Sunday, July 14, 2013

അവള്‍.

ഒരവധിക്കാലം കഴിഞ്ഞുള്ള മടക്കയാത്രയിലാണ്‌ ഞാന്‍.,. പക്ഷേ എന്തുകൊണ്ടോ മനസ്സില്‍ തിരമാലകളാഞ്ഞടിക്കുന്നുണ്ട്. ഇതുവരെയുള്ള ഒരു യാത്രയിലും ഉണ്ടായിട്ടില്ലാത്ത ഒരുതരം വീര്‍പ്പു മുട്ടല്‍.,. 

അവസാനത്തെ കൂടിക്കാഴ്ചയില്‍ നീ എനിക്ക് സമ്മാനിച്ചതെന്താണ്‌? ഞാനാഗ്രഹിച്ചിരുന്ന നിന്‍റെ സ്നേഹമോ അതോ നിന്നെ തന്നെയോ? ഒന്നെനിക്കറിയാം, ഞാന്‍ അസ്വസ്ഥനായിരിന്നു ആ അവസാന ബസ്സില്‍ കയറുമ്പോള്‍.,. ഇരുട്ടിനെ കൂറിമുറിച്ച്, ആ ചിന്നം പിന്നം പെയ്യുന്ന മഴയില്‍ കൂടി മുന്നോട്ടു കുതിയ്ക്കുന്ന ആ ബസ്സിന്‍റെ പിന്‍‌കാഴ്ചയില്‍ എനിക്ക് കാണാമായിരിന്നു തളര്‍ച്ചയോടെ വിട പറയുന്ന നിന്‍റെ കൈകള്‍.,. മനസ്സിനെ പിറകോട്ട് പിടിച്ച് വലിക്കുന്ന, പോകരുതേയെന്നെന്നോട് പറയുന്ന ആ കൈകള്‍.,. കാഴ്ചകള്‍ പിറകിലേക്കാക്കി ആ ബസ്സിനോടൊപ്പം ഞാനും പോകുകയായിരിന്നു. പക്ഷേ അപ്പോഴും എങ്ങോട്ടും പോകാതെ ഒരു നേര്‍ത്ത സുഖമുള്ള നൊമ്പരമായി നീ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നല്ലോ.,

നമ്മള്‍ എന്താണിങ്ങനെ? ഒരുപാട് തവണ ചിന്തിച്ച കാര്യം. പക്ഷേ ഒരിക്കല്‍ പോലും ഉത്തരം കിട്ടിയിട്ടില്ലല്ലോ. ഒരുപക്ഷേ നമ്മുടെ ചിന്ത, വാക്കുകള്‍, ജീവിതം എല്ലാം ഒരേ പോലെയായതു കൊണ്ടാകാം. ഒരുപക്ഷേ ഇന്നലെകളില്‍ നാം ഒന്നായിരുന്നിരിക്കാം. ഏതോ ഇടവപ്പാതിയിലെ പെരും‌ംമഴയില്‍ ഒറ്റപ്പെട്ടു പോയവരാകാം. സ്നേഹമെന്ന തണല്‍ നഷ്ടപ്പെട്ടവരാകാം. സങ്കടവും വേദനയും പഠിപ്പിച്ചവരെ പോലും സ്നേഹിച്ചിരുന്നവരാകാം.

ഒറ്റപ്പെടലിന്‍റെ കൂട്ടില്‍ നിന്നും, സ്നേഹം തുളുമ്പുന്ന ഒരു ജീവിതം ആരാണാഗ്രഹിക്കാത്തത്. ഞാനും നീയും അത് ആഗ്രഹിച്ചിട്ടുണ്ടാവാം. ഇനി നമുക്കിടയില്‍ ഒറ്റപ്പെടലുകളില്ല, എനിക്ക് നീയും, നിനക്ക് ഞാനും. നമുക്ക് നമ്മുടേതായൊരു ലോകം. ഒറ്റപ്പെടുത്താനും അനാഥമെന്ന ചിന്തയിലേക്ക് തള്ളിയിടാനും ആരുമില്ലാത്ത; പരസ്പ്പരം സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഒന്നാകാനുള്ള ഒരു ചെറുലോകം. അവിടെ സദാചാരവാദികളോ, എന്തിനേയും തെറ്റെന്ന രീതിയില്‍ മാത്രം നോക്കുന്ന സമൂഹമോ, വിലക്കപ്പെട്ട കനിയൊ ഇല്ല; അവിടെ നമ്മള്‍ മാത്രം.

പുനര്‍‌ജന്മം എന്നൊന്നുണ്ടോ? അറിയില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ എനിക്ക് ഇതേ ഞാനായും, നീ ഇപ്പോഴുള്ള നീയായും ജനിക്കണം. ഈ ജന്മത്തില്‍ ഒന്നാകാന്‍ കഴിയാതിരുന്ന നമുക്ക് അവിടെ ഒന്നാകണം. അതുവരെ നമുക്കിങ്ങനെ ജീവിക്കാം; പരിഭവങ്ങളും പരാതികളും; അതിനുമപ്പുറം പരസ്പ്പര സ്നേഹവും ഉള്ള, അക്ഷരങ്ങളെ കവിതകളാക്കി മാറ്റി, കവിതയെ ജീവിതമാക്കി മാറ്റി നമുക്ക് പ്രണയിക്കാം; ഇന്നും നാളെയും ഇനിയുള്ള ജന്മങ്ങളും.

ഈ യാത്ര അവസാനിക്കാറാകുന്നു. ഇനി അക്കങ്ങളുടെ വേലിയേറ്റ ഭൂമിയിലേക്കുള്ള കാല്‍‌വയ്പ്പാണ്‌.,. കൊണ്ടും കൊടുത്തും സ്വന്തമാക്കാക്കേണ്ട അക്കങ്ങള്‍.,. ഒന്നെനിക്കറിയാം; അപ്പോഴും നീയായിരിക്കും എന്‍റെ മനസ്സില്‍, ഒരു തേങ്ങലായ്, തലോടലായ്, കുളിരായ്, സ്നേഹമായ് പിന്നെ ഈ ഞാന്‍ തന്നെയായ്.....

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?