കാതെ
ഗാസയിലെയക്രമത്തെ
അപലപിക്കുന്നവന്‍., .


അവനൊരു യാത്രയിലാണ്‌;
നാളത്തെ പ്രതിമയ്ക്ക് വേണ്ടി,
മറ്റൊരു കുട്ടിയ്ക്കച്ഛനില്ലാതാക്കി
ബഹുവര്‍ണ്ണ പോസ്റ്ററടിക്കാനുള്ള
വിശ്രമമില്ലാത്ത യാത്രയില്‍.,.

രാത്രി വണ്ടികള്‍

രാത്രി വണ്ടികള്‍ 
പൊതുവേ നിര്‍ത്താറില്ല. 
നിര്‍ത്തണമെങ്കില്‍ കുറഞ്ഞത് 
സാരിയോ ചുരിദാറോ- 
യെങ്കിലും കാണണം.


തലയില്‍ തുണിമൂടി നടക്കണം
പെണ്ണെന്ന് തിരിച്ചറിയരുതാരും.


വീട്ടിലിപ്പോള്‍ പവര്‍കട്ടായിരിക്കും;
മണ്ണെണ്ണ വിളക്കിന്‍ ചുവട്ടില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടാകുമവന്‍.,.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ടാകും.


പെട്ടെന്ന് വീടെത്തണം,
കൈയ്യിലെ എണ്ണപ്പലഹാരം
കനച്ചു തുടങ്ങിക്കാണും;
കാത്തിരുന്നവനുറങ്ങിക്കാണുമോ?
ദൂരെ നിന്നൊരു വണ്ടി വരുന്നുണ്ട്,
റബ്ബര്‍ തറയില്‍ ഉരയുന്ന ശബ്ദം.


പിറ്റേന്ന് വൈകിട്ടാ ഓടയില്‍
നിന്നാണാരൂപം കണ്ടെടുത്തത്.
മുറിയുടെ നടുവിലെ
വാഴയിലയില്‍ കിടക്കുമ്പോഴും
എവിടെനിന്നൊക്കെയോ
രക്തമൊലിക്കുന്നുണ്ടായിരിന്നു.


അപ്പോഴുമവിടെ പവര്‍കട്ടായിരിന്നു,
തേങ്ങാവിളക്കിലെ തീയില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടവന്‍.;.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ട്.

Thursday, August 08, 2013

കര്‍ണ്ണന്‍.

അരുതര്‍ജ്ജുനാ, ഞാന്‍ നിരായുധന്‍ 
അധര്‍മ്മമായ് നീ എയ്യരുതായമ്പ്. 
കര്‍ണ്ണവാക്കുകള്‍ക്കെതിരായ്,വാക്കിനാല്‍ 
കൃഷ്ണന്‍ തൊടുത്തൊരായിരമമ്പുകള്‍..

ധര്‍മ്മത്തെപറ്റി പറയുവാന്‍ നീയാര്‌,
എന്തര്‍ഹത നിനക്കതിന്‍ രാധേയാ.
അധര്‍മ്മികള്‍ക്കിടയില്‍ നീയുമിരുന്നില്ലേ
ഒരുവാക്കുപോലുമെതിര്‍ത്തു പറയാതെ.

പെണ്ണിന്‍റെ മാനം കവര്‍ന്നിട്ടു പോലും നീ
ഒരുമാത്രയെങ്കിലുമോര്‍ത്തുവോ ധര്‍മ്മത്തെ.
എല്ലാം ത്യജിച്ചായമ്മയും മക്കളും
പതിനാലു വര്‍ഷം വനവാസമായി, പിന്നെ
അരക്കില്‍ കത്തി മരിച്ചെന്നു കേട്ടു; നീ
അപ്പോഴുമൊരുവാക്കു ചൊല്ലിയില്ല.
സൂചികുത്താനിടം നല്‍കില്ലെന്നു പറഞ്ഞപ്പോള്‍
ഓര്‍ത്തുവോ ഒരുവേളയാ ധര്‍മ്മാധര്‍മ്മങ്ങളെ.

മന്ദസ്മിതത്തോടെ കൂപ്പിയ കൈയ്യുമായ്
ഒരായിരം ചോദ്യങ്ങള്‍ മനസ്സാല്‍ തൊടുത്തവന്‍.

കൃഷ്ണാ നീയും ആ അഞ്ചുപേരും
ധര്‍മ്മത്തെ പറ്റി പറയുവതെങ്ങനെ?
പത്നിയെ പണയം വച്ചവനെങ്ങനെ
ധര്‍മ്മത്തിന്‍ രാജനാകും ഭഗവാനെ?
കാഴ്ച്ചക്കാരായ് പിന്നെയും നിന്നില്ലേ
തടിമിടുക്കുള്ള നാലാണുങ്ങള്‍ വടിപോലെ.
എന്തേ എതിര്‍ക്കാഞ്ഞു സര്‍‌വ്വജ്ഞനാം
ഭീക്ഷ്മരും, ആചാര്യന്‍ ദ്രോണരും;
ധര്‍മ്മം മറന്നിട്ടോ, മന:പ്പൂര്‍‌വ്വം മറന്നതോ?

കൂടെപ്പിറപ്പിന്‍റെ ചേലയഴിച്ചപ്പോള്‍
എന്തേ കൃഷ്ണാ, നീയൊന്നും പറയാഞ്ഞൂ?
പണ്ടാ സ്വയം‌വരവേദിയില്‍ വച്ചെന്നെ
അപമാനഭാരത്താല്‍ മൂടിയതും നിന്‍‌ബുദ്ധി.
എന്നിട്ടും നിന്നോടു പറഞ്ഞില്ലേ കൃഷ്ണാ
ഈ കര്‍ണ്ണനാ പാഞ്ചാലിയോടുള്ള മാപ്പ്.

ഒരുവേള ഞാന്‍ നിന്‍റെ ജേഷ്ഠനാണെന്നെന്‍
സോദരന്‍ അര്‍ജ്ജുനന്‍ അറിയാനിടവന്നാല്‍
ഭ്രാതൃഹത്യ നടത്താന്‍ കഴിയാതെ
ഗാണ്ഡീവം കളഞ്ഞെന്നെ പുല്‍കിയേക്കും.
പക്ഷേ എന്നാല്‍ തീരട്ടെയീ യുദ്ധമെല്ലാം,
ഗുരുവിന്‍റെ ശാപം ഫലിക്കട്ടെയിപ്പോള്‍.

അജ്ഞലികാബാണം തുളച്ചു കയറിയാ
കര്‍ണ്ണ കണ്ഠത്തിലേക്കൊരുമാത്രകൊണ്ട്.

സത്നം..

സത്നം, 
നീയൊരു പ്രതീകമാണ്‌; 
മനുഷ്യദൈവങ്ങള്‍ക്കും 
കാക്കിയുടുപ്പുകള്‍ക്കും 
രാഷ്ട്രീയ തൊഴിലാളികള്‍ക്കും 
കണ്ടെത്താനാകാത്ത 
മനുഷ്യന്‍റെ പ്രതീകം. 

നീതിപീഠങ്ങള്‍
കണ്ണുമൂടിക്കെട്ടി
സ്വയം കാഴച മറച്ച
ഗാന്ധാരിയെപ്പോലെ
കാഴ്ചയില്ലാത്തവരാകുന്നു.

സത്നാം,
നീയൊരു തെറ്റാണ്‌;
വിശ്വാസത്താലന്ധരായ
ഒരു സമൂഹത്തില്‍
നീയൊരു തെറ്റാണ്‌ സത്നം,
തിരുത്തപ്പെടാനാകാത്ത തെറ്റ്.

ചിലരങ്ങനെയാണ്‌.

ചിലരങ്ങനെയാണ്‌; 
നാമറിയാതെ 
നമ്മില്‍ നിന്നകന്ന് 
കൊഞ്ഞനം കുത്തുന്നവര്‍.


നമ്മോട് ചേര്‍ന്ന്
നമ്മുടേതായി, പിന്നെ
നമ്മില്‍ നിന്നകന്ന്
കണ്ണുനീര്‍ പൊഴിക്കുന്നവര്‍.


നയനത്തിനാനന്ദമേകി
മനസ്സില്‍ മധുരം വിതറി
വരഞ്ഞ് വരഞ്ഞ്
ഹൃദയം മുറിക്കുന്നവര്‍.


അകലെ നിന്ന്;
തൊടാതെ തലോടാതെ
ഒരു വാക്കിനാല്‍
മരുന്നു പുരട്ടുന്നവര്‍.


പിന്നെയും ചിലരുണ്ട്,
ഇരുതലയുള്ള കത്തി
ഹൃദയത്തില്‍ വച്ചിട്ട്
മാറോട് ചേര്‍ക്കുന്നവര്‍.


ചിലരങ്ങനെയാണ്‌,
ഗാന്ധിയുടെ കുരങ്ങന്മാരായ്
കാണാതെ, കേള്‍ക്കാതെ
പറയാതെല്ലാം സഹിക്കുന്നവര്‍..

സ്നേഹങ്ങള്‍.

ചില സ്നേഹങ്ങളുണ്ട്, 
മിഴികളില്‍ പ്രകാശം നിറച്ച്, 
വാക്കുകളില്‍ കരുണ നിറച്ച്, 
ഹൃദയത്തില്‍ സ്ഥിരതാമസമാക്കുന്നവ.

ചില സ്നേഹങ്ങളുണ്ട്;
രക്തം ഊറ്റിക്കുടിച്ച്,
മാംസം ഭക്ഷണമാക്കി
ഹൃദയത്തെ തുണ്ടം തുണ്ടമാക്കുന്നവ.

ചില സ്നേഹങ്ങളുണ്ട്;
പരാജയത്തില്‍ കൂടെ നിന്ന്
വീഴ്ചയില്‍ താങ്ങായി
പ്രത്യാശയുടെ കിരണം പോലെ.

ചില സ്നേഹങ്ങളുണ്ട്;
വിജയങ്ങളില്‍ കൂടെ കൂടി
പരാജയത്തില്‍ തിരക്കായി
വാക്കിനാല്‍ മായാജാലം തീര്‍ക്കുന്നവ.

ചില സ്നേഹങ്ങളുണ്ട്;
തളര്‍ന്നവനു കൈത്താങ്ങാകുന്ന,
വിശക്കുന്നവന്‌ ഭക്ഷണമാകുന്ന,
ദാഹിക്കുന്നവന്‌ ജലമാകുന്നവ.

ചില സ്നേഹങ്ങളുണ്ട്;
ജയിക്കാനുള്ള യാത്രയില്‍
മുന്നേ പോകുന്നവനെ
ഇടംകാലിട്ട് വീഴ്ത്തുന്നവ.

ചില സ്നേഹങ്ങളുണ്ട്;
കൈവിട്ട് ജീവിതത്തെ നോക്കി
തോറ്റ വഴികളേ നോക്കി
തന്നെത്തന്നെ സ്നേഹിക്കാന്‍ മറന്നവ.

സ്വപ്നം

വീണുകിട്ടിയൊരു 
പകലുറക്കത്തിലാണമ്മ 
ആ സ്വപ്നം കണ്ടത്. 
മഞ്ഞ ചുവരുള്ള,
വെളുത്ത മേല്‍ത്തട്ടില്‍
കാപ്പി നിറമുള്ള
കറങ്ങുന്ന പങ്ക.
ഇരുമ്പുകട്ടിലിലെ
പച്ചനിറമുള്ള കിടക്കയില്‍
വെളുത്ത തുണി വിരിച്ചിട്ടുണ്ട്.
ഒരു വശത്ത് കണക്കിലെ
ഏതോ ചിഹ്നത്തെ
സൂചിപ്പിക്കുന്ന
സ്റ്റീല്‍ കമ്പിയില്‍
തൂങ്ങിക്കിടക്കുന്ന
പ്ലാസ്റ്റിക് കുപ്പി.
കിടക്കയി,ലാകമാനം
മൂടിപ്പുതച്ചാരോ കിടക്കുന്നു.


ഒന്നുമില്ലമ്മേയെന്നു പറഞ്ഞ്
ഞാന്‍ ഫോണ്‍ വയ്ക്കുമ്പോഴും
ആ മഞ്ഞ ചുവരുള്ള ,
വെളുത്ത മേല്‍ത്തട്ടില്‍
കാപ്പി നിറമുള്ള പങ്ക
എന്‍റെ ഓര്‍മ്മകളെ
തോല്പ്പിക്കാനെന്ന പോലെ
അതിവേഗം കറങ്ങുന്നുണ്ടായിരിന്നു.

Sunday, July 14, 2013

പിന്‍‌നടത്തം.

മരത്തില്‍ നിന്നും 
ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു,
അടരാന്‍ മറന്ന കായ 
ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.

ഇന്നലെകളിലെ പച്ചപ്പില്‍ 
തണല്‍ ചായാനെത്തിയവര്‍; 
ഇല കൊഴിയുമ്പോലെ കാറ്റില്‍
എങ്ങോ പറന്ന് പോയവര്‍.

ഉണങ്ങിയ കൊമ്പൊടിയുന്നുണ്ട്,
നിശബ്ദരോദനത്തിന്‍
അലകളിലുലയുന്നുണ്ടൊരു
പച്ചപ്പ് പുതച്ചിരുന്ന കൊമ്പ്.

അടിവേരുകളില്‍ കത്തിയുരയുന്നു,
കരയാന്‍ കണ്ണീരോ
കളയാന്‍ രക്തമോയില്ലാതെ
നിസംഗനാകുന്നു തായ്ത്തടി.

കൈ-കാല്‍ വെട്ടി വികലാംഗനാക്കാതെ
ഹൃദയമെടുത്തിട്ടൊരു കല്ലാക്കാതെ
കൊല്ലാനാ കഴുത്തില്‍ വെട്ടുക,
എന്‍റെ പിന്‍‌നടത്തം നീ കാണാതിരിക്കുവാന്‍.

മാതൃ "ദിനം"

വൃദ്ധസദനത്തിനുള്ളിലാരോ 
തേങ്ങുന്നുണ്ട്; 
ഉണങ്ങിപ്പിടിച്ച കണ്ണുനീര്‍ 
തുടച്ചുമാറ്റുന്നുണ്ട്.

കൈയ്യില്‍ വാടിക്കൊഴിഞ്ഞ പൂവും 
അരികില്‍ അഴിക്കാത്ത പൊതിയും 
പിന്നെയൊരു വര്‍ണ്ണാഭമായ
മാതൃദിനാശംസാ കാര്‍ഡും.

മകന്‍റെ സമ്മാനമാണമ്മയ്ക്ക്;
അവകാശപ്പെടാത്ത സ്നേഹത്തിന്‌,
വെറുക്കാനാകാത്ത മനസ്സിന്‌,
ജീവിതം നല്‍കി വളര്‍ത്തിയതിന്‌.,.

ഈ പൂവിലല്‍‌പ്പം
സ്നേഹമുണ്ടായിരുന്നെങ്കില്‍;
ആ പൊതിയിലല്‍‌പ്പം
ജീവിതമുണ്ടായിരുന്നെങ്കില്‍;
ആ കാര്‍ഡില്‍
ഒരു മുഖം തെളിഞ്ഞെങ്കില്‍..

ആഗ്രഹം.

എനിക്ക് സ്വന്തമായിട്ടൊരു 
ചിത്രം വേണം, 
വെളിച്ചത്തില്‍ നിഴലോ 
ഇരുട്ടില്‍ കറുപ്പോ ആകാത്തത്. 

എനിക്കൊരു മുഖം വേണം; 
കണ്ണാടിയില്‍ നോക്കുമ്പോള്‍ 
എന്നെ നോക്കാത്തത്,
കൂടെ കരയാത്തത്, പിന്നെ
കൂടെ ചിരിക്കാത്തത്.

എനിക്കായോര്‍മ്മകള്‍ വേണം;
കുത്തിനോവിക്കാത്തത്,
കണ്ണു നിറയിക്കാത്തത്, പിന്നെ
ഒന്നുമോര്‍മ്മിപ്പിക്കാത്തത്.

എനിക്ക് ഞാനാകണം;
നിഴലോ മുഖമോ
ഓര്‍മ്മകളോയില്ലാത്ത
വെറുമൊരു മനുഷ്യന്‍.,.

കാഴ്ചകള്‍

വിടരും മുന്‍പേ 
കൊഴിച്ച് കളഞ്ഞിട്ട് 
മാതൃത്വമോതുന്ന 
നവലോകയമ്മമാര്‍. 

വിടര്‍ന്നൊരാ പൂവിന്‍റെ 
സൗന്ദര്യം കണ്ടവര്‍ 
പിച്ചിയെടുക്കുന്നുന്നു
തലയില്‍ ചൂടുവാന്‍.

ജീവിച്ചിരുന്നപ്പോള്‍
സ്നേഹിച്ച് വഞ്ചിച്ച്
പാതിവൃത്യത്തിന്‍
കഥകള്‍ ചൊല്ലുന്നവര്‍.

നേരേ ചിരിച്ചിട്ട്
പിന്നില്‍ കുത്തിയി-
ട്ടോടി മറയുന്ന
പുതു സൗഹൃദങ്ങളും.

ഇന്നിന്‍റെ കാഴ്ചകള്‍
കണ്ടു മടുത്തു,
കണ്ണടയല്ലെന്‍റെ
കണ്ണൊന്നു മാറ്റണം.

അവള്‍.

ഒരവധിക്കാലം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ ഞാന്‍.,. പക്ഷേ എന്തുകൊണ്ടോ മനസ്സില്‍ തിരമാലകളാഞ്ഞടിക്കുന്നുണ്ട്. ഇതുവരെയുള്ള ഒരു യാത്രയിലും ഉണ്ടായിട്ടില്ലാത്ത ഒരുതരം വീര്‍പ്പു മുട്ടല്‍.,. 

അവസാനത്തെ കൂടിക്കാഴ്ചയില്‍ നീ എനിക്ക് സമ്മാനിച്ചതെന്താണ്‌? ഞാനാഗ്രഹിച്ചിരുന്ന നിന്‍റെ സ്നേഹമോ അതോ നിന്നെ തന്നെയോ? ഒന്നെനിക്കറിയാം, ഞാന്‍ അസ്വസ്ഥനായിരിന്നു ആ അവസാന ബസ്സില്‍ കയറുമ്പോള്‍.,. ഇരുട്ടിനെ കൂറിമുറിച്ച്, ആ ചിന്നം പിന്നം പെയ്യുന്ന മഴയില്‍ കൂടി മുന്നോട്ടു കുതിയ്ക്കുന്ന ആ ബസ്സിന്‍റെ പിന്‍‌കാഴ്ചയില്‍ എനിക്ക് കാണാമായിരിന്നു തളര്‍ച്ചയോടെ വിട പറയുന്ന നിന്‍റെ കൈകള്‍.,. മനസ്സിനെ പിറകോട്ട് പിടിച്ച് വലിക്കുന്ന, പോകരുതേയെന്നെന്നോട് പറയുന്ന ആ കൈകള്‍.,. കാഴ്ചകള്‍ പിറകിലേക്കാക്കി ആ ബസ്സിനോടൊപ്പം ഞാനും പോകുകയായിരിന്നു. പക്ഷേ അപ്പോഴും എങ്ങോട്ടും പോകാതെ ഒരു നേര്‍ത്ത സുഖമുള്ള നൊമ്പരമായി നീ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നല്ലോ.,

നമ്മള്‍ എന്താണിങ്ങനെ? ഒരുപാട് തവണ ചിന്തിച്ച കാര്യം. പക്ഷേ ഒരിക്കല്‍ പോലും ഉത്തരം കിട്ടിയിട്ടില്ലല്ലോ. ഒരുപക്ഷേ നമ്മുടെ ചിന്ത, വാക്കുകള്‍, ജീവിതം എല്ലാം ഒരേ പോലെയായതു കൊണ്ടാകാം. ഒരുപക്ഷേ ഇന്നലെകളില്‍ നാം ഒന്നായിരുന്നിരിക്കാം. ഏതോ ഇടവപ്പാതിയിലെ പെരും‌ംമഴയില്‍ ഒറ്റപ്പെട്ടു പോയവരാകാം. സ്നേഹമെന്ന തണല്‍ നഷ്ടപ്പെട്ടവരാകാം. സങ്കടവും വേദനയും പഠിപ്പിച്ചവരെ പോലും സ്നേഹിച്ചിരുന്നവരാകാം.

ഒറ്റപ്പെടലിന്‍റെ കൂട്ടില്‍ നിന്നും, സ്നേഹം തുളുമ്പുന്ന ഒരു ജീവിതം ആരാണാഗ്രഹിക്കാത്തത്. ഞാനും നീയും അത് ആഗ്രഹിച്ചിട്ടുണ്ടാവാം. ഇനി നമുക്കിടയില്‍ ഒറ്റപ്പെടലുകളില്ല, എനിക്ക് നീയും, നിനക്ക് ഞാനും. നമുക്ക് നമ്മുടേതായൊരു ലോകം. ഒറ്റപ്പെടുത്താനും അനാഥമെന്ന ചിന്തയിലേക്ക് തള്ളിയിടാനും ആരുമില്ലാത്ത; പരസ്പ്പരം സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഒന്നാകാനുള്ള ഒരു ചെറുലോകം. അവിടെ സദാചാരവാദികളോ, എന്തിനേയും തെറ്റെന്ന രീതിയില്‍ മാത്രം നോക്കുന്ന സമൂഹമോ, വിലക്കപ്പെട്ട കനിയൊ ഇല്ല; അവിടെ നമ്മള്‍ മാത്രം.

പുനര്‍‌ജന്മം എന്നൊന്നുണ്ടോ? അറിയില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ എനിക്ക് ഇതേ ഞാനായും, നീ ഇപ്പോഴുള്ള നീയായും ജനിക്കണം. ഈ ജന്മത്തില്‍ ഒന്നാകാന്‍ കഴിയാതിരുന്ന നമുക്ക് അവിടെ ഒന്നാകണം. അതുവരെ നമുക്കിങ്ങനെ ജീവിക്കാം; പരിഭവങ്ങളും പരാതികളും; അതിനുമപ്പുറം പരസ്പ്പര സ്നേഹവും ഉള്ള, അക്ഷരങ്ങളെ കവിതകളാക്കി മാറ്റി, കവിതയെ ജീവിതമാക്കി മാറ്റി നമുക്ക് പ്രണയിക്കാം; ഇന്നും നാളെയും ഇനിയുള്ള ജന്മങ്ങളും.

ഈ യാത്ര അവസാനിക്കാറാകുന്നു. ഇനി അക്കങ്ങളുടെ വേലിയേറ്റ ഭൂമിയിലേക്കുള്ള കാല്‍‌വയ്പ്പാണ്‌.,. കൊണ്ടും കൊടുത്തും സ്വന്തമാക്കാക്കേണ്ട അക്കങ്ങള്‍.,. ഒന്നെനിക്കറിയാം; അപ്പോഴും നീയായിരിക്കും എന്‍റെ മനസ്സില്‍, ഒരു തേങ്ങലായ്, തലോടലായ്, കുളിരായ്, സ്നേഹമായ് പിന്നെ ഈ ഞാന്‍ തന്നെയായ്.....

മരം

ഞാനൊരു മരം നടുന്നു, 
എനിക്കും നിനക്കും, പിന്നെ 
ജനിക്കാനിരിക്കുന്നയോരോ 
പുതു ജീവനും വേണ്ടി.

ഞാനൊരു മരം നടുന്നു,
ശ്വസിക്കാന്‍ വായു കിട്ടാത്ത;
കാണാന്‍ പച്ചപ്പില്ലാത്തൊരു
നാളെയെ ഇല്ലാതാക്കുവാന്‍.

ഞാനൊരു മരം നടുന്നു,
വെയിലില്‍ തളര്‍ന്നു വീഴുമ്പോള്‍
ദേഹം ചുട്ടുപൊള്ളുമ്പോള്‍
നാളേയ്ക്കൊരു തണലാകുവാന്‍.

ഞാനൊരു മരം നടുന്നു,
എന്നേപ്പോലെ, നിന്നേപ്പോലെ
നമ്മുടെ കുട്ടികള്‍, ശ്വാസം
കിട്ടാതെ മരിക്കാതിരിക്കുവാന്‍

ഞാനൊരു മരം നടുന്നു,
ഇന്നലെയിവിടിങ്ങനെ
ഒരു മരമുണ്ടായിരുന്നെന്ന്
നാളെയെന്‍റെ മകളോട് പറയുവാന്‍

ഞാനൊരു മരം നടുന്നു,
വാടിക്കരിയാതെ,
വെട്ടിയരിയാതെ
സ്നേഹിച്ചു വളര്‍ത്തുവാന്‍.

ഓര്‍മ്മ.

ഇന്നലെകളില്‍ കൂടി 
നിന്നോടൊപ്പം നടക്കണം, 
പിന്നെ ഇന്നിന്‍റെ 
പടിപ്പുരയില്‍ നില്‍ക്കണം 
അത്താഴപഷ്ണിക്കാര്‍ക്കിയി-
ലിരുന്നൊരുരുള ചോറു തിന്നണം. 

എന്‍റെ കണ്ണീരിന്‍ നനവുള്ള,
സ്നേഹത്തിന്‍ കുളിരുള്ള
നേര്‍ത്ത സ്പന്ദനത്തിന്‍
പേജുകള്‍ മറിയ്ക്കണം
അതിലെ നിന്‍റെ പ്രണയത്തിന്‍
അക്ഷരങ്ങള്‍ കാണണം.

ഓര്‍മ്മകള്‍ നഷ്ടമാകുമ്പോള്‍
ഞാനില്ലാതെയാകണം,
നീയില്ലാതെ,
നിന്നോര്‍മ്മകളില്ലാതെ
ജീവശ്ചവമായ്
ജീവിക്കുന്നതെന്തിന്‌?

പെണ്ണ്.

ഞാനൊരു പെണ്ണ്,
പതിനാറു തികഞ്ഞവള്‍; 
കല്യാണപ്രായമായവള്‍ 
ഞാനിന്നാരെ വരിക്കണം?

സമ്മതമില്ലെങ്കിലും
ബലമായി
ഭോഗിക്കപ്പെട്ടവള്‍,
ആരാദ്യമെന്നോര്‍മ്മയില്ല,
എത്രപേരെന്നുമോര്‍മ്മയില്ല
എങ്കിലുമൊന്നറിയാം,
ഞാനെല്ലാം നഷ്ടമായവള്‍.

രതിയുടെ ഉത്തുംഗത്തില്‍
ഒരു നിമിഷം ഞാന്‍ ലയിച്ചിരിക്കാം;
പിന്നെയബോധത്തിന്നിരുട്ടില്‍
അവരെ കെട്ടിപ്പുണര്‍ന്നിരിക്കാം.

നീതിന്യായമേ നീ പറയുക,
മതമേലാളന്മാരെ പറയുക,
ഇനി ഞാനാരേ വരിക്കണം,
വീണ്ടുമൊരു ഭാരതം രചിക്കുവാന്‍
ഞാനൊരു പാഞ്ചാലിയാകണോ?

ഈയാംപാറ്റകള്‍

ഇന്നലെകളിലെ വരണ്ട മണ്ണില്‍ 
മഴ പെയ്യുന്നു; 
ചെറിയ മൂളിപ്പാട്ടോടെ വെള്ളം 
മണ്ണിലേക്കൂര്‍ന്നിറങ്ങുന്നു.

പുതുമണ്ണിന്‍റെ ഗന്ധം നിറയുന്നു
ഈയലുകള്‍ പറന്നുയരുന്നു;
പിന്നെ മുനിഞ്ഞു കത്തുന്ന
മണ്ണണ്ണെ വിളക്കിനെ ചുംബിച്ച്
മണ്ണിലേക്ക് ചേരുന്നു.

മഴ പെയ്തൊഴിയുകയാണ്‌,
തൊടിയിലും മുറ്റത്തും
പോയ മഴയുടെ ഓര്‍മ്മകളായി
വെള്ളം കെട്ടിക്കിടക്കുന്നു.

വിളക്കിലെണ്ണ തീരാറാകുന്നു,
ഓര്‍മ്മയ്ക്കായ് കുറേ
ചിറകുകള്‍ ശേഷിപ്പിച്ച്
മണ്ണിലേക്ക് വീണ ഈയാപാറ്റകളെ
മഴയെടുത്തിരിക്കുന്നു.

പ്രകൃതി സ്നേഹി

ഏതോ പുഴയുടെ 
കരച്ചില്‍ കേള്‍ക്കാം; 
ആരോ ബലമായി 
മണലൂറ്റുകയാകും. 

ഏതോ തരുവിന്‍റെ
രോദനം കേള്‍ക്കാം;
വെട്ടി മുറിച്ച്, പുതു
വീട് വയ്ക്കുകയാകാം.

പ്രളയമുണ്ടാകുമ്പോള്‍
പ്രകൃതിയെ ശപിക്കാം;
ചൂടിലുരുകുമ്പോള്‍
സൂര്യനെ പ്രാകാം.

നമുക്കും മറ്റുള്ളവരേപ്പോലെ
പൊട്ടാന്‍ തുടങ്ങുന്ന
അണക്കെട്ടില്‍ ചൂണ്ടയിട്ട്
മീനേ പിടിയ്ക്കാം.

നിര്‍ത്താത്ത മഴയില്‍
ഒടുങ്ങാത്ത കാറ്റില്‍
ഒരു ഗ്ലാസ് കള്ളില്‍
നമുക്കഭയം തേടാം.

കാരണം തേടുന്നവന്‍

നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മയില്‍ 
മദ്യക്കുപ്പിയെ പ്രണയിക്കുന്നവന്‍; 
വലിച്ച് വലിച്ച് ചുണ്ടിനെ പൊള്ളിക്കും 
സിഗരറ്റിനെ കൂടെപ്പിറപ്പാക്കിയവന്‍..

അവള്‍ നോക്കാതെ പോയതിന്‌,
ചിരിക്കാതെ, മിണ്ടാതെ; പിന്നെ
തന്നെ പ്രണയിക്കാതെ മറ്റൊരാളുടെ
ഭാര്യയായി പോയതിന്‌.

എനിക്കു നശിക്കണം, അങ്ങനെ
എന്നോടുതന്നെ വാശി തീര്‍ക്കണം.
പുകച്ചുരുളുകള്‍ക്കിടയില്‍
ബോധമില്ലാതെ കിടക്കണം.

നശിക്കാന്‍ കാരണം തേടുന്നവന്‍;
അബോധത്തിന്നുന്മാദത്തില്‍
തട്ടിയ വാതില്‍ തുറക്കുന്ന
പെറ്റമ്മയെ കാണാത്തവന്‍.

കെട്ടിക്കാന്‍ പ്രായമായിട്ടും
പരിഭവമില്ലാതെയടുക്കളയില്‍
പാത്രങ്ങളോട് തല്ലുകൂടുന്ന
കൂടെപ്പിറപ്പിനെ കാണാത്തവന്‍.

വെട്ടിയരിഞ്ഞ പച്ചത്തലപ്പുകള്‍ക്ക്
പകരമൊരു തൈ വയ്ക്കാത്താവന്‍;
അവന് ദു:ഖമാണത്രേ, അവള്‍
തന്നെ നോക്കാതെ പോയതിന്‌.....,....

Friday, April 19, 2013

ഓര്‍മ്മകള്‍.

ഈ ദുര്‍ഘട ജീവിതപാതയിലെന്നോ 
സ്വപ്നം കാണാന്‍ മറന്നവനാണു ഞാന്‍.. 
ഒടുവിലെ നിദ്രയെപുല്‍‌കും മുന്‍പ് 
ഒരു നല്ല സ്വപ്നം കണ്ടിടട്ടേ?

അവസാനയാത്രക്ക് മുമ്പെനിക്ക്
നിറങ്ങളുള്ളൊരു ലോകത്തു പോകണം. 
പോകുന്ന യാത്രയില്‍ കൂട്ടായുള്ളത് 
ഒരിക്കലും തീരാത്തയാശകളാണല്ലോ.

വര്‍ണ്ണങ്ങളന്യമായ് തീര്‍ന്നവനിന്നെന്ത്
കുഞ്ഞു സ്വപ്നത്തിന്‍റെ ചില്ലുകൂട്.?
ഇനിയൊന്നു മൂടിപ്പുതച്ചു കിടക്കണം,
സ്വപ്നത്തെ പുല്‍കി സുഖമായുറങ്ങണം.

നിങ്ങളുണരുമ്പോള്‍ എന്നെ വിളിയ്ക്കുക,
ഉണരാത്തയെന്നെ കുലുക്കി വിളിയ്ക്കുക.
ഉണര്‍ന്നില്ലയെങ്കില്‍ നിങ്ങളറിയുക
ഏതുവിളിക്കുമുണര്‍ത്താന്‍ കഴിയാത്ത
ശാശ്വതമായൊരു ലോകത്തിലാണെന്ന്.

കരുതുകയൊരുതുണ്ടം തുണി നിന്‍റെ കൈയ്യില്‍
എന്‍റെ കാല്‍‌വിരല്‍ കെട്ടുക;
കണ്ണു നിറയാതെ പുഞ്ചിരിയോടെന്‍റെ
കണ്ണുകളടയ്ക്കുക.

ഒരു വാഴയിലയിലിറക്കി കിടത്തുക;
വെള്ളപുതപ്പിച്ച് കണ്ണുകളടപ്പിച്ച്.
തേങ്ങാമുറിയാല്‍ ദീപം കൊളുത്തുക
സാമ്പ്രാണി ഗന്ധം പരക്കട്ടെയെങ്ങും.

റീത്തുകള്‍ വേണ്ട; കരച്ചിലും വേണ്ടാ
ഓര്‍മ്മിക്കാനായൊരു കല്ലറയും.
എന്നെയോര്‍മ്മിക്കാന്‍ പാടില്ലയാരും
ഓര്‍മ്മത്തെറ്റായി ഞാന്‍ വേണ്ടയെങ്ങും.

ആറടി നീളത്തിന്‍ കുഴിയിലിറക്കുക,
മണ്ണിട്ടു മൂടുക എന്നോര്‍മ്മകളെ.
നീളാതിരിക്കട്ടെയെന്നോര്‍മ്മകള്
ഈ രാവിന്നുമപ്പുറം നിന്നോടൊപ്പം.

വേശ്യാത്തെരുവുകള്‍.

പീഢിപ്പിക്കുന്നവന്‍റാക്രോശവും 
പീഢിതര്‍ തന്‍ ഞരക്കങ്ങളും 
കൂട്ടിക്കൊടുപ്പിന്‍റെ കഥയും കേട്ടത്രേ 
ദൈവങ്ങളിന്നുറക്കമുണരുന്നത്. 

കര്‍ത്താവിനെയിന്നു ക്രൂശിച്ചിരുന്നെങ്കില്‍ 
കുരിശില്‍ കിടന്നു പൊട്ടിച്ചിരിച്ചേനേ. 
കൃഷ്ണനിന്നാ അമ്പേറ്റിരുന്നെങ്കില്‍ 
വേടനോടൊരു നന്ദി പറഞ്ഞേനേ.
കല്ലെറിഞ്ഞോടിച്ചിരുന്നെങ്കിലള്ള,
സ്നേഹമോടാകല്ലിനെ പുണര്‍ന്നേനേ.

അധ:പതനത്തിന്‍റെ വാരിക്കുഴിയില്‍
ഉയരുന്നു കൊച്ചുകുഞ്ഞിന്‍റെ രോദനം.
പ്രതിവിധിയോതുവാനാര്‍ക്കുമാകില്ല;
കാമത്താലന്ധനായവനാണിവന്‍..

ഞാനൊന്നു പറയട്ടെ തള്ളാനും കൊള്ളാനും;
വേശ്യാത്തെരുവുകളുയരട്ടെ നാട്ടില്‍.,.
തീര്‍ക്കട്ടെ കാമത്തിന്‍ പൂരണമവിടെ;
കുട്ടികളോടിക്കളിക്കട്ടെ പൂമ്പാറ്റയായ്.

പഠിക്കേണ്ടവ.

ഹൃദയം മുറിഞ്ഞ് രക്തം വരുന്നുണ്ട്, 
കണ്ണുകളില്‍ കണ്ണുനീരും. 
ചുണ്ടില്‍ വിതുമ്പുന്നുണ്ടൊരു വേദന 
നിശബ്ദമായ് കരയുന്ന മനസ്സ്. 

ചിലപ്പോള്‍ അങ്ങനെയാണ്‌, 
ചിലര്‍ തരുന്ന വേദനകള്‍ 
ആരുമറിയാതെ,
ആരോടും പറയാതെ
നൂല്‍ പൊട്ടിയ പട്ടം പോലെ
കാറ്റിനൊപ്പം, ദിശയറിയാതെ
പറന്നു നടക്കും; പിന്നെ
ഒരു തരുശാഖയില്‍ കുരുങ്ങി
ജീവനൊടുക്കും.

ഇനിയും പഠിക്കേണ്ടിയിരിക്കുന്നു
മുറിയാത്ത ഹൃദയവും
വിതുമ്പാത്ത ചുണ്ടുകളൂം
കരയാത്ത മനസ്സും, പിന്നെ
പൊട്ടാത്ത പട്ടത്തിന്നൊരു
ചരടും വാങ്ങുവാന്‍...

എന്‍റെ കാമുകിയ്ക്ക്.

ഇതെന്‍റെ കാമുകിയ്ക്ക്; 
പറയാതെ പോയ എന്‍റെ 
പ്രണയത്തെ പറ്റി 
നിന്നോട് പറയുവാന്‍.,. 

അറിയാതെ പോയ 
നിന്‍റെ മനസ്സിലെയെന്നെ 
ഞാന്‍ കാണുന്നുണ്ടിപ്പോള്‍
നിന്‍റെ കണ്ണുകളില്‍ കൂടി.

നീയെന്‍റെ ലഹരിയാണെന്ന്;
സ്വപ്നമാണെന്നറിയുമോ?
നിന്‍റെ വഴക്കിലും വാക്കിലും
എനിക്കു കിട്ടുന്ന ലഹരി.

മിണ്ടാത്ത ദിനങ്ങളില്‍ നീ-
യൊഴിഞ്ഞൊരു കുപ്പിപോലെ;
മിണ്ടുംദിനങ്ങളോ നീ
പതഞ്ഞുയരുമൊരമൃതം പോലെ.

എനിക്കു നില്‍ക്കണം
നിന്നോട് ചേര്‍ന്ന്;
നിന്‍റെ നിശ്വാസമെന്‍റെ
മുഖത്തു തട്ടുന്നയകലത്തില്‍.,.

നിന്‍റെ കണ്ണുകളില്‍ ഞാന്‍
പ്രതിഫലിക്കണം;
പിന്നെയാ തിളക്കം
എന്‍റേതാക്കണം.

പിന്നിടുന്ന വഴികളില്‍
നിന്നോര്‍മ്മയാകണം;
നാളെകളിലേക്കുള്ള
കൂട്ടാകണം.

നാളെ;
ഉണങ്ങിയ മരങ്ങളേയും,
വിണ്ടുകീറിയ നദികളേയും
കാണാനാകാതെ ഓടണം
നിന്‍റെ കയ്യും പിടിച്ച്; ആ
കാലത്തിനപ്പുറത്തേയ്ക്ക്.

നഷ്ടപ്പെടലുകള്‍

സ്വന്തമാകാത്തയൊന്നിന്‍റെ നഷ്ടപ്പെ-
ടലിനെ പറ്റിയോര്‍ക്കാറുണ്ടോ? 
ചിരി വരുന്നുണ്ടല്ലേ, സ്വന്തമാകാത്ത-
തെങ്ങനെ നഷ്ടപ്പെടുമെന്നോര്‍ത്ത്. 

എനിക്ക് നഷ്ടമായതില്‍ കൂടുതലും 
സ്വന്തമാകാതെ പോയവയാണ്‌. 
സ്വന്തമെന്ന് കരുതി വരുമ്പോഴേക്കും
നഷ്ടപ്പെടലിന്‍റെ അഗ്നി നല്‍കി പോയത്.

മയക്കങ്ങളില്‍ സ്വപ്നം വരാറുണ്ട്
കളിച്ച് ചിരിച്ച്; ഉണരുമ്പോഴേക്കും
ഒന്നുമോര്‍ക്കാന്‍ വയ്ക്കാതെയെങ്ങോട്ടോ
ഓടി മറയുന്ന നഷ്ടപ്പെടലുകള്‍..

എന്തിനൊക്കെയോ ശ്രമിച്ച്
എന്തൊക്കെയോ ആയിട്ടും
എന്‍റേതല്ലാതെ പോയ കുറേ
ഇന്നലെകളുണ്ടെനിക്ക്.

എന്‍റേതല്ലാത്ത നിശ്വാസങ്ങളും
മിന്നി മറയുന്ന കാഴ്ചകളും
എന്‍റെയിന്നിന്‍റെ നഷ്ടങ്ങളാക്കി
കടന്നു പോകാന്‍ കാത്തു നില്‍ക്കുന്നുണ്ട്.

നഷ്ടങ്ങളോക്കെയുമെന്നെയോര്‍മ്മിപ്പിക്കുന്നു
സ്വന്തമാക്കാതെയും നഷ്ടപ്പെടാമെന്ന്.
ഓര്‍മ്മകള്‍ പോലും നഷ്ടമായവനീ
ഓര്‍മ്മപ്പെടുത്തലുകളും നഷ്ടമാകുന്നു.

ജീവിതം (മാപ്പിളപ്പാട്ട്).

കൈയ്യില്‍ മൈലാഞ്ചിയും, അത്തറും പൂശി നീ 
ഒരു പുതുപ്പെണ്ണായി നീയന്നു വന്നതും; 
പ്രണയത്തിന്നതിലോല ഭാവങ്ങള്‍ കണ്ടു നാം 
പ്രണയാര്‍ദ്രമായന്നൊ,ന്നായി ചേര്‍ന്നതും 
നിന്‍റെ തൂവെള്ളപ്പല്ലുകളെന്‍ നെഞ്ചില്‍ പതിഞ്ഞതും 
നഖമുനയാല്‍ നീ ചിത്രം വരച്ചതും 
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും 
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

നാലഞ്ച്‌ മാസത്തിന്‍ ശേഷമൊരുനാളില്‍
ഓടിപ്പോയ് നീയൊന്ന് ശര്‍ദ്ദിച്ചു വന്നതും
നാണത്താല്‍ ചുവന്നൊരു മുഖമൊന്നു കണ്ടു ഞാന്‍
ഉമ്മയാകുന്നോരെന്‍ പെണ്ണിനെ കണ്ടു ഞാന്‍
പിന്നെ നിന്‍ വയറ്റിലെന്‍ ചെവിയോര്‍ത്തു കിടന്നിട്ട്
ഉള്ളിലെയനക്കത്താല്‍ കോരിത്തരിച്ചതും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

മാസങ്ങളോരുപാടങ്ങോടി കടന്നുപോയ്
വേദനയാല്‍ നീ പുളയുന്നതു കണ്ടൂ ഞാന്‍
കാലിനു ബലക്കുറവുണ്ടായ പോലെ ഞാന്‍
സിമന്‍റിട്ട തറയിലേക്കറിയാതെയിരുന്നതും
ഉള്ളില്‍ നിന്നൊരു കുഞ്ഞിന്‍ കരച്ചില്‍ ഞാന്‍ കേട്ടതും
പിന്നെ നിന്‍ ക്ഷീണിച്ച മുഖമൊന്നു കണ്ടതും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

വര്‍ഷങ്ങള്‍ക്കൊപ്പമവനും വളര്‍ന്നല്ലോ
തണ്ടൂംതടിയുമുള്ളാണായ് വളര്‍ന്നല്ലോ
ഉമ്മയും ബാപ്പയുമധികപ്പറ്റായല്ലോ
ആട്ടിയിറക്കുവാന്‍ കൈയ്യൊന്നുയര്‍ന്നല്ലോ
ഊട്ടിവളര്‍ത്തിയ ബാപ്പയ്ക്കുമുമ്മയ്ക്കും
പടിപ്പുരകാട്ടി കൊടുത്ത മകനേയും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

തെരുവിലെ യാത്രയില്‍ ഞാനേകനായ് പോയല്ലോ
തളരുമ്പോള്‍ പിടിക്കാനായ് നിന്‍ കയ്യുമെനിക്കില്ല
എങ്കിലും പറയട്ടെ എന്‍പ്രീയ സ്നേഹമേ
ഒരുതുള്ളി കണ്ണുനീരെനിക്കായി കരുതുക
അവസാനയാത്രയില്‍ കൂട്ടായിരിക്കുവാന്‍
മറക്കുവാന്‍ കഴിയില്ല ഒന്നുമൊരിക്കലും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ , ഇന്നുമെന്നും
ഓര്‍ക്കുന്നു ഞാന്‍ സെലീനാ.

Friday, February 22, 2013

രാത്രി വണ്ടികള്‍

രാത്രി വണ്ടികള്‍ 
പൊതുവേ നിര്‍ത്താറില്ല. 
നിര്‍ത്തണമെങ്കില്‍ കുറഞ്ഞത് 
സാരിയോ ചുരിദാറോ- 
യെങ്കിലും കാണണം. 
തലയില്‍ തുണിമൂടി നടക്കണം 
പെണ്ണെന്ന് തിരിച്ചറിയരുതാരും. 

വീട്ടിലിപ്പോള്‍ പവര്‍കട്ടായിരിക്കും;
മണ്ണെണ്ണ വിളക്കിന്‍ ചുവട്ടില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടാകുമവന്‍.,.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ടാകും.

പെട്ടെന്ന് വീടെത്തണം,
കൈയ്യിലെ എണ്ണപ്പലഹാരം
കനച്ചു തുടങ്ങിക്കാണും;
കാത്തിരുന്നവനുറങ്ങിക്കാണുമോ?
ദൂരെ നിന്നൊരു വണ്ടി വരുന്നുണ്ട്,
റബ്ബര്‍ തറയില്‍ ഉരയുന്ന ശബ്ദം.

പിറ്റേന്ന് വൈകിട്ടാ ഓടയില്‍
നിന്നാണാരൂപം കണ്ടെടുത്തത്.
മുറിയുടെ നടുവിലെ
വാഴയിലയില്‍ കിടക്കുമ്പോഴും
എവിടെനിന്നൊക്കെയോ
രക്തമൊലിക്കുന്നുണ്ടായിരിന്നു.
അപ്പോഴുമവിടെ പവര്‍കട്ടായിരിന്നു,
തേങ്ങാവിളക്കിലെ തീയില്‍
ചത്തു വീഴുന്ന ഈയാമ്പാറ്റകളെ
കൗതുകത്തോടെ നോക്കുന്നുണ്ടവന്‍.;.
ഉമ്മറത്തിണ്ണയില്‍ മദ്യലഹരിയില്‍
ഒരസ്ഥികൂടം ഊര്‍ദ്ധശ്വാസം വലിക്കുന്നുണ്ട്.

ആരാണത്?

വിശ്വാസിയെന്ന് വിളിക്കില്ലെങ്കില്‍ 
ഞാനൊരു സംശയം ചോദിക്കട്ടെ, 
ആരാണീ മനുഷ്യശരീരം 
ഉണ്ടാക്കിയതെന്ന് പറയുമോ? 

കണ്ണുകളുടെ സ്ഥാനത്ത് 
ചെവികളും 
ചെവികളുടെ സ്ഥാനത്ത്
കണ്ണുകളും വന്നിരുന്നെങ്കില്‍?

കൈകളുടെ സ്ഥാനത്ത്
കാലുകളും
കാലുകളുടെ സ്ഥാനത്ത്
കൈകളും വന്നിരുന്നെങ്കിലോ?

ചില സ്ഥാനങ്ങള്‍
മാറിയിരുന്നെങ്കില്‍
ഭക്ഷണം കഴിക്കാനാസനവും
വിസര്‍ജ്ജിക്കാന്‍
വായും വേണ്ടി വന്നേനേ!!

ഏതുശാസ്ത്രജ്ഞനാകും,
ഏത് ചിത്രകാരനാകും
ഇതിത്ര ഭംഗിയായത്
അടുക്കി വച്ചത്??

വിമര്‍ശനം.

ഇന്നലെയാണവനാ 
മരണത്തിന്‍റെ ഗന്ധം 
ഉള്ളിലേക്കാവാഹിച്ചെഴുതിയ 
കവിത പോസ്റ്റിയത്; 

ഇഷ്ടങ്ങളുടെയിടയില്‍ നിന്നും 
ഒരനിഷ്ടത്തിന്‍റെ കയ്യുയര്‍ന്നു. 
പിന്നെയാ അക്ഷരങ്ങളെ
മറ്റൊരു സൂര്യനെല്ലിയാക്കി.

എഴുതിയവന്‍ നോക്കുകുത്തിയായി,
നാളെത്തെ തിരിച്ചറിയില്‍ പരേഡില്‍
നിരന്നു നില്‍ക്കുന്നവര്‍ക്കിടയില്‍
ആ മുഖം തേടണം.
കണ്ടുകിട്ടിയാലാരും കേള്‍ക്കാതെ
ഒരു നന്ദി പറയണം,
കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ചൊരുമ്മ
നല്‍കണം;
പിന്നെ ഇതുപോലൊരു കവിതയെഴുതി
അവനെ ജീവപര്യന്തത്തിനു വിധിക്കണം.

മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 81 ഹരി വില്ലൂര്‍ BY ശിവേട്ടന്‍ Sivasankaran Karavil

പറയുന്നത് 
പ്രയോഗത്തിലെത്തുമ്പോഴാണ്
പൊരുളിന്റെ പൊള്ളത്തരം 
പുറത്താവുക.

നിശ്ചയിക്കാനാവാത്ത ചില 
വന്നുചേരലുകളുണ്ടാവും
ജീവിതത്തില്‍.

നിലം തൊടാതെ
അനിലബാഹുചമച്ച്
കാലാവൃത്തി പൂര്‍ത്തീകരിക്കുക
അതിശയം തന്നെ.

മനുഷ്യാകാരത്തില്‍ പിറന്ന
ആര്‍ക്കും കഴിയില്ല അത് .

എന്നാല്‍ ഇട്ടാവട്ടത്ത്‌
തോണിത്തുമ്പും പിടിച്ചാടിയുലഞ്ഞ്
ജീവന്റെ ആട്ടക്കളം തീര്‍ക്കുമ്പോള്‍
അറിയില്ല
വീരഭദ്രന്മാര്‍ക്കൊന്നും
ഇവിടെ സ്ഥിരവാസമില്ല
തങ്ങള്‍ക്കും എന്ന വിവരം.

തനിക്കുപറയാനുള്ള വിഷയം
ഒതുക്കത്തോടെ
പറഞ്ഞ് സ്നേഹം പങ്കുവെച്ചിരിപ്പുണ്ട്
ഹരി വില്ലൂര്‍ എന്ന
സഹൃദയന്‍.

കൂട്ടത്തില്‍ പറയട്ടെ
അസാമാന്യ ശേഷിയുള്ള
പ്രഹരങ്ങളാണ്
ഹരിയുടെ മിക്ക രചനകളും.

ഈ വിദ്വാന്‍
എത്തിനോക്കാത്ത മൂലകളില്ല

പടരാസഞ്ചാരം പോലെ
മനസ്സുകളില്‍
അടരാടാന്‍ പാകത്തില്‍
ഒരു ചിന്തേരിട്ടു തരും ഇഷ്ടന്‍.

അതുകൊണ്ടാവാം എനിക്ക്
എപ്പോഴോ പ്രിയപ്പെട്ടു
ഈ അനിയനെ.

ഇയാള്‍ക്ക് ഭൌതികങ്ങളിലെ
നുരപതഞ്ഞ
പെരുംനേരങ്ങള്‍ അറിയില്ല.

പ്രണയം ചാലിച്ച തീക്കഥകള്‍
വിടരില്ല.

കര്‍മ്മത്തെറ്റുകള്‍ പെറ്റിട്ടുപോയ
വരുംകാല സുകൃതങ്ങളും
ഇയാളുടെ ആലോചനയല്ല.

വീര്യം ചേരാത്ത
സൌമ്യജാതകം ഇയാളെ
തേടി വന്നതാണ്.

ഹരിയുടെ കണ്ണുകള്‍ക്ക്‌
ഇത്തിരി ബാക്കിവെച്ച
കാലത്തിനുബോധിക്കാത്ത
തിരിച്ചറിവുകളുണ്ട്.

തനിക്കു കിട്ടാതെപോയ
വാത്സല്യനേരങ്ങളുണ്ട് .

മുഖപുസ്തകത്തില്‍ വാരിക്കൂട്ടുന്ന
ഓരോ അടുപ്പങ്ങളും
ഇയാളുടെ സമ്പാദ്യങ്ങളാണ്.

എന്റെ ചിത്തപുസ്തകത്തിലെ
സ്നേഹത്തിന്റെ
ഒരു മയില്‍‌പ്പീലിപ്പൊട്ടാണ്
ഹരിയെനിക്ക് .

നേരുന്നു സര്‍വ ഭാഗ്യങ്ങളും
എന്നും....