Thursday, August 08, 2013

കര്‍ണ്ണന്‍.

അരുതര്‍ജ്ജുനാ, ഞാന്‍ നിരായുധന്‍ 
അധര്‍മ്മമായ് നീ എയ്യരുതായമ്പ്. 
കര്‍ണ്ണവാക്കുകള്‍ക്കെതിരായ്,വാക്കിനാല്‍ 
കൃഷ്ണന്‍ തൊടുത്തൊരായിരമമ്പുകള്‍..

ധര്‍മ്മത്തെപറ്റി പറയുവാന്‍ നീയാര്‌,
എന്തര്‍ഹത നിനക്കതിന്‍ രാധേയാ.
അധര്‍മ്മികള്‍ക്കിടയില്‍ നീയുമിരുന്നില്ലേ
ഒരുവാക്കുപോലുമെതിര്‍ത്തു പറയാതെ.

പെണ്ണിന്‍റെ മാനം കവര്‍ന്നിട്ടു പോലും നീ
ഒരുമാത്രയെങ്കിലുമോര്‍ത്തുവോ ധര്‍മ്മത്തെ.
എല്ലാം ത്യജിച്ചായമ്മയും മക്കളും
പതിനാലു വര്‍ഷം വനവാസമായി, പിന്നെ
അരക്കില്‍ കത്തി മരിച്ചെന്നു കേട്ടു; നീ
അപ്പോഴുമൊരുവാക്കു ചൊല്ലിയില്ല.
സൂചികുത്താനിടം നല്‍കില്ലെന്നു പറഞ്ഞപ്പോള്‍
ഓര്‍ത്തുവോ ഒരുവേളയാ ധര്‍മ്മാധര്‍മ്മങ്ങളെ.

മന്ദസ്മിതത്തോടെ കൂപ്പിയ കൈയ്യുമായ്
ഒരായിരം ചോദ്യങ്ങള്‍ മനസ്സാല്‍ തൊടുത്തവന്‍.

കൃഷ്ണാ നീയും ആ അഞ്ചുപേരും
ധര്‍മ്മത്തെ പറ്റി പറയുവതെങ്ങനെ?
പത്നിയെ പണയം വച്ചവനെങ്ങനെ
ധര്‍മ്മത്തിന്‍ രാജനാകും ഭഗവാനെ?
കാഴ്ച്ചക്കാരായ് പിന്നെയും നിന്നില്ലേ
തടിമിടുക്കുള്ള നാലാണുങ്ങള്‍ വടിപോലെ.
എന്തേ എതിര്‍ക്കാഞ്ഞു സര്‍‌വ്വജ്ഞനാം
ഭീക്ഷ്മരും, ആചാര്യന്‍ ദ്രോണരും;
ധര്‍മ്മം മറന്നിട്ടോ, മന:പ്പൂര്‍‌വ്വം മറന്നതോ?

കൂടെപ്പിറപ്പിന്‍റെ ചേലയഴിച്ചപ്പോള്‍
എന്തേ കൃഷ്ണാ, നീയൊന്നും പറയാഞ്ഞൂ?
പണ്ടാ സ്വയം‌വരവേദിയില്‍ വച്ചെന്നെ
അപമാനഭാരത്താല്‍ മൂടിയതും നിന്‍‌ബുദ്ധി.
എന്നിട്ടും നിന്നോടു പറഞ്ഞില്ലേ കൃഷ്ണാ
ഈ കര്‍ണ്ണനാ പാഞ്ചാലിയോടുള്ള മാപ്പ്.

ഒരുവേള ഞാന്‍ നിന്‍റെ ജേഷ്ഠനാണെന്നെന്‍
സോദരന്‍ അര്‍ജ്ജുനന്‍ അറിയാനിടവന്നാല്‍
ഭ്രാതൃഹത്യ നടത്താന്‍ കഴിയാതെ
ഗാണ്ഡീവം കളഞ്ഞെന്നെ പുല്‍കിയേക്കും.
പക്ഷേ എന്നാല്‍ തീരട്ടെയീ യുദ്ധമെല്ലാം,
ഗുരുവിന്‍റെ ശാപം ഫലിക്കട്ടെയിപ്പോള്‍.

അജ്ഞലികാബാണം തുളച്ചു കയറിയാ
കര്‍ണ്ണ കണ്ഠത്തിലേക്കൊരുമാത്രകൊണ്ട്.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?