Tuesday, July 31, 2012

മഴ..

തെരുവിലെ മേല്‍ക്കൂരയില്ലാത്ത


വീടിന്‍റെയുള്ളിലേക്കെത്തുന്ന മഴ,

അപ്പോള്‍ മഴയൊരാവേശമല്ല,

ചിലരുടെ കണ്ണുനീരാണത്.



മാളികയുടെ കണ്ണാടികൂട്ടിന്‌

പുറത്താര്‍ത്തു പെയ്യുന്ന മഴ,

നനയാതെ കിടന്നുറങ്ങാനുണ്ട്;

അതുകൊണ്ടൊരാവേശമാണത്.



... വീടിന്‍റെ ഉമ്മറത്തിരുന്നാ

നനയാത്ത മഴയെപ്പറ്റി

എഴുതുന്നവനൊരു പുതു

ഹര്‍ഷമാണാ മഴ നല്‍കുന്നത്.



കുഞ്ഞിന്‍റെ പട്ടിണി മാറ്റാന്‍

സ്വ ശരീരം പകുത്തു നല്‍കുന്നവള്‍;

പാപക്കറകള്‍ കഴുകി കളയുന്ന

പാപനാശിനിയാണാ മഴയവള്‍ക്ക്.



ആര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങി

പൊട്ടിക്കരയുന്നവരാര്‍ത്തു ചിരിക്കുന്നവര്‍.

ഇതിനിടയില്‍ കരയണോ ചിരിക്കണോ-

യെന്നറിയാതെ ഒരു പാവം മഴ.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?