Wednesday, October 08, 2008

സൗഹൃദത്തിന്‍‌റ്റെ യാത്ര.

ആ വലിയ കെട്ടിടത്തിന്‍‌റ്റെ ഏഴാം നിലയിലെ തന്‍‌റ്റെ കിടപ്പു മുറിയിലിരുന്നു കൊണ്ട് ഓര്‍മ്മകളുടെ കിളിവാതില്‍ തുറക്കുകയായിരുന്നു ദേവപ്രീയ എന്ന ദേവു. ഓര്‍മ്മകളുടെ ചായക്കൂട്ടുകളില്‍ കുറേ ഇരുണ്ട രൂപങ്ങള്‍ ആ റോഡിലൂടെ ഏതോ അറബിയെ തെറിയും വിളിച്ചു കൊണ്ട് തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരിന്നു. അതിലൊരു ഇരുണ്ട മുഖത്തിന്‌ നിറങ്ങള്‍ നല്‍കിയപ്പോള്‍ അവിടേക്കു കടന്നു വന്നത് എല്ലാവരും ഇക്കാക്ക എന്നു വിളിക്കുന്ന ഹംസാക്ക ആയിരിന്നു. അപ്പേട്ടന്‍‌റ്റെ കൂടെ പിറപ്പ്. ഇക്കാക്ക എല്ലാവര്‍ക്കും അങ്ങനെ തന്നെ ആയിരിന്നു. പരിചപ്പെടുന്നവര്‍ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വം.


ഒരു ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇക്കാക്ക നാട്ടിലുള്ള അമ്മയ്ക്കും സഹോദരിമാര്‍ക്കും ആവശ്യത്തിനുള്ള ദിര്‍ഹം അയക്കാന്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ഗതികെട്ട് ദൈവം ചോദിക്കും, "എന്തേ ഇക്കാക്ക, കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുവോ?. ഒന്നും അങ്ങട് പറ്റണില്ല, അല്ലേ?". അപ്പോള്‍ ആരോടും ദേഷ്യപ്പെടാത്ത, വഴക്കടിക്കാത്ത ഇക്കാക്ക ദൈവത്തോട് വഴക്കടിക്കും. "പണ്ടാറടങ്ങാന്‍ എല്ലാം അറിഞ്ഞു വച്ചിട്ട് ഇയ്യ് ചോദിക്കണ കേട്ടില്ലേ, കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുവോന്ന്. ഒരു തല തെറിച്ച ഏജന്‍‌റ്റ് വിസ തന്നത് കൊണ്ട് ഈ നാട്ടിലെത്തി. ജോലിക്കൊരു കുറവും ഇല്ല. പക്ഷേ മാസാവസാനം ആകുമ്പോള്‍ ഓന്‍‌റ്റെ മുഖം കറുക്കും, സ്വഭാവം മാറും. അല്ല, ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, എന്നെ എന്തിനാ ഈ നാട്ടിലേക്ക് കെട്ടിയെടുത്തത്. ഞാന്‍ എന്തേലും ജോലി ചെയ്ത്‌ അവിടെ പണ്ടാറടങ്ങില്ലായിരുന്നോ". ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദൈവം നല്ലൊരു ശമരിയാക്കാരനായിട്ടു പറയും "ഒക്കെ ശരിയാകും ഇക്കാക്ക, സംഭവിക്കുന്നതൊക്കെ നല്ലതിനാണെന്നങ്ങോട്ട് കരുതുക". പിന്നേ എല്ലാം നല്ലതിനല്ലേ?? അവിടേം ഇവിടേം ബോംബ് പൊട്ടിച്ച് എത്രയോ ആള്‍ക്കാരേ കൊല്ലുന്നു, അത്‌ നല്ലതിനാണല്ലേ.... പിന്നെ വെള്ളപ്പൊക്കമായും തണുപ്പായും ചൂടായും ഒക്കെ അങ്ങനെ കുറേ മരിക്കുന്നു.. അതും നല്ലതിനാണല്ലേ.....? ങ്ങള്‌ പോയി വേറേ പണി നോക്കപ്പാ.. ന്നെ ഉപദേശിക്കാന്‍ നോക്കണ്ട. ഉപദേശിച്ചിട്ട് കാര്യോല്ലാ... എല്ലാം നല്ലതിനാണു പോലും....". അവിടേയും ദൈവം ഇക്കാക്കയോട് തോറ്റു പിന്മാറുകയേ ഉള്ളൂ.


അപ്പോഴേക്കും ഓര്‍മ്മകളുടെ കിളിവാതില്‍ കൊട്ടിയടച്ചു കൊണ്ട് ഡോര്‍ ബെല്ലിന്‍‌റ്റെ ശബ്ദം മുഴങ്ങി. ഓ.. സമയം ആറു കഴിഞ്ഞിരിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ അപ്പേട്ടനാണ്‌. "എന്തു പറ്റി ദേവു, മുഖത്തൊരു വാട്ടം." "ഹേയ് ഒന്നൂല്ല... വേറുതേ ഓരോന്ന് ഓര്‍ക്കുകയായിരിന്നു". ഒരു പാത്രത്തില്‍ ഉണ്ടും ഒരേ കിടക്കയില്‍ കിടന്ന്‌ ഉറങ്ങുകയും ചെയ്തവര്‍. ഇപ്പോള്‍ പരസ്പരം മിണ്ടിയിട്ട് വര്‍ഷങ്ങളാകുന്നു. രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ദേവൂന്‍‌റ്റെ മനസ്സില്‍ നിന്നും ഇക്കാക്ക പോയിരുന്നില്ല. മുറിയില്‍ ഇരുട്ടായിരുന്നിട്ടും ജനലില്‍ കൂടി കടന്നു വന്ന നിലാവ്‌ അവരെ ചൂഴ്ന്ന് നിന്നു. "എന്തിനാ അപ്പേട്ടാ നിങ്ങള്‍ തമ്മില്‍ പിണങ്ങിയേ"? "ആരു തമ്മില്‍"? "അപ്പേട്ടനും ഇക്കാക്കയും തമ്മില്‍..എന്തിനു വേണ്ടിയായിരിന്നു"? "എനിക്കിന്നും അറിയില്ല ദേവൂ ഞങ്ങള്‍ക്കിടയില്‍ എന്താ സംഭവിച്ചതെന്ന്. ഒരു പക്ഷേ ഞാന്‍ അറിയാതെ എന്തേലും പറഞ്ഞിട്ടുണ്ടാകും. അത് ഇക്കാക്കയെ വേദനിപ്പിച്ചു കാണും".


അവരെ ചൂഴ്ന്നു നിന്ന ആ നിലാവില്‍ ഇക്കാക്കയും അപ്പേട്ടനും അവരവരുടെ കഷ്ടപ്പാടുകള്‍ പറയുകയായിരിന്നു അപ്പോള്‍. "അപ്പുവേ, മ്മടെ വാസുദേവനെന്തു പറ്റീ... ഇപ്പോ കാണാറേ ഇല്ലല്ലോ? എവിടെയാണെന്നറിയ്യോ ഓന്‍"? "എന്താ പറയ്യാ ഇക്കാക്ക, കഷ്ടപ്പാടും വിഷമങ്ങളും ഒകെ കാരണം പുള്ളിക്കാരന്‍ എങ്ങോട്ടോ പോയി.. ആര്‍ക്കുമറിയില്ല എവിടെയാണെന്ന്". "എന്നാലും ഓന്‌ ഒന്നു പറയാമായിരുന്നിലേ അപ്പുവേ? ഇത്രേം ചൂടുള്ള മണല്‍ തരികള്‍ ഇവിടെ ജീവിക്കുന്നില്ലേ.. അപ്പോള്‍ പിന്നെ മനസ്സിനെ തണുപ്പിക്കാന്‍ കഴിവുള്ള മനുഷ്യനാണോ ജീവിക്കാന്‍ കഴിയാത്തെ.. ഒരാള്‍ മറ്റൊരാളെ കൊല്ലാത്ത കാലത്തോളം ഒരാള്‍ക്ക് ജീവിക്കാനുള്ള വഴിയുണ്ടാകും... പിന്നെന്തിനാ അപ്പുവേ എല്ലാവരും ഈ ജീവിതത്തെ പേടിച്ചോടണെ. ഓടിയാല്‍ എവിടെ വരെ ഓടും.. എല്ലാവര്‍ക്കും ഒളിക്കാന്‍ പറ്റിയ കാടുണ്ടോ അപ്പുവേ എവിടേലും"? "പോയവര്‍ പോയി ഇക്കാക്ക, ഇനി ഇപ്പോള്‍ അവരെ പറ്റി അന്വേഷിച്ചിട്ടെന്താ കാര്യം..."? "മ്മളെല്ലാം മനുഷ്യരല്ലേ അപ്പുവേ? അപ്പോള്‍ ആരൊക്കെ എവിടുന്നു വന്നു അങ്ങോട്ടു പോയി എന്നൊക്കെ നമ്മള്‍ അറിയണ്ടേ? ചിലപ്പോള്‍ അവര്‍ക്ക് മ്മളെ കൊണ്ട് വല്ല പ്രയോജനവും ണ്ടായാലോ"?


കഷ്ടപ്പാടു നിറഞ്ഞ ആ ജീവിതത്തിനു മിന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുന്ന ഇക്കാക്ക എപ്പോഴും അപ്പേട്ടന്‌ ഒരത്ഭുതം തന്നെ ആയിരിന്നു. ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ, ഏതു മതസ്ഥനായാലും, ഏതു രാജ്യക്കാരനായാലും, ഏതു നിറക്കാരനായാലും തളര്‍ന്നു വീഴാന്‍ പോകുന്നവന് ഒരു താങ്ങായി, ദാഹിക്കുന്നവന്‌ ഒരിറ്റു വെള്ളമായി, ഒരു ചെറു കാറ്റായി ഇക്കാക്ക എല്ലാവരോടും ഒപ്പം ഉണ്ടാകും. ഒരു മനുഷ്യന്‌ ഇങ്ങനെയും ആകാന്‍ കഴിയുമോ? "ആവശ്യക്കാര്‍ ആരായാലും വരുന്നവന്‌ ജീവനുണ്ട്, അവനു പിന്നില്‍ ഒരുപാട് ജീവനുകള്‍ കടിച്ചു തൂങ്ങി കിടപ്പുണ്ടാകാം, അപ്പോള്‍ ആ വരുന്നയാള്‍ തളര്‍ന്നു വീണാല്‍ യഥാര്‍ത്ഥത്തില്‍ വീഴുന്നത് ഒരുപാട് ജീവനുകളാകാം. അപ്പോല്‍ അയാളെ നോക്കെണ്ടത് നമ്മുടെ കടമയല്ലേ അപ്പുവേ.. ഒന്ന് ചീഞ്ഞ് മറ്റൊനിന്‌ വളമാകുന്നത് പ്രകൃതി നിയമം, പക്ഷേ ചീയുന്നതു വരെ പ്രകൃതിക്ക് കൊടുക്കാതെ നോക്കണ്ടേ... നോക്കണം.... അതിന്‌ നമ്മളാകണം കാവല്‍ക്കാര്‍ അപ്പുവേ.....".


കഷ്ടപ്പാട് മുറ്റി നിന്ന നേരത്ത് അപ്പേട്ടന്‍ പറഞ്ഞു, "അല്ല ഇക്കാക്ക, എന്തിനാ ഇങ്ങനെയൊരു ജന്മം. സ്വന്തം ജീവിതം നിലനിര്‍ത്താന്‍ കഴിയാതെ നേട്ടോട്ടമോടുകയല്ലേ ഇപ്പോള്‍.. എന്തിനാ അവരെന്നെ ജനിപ്പിച്ചത്... അച്ഛന്‌ അങ്ങനെ ഒരാഗ്രഹം തോന്നിയപ്പോള്‍ "ഇന്നു വേണ്ട മനുഷ്യാ എന്നും പറഞ്ഞ് അമ്മക്ക് തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നില്ലേ". എങ്കില്‍ ഈ അപ്പൂന്‌ ഈ കഷ്ടപ്പാട് വരുമായിരിന്നോ ഇക്കാക്ക...." "അന്നല്ലെങ്കില്‍ മറ്റൊരിക്കല്‍ ആ കര്‍മ്മം നടക്കുക തന്നെ ചെയ്യും അപ്പുവേ... അന്ന് ഈ നിനക്കു പകരം മറ്റൊരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ജനിച്ചേനേ.. അപ്പോള്‍ ഇന്ന് നീ അനുഭവിക്കുന്ന ഈ കഷ്ടപ്പാടുകള്‍ അവരനുഭവിക്കേണ്ടി വന്നേനേ.... അതൊരു കഷ്ടമല്ലേ അപ്പുവേ, നമ്മള്‍ അനുഭവികേണ്ട ദു:ഖം മറ്റൊരാള്‍ അനുഭവിക്കുക എന്നത്... നന്നായി നമ്മള്‍ തന്നെ ജനിച്ചത്....". ഇക്കാക്കയുടെ വാക്കുകളിലും ഒരു ദു:ഖ ഭാവം നിഴലിച്ചിരുന്നുവോ? "എല്ലാം ശരിയാകും. അല്ലേ ഇക്കാക്ക. എല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ടല്ലോ....". "പിന്നേ.... കാണുന്നുണ്ട്.... അവനവനില്‍ വിശ്വാസം വേണം അപ്പുവേ, ജീവിക്കാന്‍ അതാണത്യാവശ്യം വേണ്ടത്. പിന്നെ നീ ആര്‍ക്കെങ്കിലും ഉപകാരം ചെയ്താല്‍ നന്ദി ഒരിക്കലും പ്രതീക്ഷിക്കരുത്. ഉപകരിക്കപ്പെട്ടവന്‍‌റ്റെ നിസ്സഹായവസ്ഥയെ ഒരിക്കലും ചൂഷണം ചെയ്യരുത്. എന്നാലും ചിപ്പോള്‍ ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ തോന്നും ആര്‍ക്കും ഒരിക്കലും പണ്ടാറടങ്ങാന്‍ ഒരു ഉപകാരവും ചെയ്യാന്‍ പാടില്ലാന്ന്‌. പക്ഷേ എന്താ ചെയ്യാ... ".


പിറ്റേന്ന് ഇക്കാക്കയെ കണ്ടപ്പോഴാണ്‌ പറഞ്ഞത്, "ഒന്ന് ആശുപത്രി വരെ പോകണം. ഇന്നലെ ഒരാള്‍ക്ക് ഒരപകടം പറ്റി. കുറച്ച് ബ്ലഡ് കൊടുക്കണം". "അതിന്‌ രണ്ടു ദിവസം മുന്‍പല്ലേ ഇക്കാക്ക മറ്റാര്‍ക്കോ ബ്ലഡ് കൊടുത്തത്. ഇനിയും ഈ ശരീരത്തില്‍ ഉണ്ടോ പിഴിയാന്‍"? "ഒന്ന് ആഞ്ഞ് ഞെക്കിയാല്‍ കിട്ടും അപ്പുവേ... ബലം പിടിച്ചൊന്ന് ഞെക്കിയാല്‍ ചിലപ്പോ ഒരു അര ലിറ്റര്‍ പാല്‌ കൂടുതല്‍ തരില്ലേ ചില പശുക്കള്. കാരണം നമ്മുടെ കഷ്ടപ്പാടുകള്‍ ആ അമര്‍ത്തലിലൂടെ പശുവിന്‌ മനസ്സിലാകും. അപ്പോല്‍ നമ്മൂടെ ദുരിതം കണ്ട് പശുവും നമ്മോടൊപ്പം ഒന്നമര്‍ത്തും. അങ്ങനെ ഒന്നമര്‍ത്തി നോക്കാന്ന് വച്ചു".


ആ നിലാവിന്‍‌റ്റെ അരണ്ട വെളിച്ചത്തില്‍ എവിടെയോ നോക്കി നിശബ്ദയായ് കിടന്ന ദേവു ചോദിച്ചു; "എങ്കിലും എന്തിനാ അപ്പേട്ടാ നിങ്ങള്‍ തമ്മില്‍ പിണങ്ങിയത്." അതിനേ കുറിച്ച് അപ്പേട്ടന്‍ ആദ്യമായ് സംസാരിച്ചത് അപ്പോഴായിരിന്നു. "ഞങ്ങള്‍ തമ്മില്‍ പിണങ്ങി എന്നാരാ പറഞ്ഞെ. ഇല്ല, പിണങ്ങിയിട്ടില്ല, എങ്കിലും പരസ്പരം മിണ്ടിയിട്ട് വര്‍ഷങ്ങളാകുന്നു. ദേവൂ, നമ്മളെല്ലാം ഒരേ ഭാഷയാണ്‌ സംസാരിക്കുന്നതെങ്കിലും പലരും കേള്‍ക്കുന്നതിന്‌ പല അര്‍ത്ഥം കൊടുക്കുന്നു. പിന്നെ കേട്ട വാക്കുകള്‍ മോശമാണെന്നു പറഞ്ഞ് കേട്ടയാള്‍ പറഞ്ഞയാളുടെ കുത്തിന്‌ പിടിക്കും, പറഞ്ഞയാളോ താന്‍ പറഞ്ഞത് നല്ലതാണെന്നു പറഞ്ഞ് തിരിച്ചു പിടിക്കും. പിന്നെ വാക്കുകളുടെ കര്‍ത്താവും കര്‍മ്മവും ക്രീയയും വേര്‍തിരിച്ച് പരസ്പരം പ്രയോഗിക്കുന്നു. ഇടക്കെപ്പോഴെങ്കിലും മനസ്സുകള്‍ മുറിയും. മനസ്സുകള്‍ മുറിയുമ്പോള്‍ ശബ്ദം തനിയെ നില്‍ക്കും. പിന്നെ ദിവസം പോകും തോറും അതൊരു ലഹരിയായ് മാറും. മഹാന്മാരില്‍ മഹാന്മാര്‍ മുതല്‍ അര്‍ദ്ധപട്ടിണിക്കാര്‍ വരെ ഈ കൂട്ടിയിടിയില്‍ കിടന്നു പിടയും. ഇങ്ങനെയൊക്കെ ജീവിതത്തില്‍ പലര്‍ക്കും പലരോടും സംഭവിക്കാറൂണ്ട്. അതുപോലെ എന്നെങ്കിലും ഞങ്ങളുടേയും വാക്കുകള്‍ പരസ്പരം കൂട്ടിയിടിക്കപ്പെട്ടതാകാം കാരണം. ഒരു പക്ഷേ ഞാന്‍ എന്തെങ്കിലും അതിര്‍ത്തു പറഞ്ഞിട്ടുണ്ടാകാം, അല്ലെങ്കില്‍ എന്‍‌റ്റെ കാര്യത്തില്‍ ഇക്കാക്ക ഇടപെടണ്ടാ എന്നു പറഞ്ഞിട്ടുണ്ടാകാം, അതുമല്ലെങ്കില്‍ അധികാര പൂര്‍വ്വമായ എന്‍‌റ്റെ ഏതെങ്കിലും വാക്കുകള്‍ ഇക്കാക്കയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല." ദേവൂന്‌ പിന്നെ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, അപ്പേട്ടന്‌ പറയാനും. ഒരു വണ്ട് വന്ന് പൂവിലെ മധു കുടിക്കുന്നതു പോലെ ദേവൂ അപ്പേട്ടനിലേക്കമര്‍ന്നു കിടന്നു.


ആ ആപ്പിളിന്‍‌റ്റേയും മുന്തിരിയുടേയും പൊതിക്കെട്ടുകള്‍ ഇക്കാക്കയുടെ മുന്നിലേക്ക് നീ വച്ചിട്ട് അപ്പേട്ടനും ദേവുവും ആ കട്ടിലിനോട് ചേര്‍ന്നു കിടന്ന കസേരയിലേക്കിരുന്നു. അപ്പോഴെക്കും ഇക്കാക്കയുടെ ബീവി പരാതിയുമായി വന്നു. "ന്‍‌റ്റെ അപ്പുവേ, ഇവിടെ ഒരാള്‍ മഴ നനഞ്ഞ് ഒരാഴ്ചയായി പനി പിടിച്ച് കിടപ്പിലാണ്‌. കഷായം വച്ചു കൊടുത്തിട്ട് കുടിക്കുന്നുമില്ല. പറഞ്ഞാല്‍ കേള്‍ക്കണ്ടേ... എന്തേലും പറഞ്ഞാല്‍ അപ്പോ ഉടക്കും. പിന്നെ മിണ്ടാട്ടമില്ല.. ഞാനെന്താ ചെയ്യാ എന്‍‌റ്റെ ദേവൂ". "യ്യ് മിണ്ടാണ്ടിരിക്കണൂണ്ടോ... ആരോടും ഒന്നും മിണ്ടാതിരിക്കാ ഭേദം. അല്ലേല്‍ വാക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കും, അപ്പോള്‍ മനസ്സുകള്‍ മുറിയും, മനസ്സു മുറിഞ്ഞാല്‍ പിന്നെ ശബ്ദം നിലയ്ക്കും...പിന്നെ അതൊരി ലഹരിയായ് മാറും., പക്ഷേ... പക്ഷെ നഷ്ടമാകുന്നത് നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലമായിരിക്കും എന്ന് ആരും ഓര്‍ക്കാറില്ല... ആരും...".

അപ്പേട്ടന്‍ ഇക്കാക്കയുടെ കൈവിരല്‍ അമര്‍ത്തി പിടിച്ചു. ആ നനുത്ത കൈവിരലുകള്‍ നഷ്ടകാലങ്ങളുടെ കഥ പറയുന്നതായി അപ്പേട്ടന്‌ തോന്നി. അപ്പോള്‍ രണ്ടു പേരുടേയും കണ്ണുകള്‍ കണ്ണുനീരാല്‍ മൂടപ്പെട്ടിരിന്നു. "ഇക്കാക്ക, എപ്പോഴോ ഞാന്‍ എന്തോ പറഞ്ഞു, ഇക്കാക്ക എന്തോ കേട്ടു. അപ്പോള്‍ നമ്മുടെ മനസ്സു മുറിഞ്ഞതും ശബ്ദം നിന്നതും മൗനം ലഹരിയായ് മാറിയതമൊക്കെ എന്തിനായിരിന്നു. അറിയില്ല.. നമുക്ക് നഷ്ടമായത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ആ സൗഹൃദത്തിന്‍‌റ്റെ ആ കാലമല്ലേ? എല്ലാം മറക്കാം ഇക്കാക്ക നമുക്ക്... എന്നോട് ക്ഷമിക്കൂ....".


എന്തോ അന്നത്തെ പ്രഭാതത്തിന്‌ ഒരു നനവാര്‍ന്ന ശാന്തതയുണ്ടായിരിന്നു, മഴ പെയ്തു തോര്‍ന്ന, കാറും കോളു കെട്ടടങ്ങിയ ഒരു സുപ്രഭാതം പോലെ.

4 comments:

  1. ഹരേ ......
    ശരിയാണ്.. ചിലപ്പോള്‍ ..വാക്കുകള്‍  തമ്മില്‍ കൂട്ടിമുട്ടും .. അതു മനസിനെ മുറിക്കും നഷ്ടമാകുന്ത ഒരിക്കലും തിരിച്ചുകിട്ടാനിടയില്ലാത്ത നമ്മുടെ തന്നെ ജീവിതം ..... നമുക്കു ഏറ്റവും വിലപ്പെട്ട ബന്ധങ്ങള്‍ ... ഒരു തോറ്റുകൊടുക്കലിനിന്‍ തയ്യാറാകത്തിടത്തോളം  മുറിവ് ഉണങ്ങാന്‍ നാളുകളെടുക്കും ...... ഒരുപക്ഷേ ആ സ്നേഹം ഏറെ മധുരത്തോടെ അനുഭവിക്കാന്‍ അതൊരു കരണമായേക്കാമെങ്കിലും  ആ നഷ്ടപ്പെട്ടുപോയ കാലത്തിനു പകരമാവില്ല ഒന്നും .അകന്നു നില്ക്കുബോഴാണ്‍ സ്നേഹത്തിന്റെ നൊമ്പരം ഏറെ അനുഭവിക്കുക അല്ലേ
    ആ ഇക്കാക്കയും ദേവുവും അപ്പേട്ടനും ഒക്കെ നമ്മളൊക്കെതന്നെയാണ്‍ . നമുക്ക് നഷ്ടപ്പെട്ടുപോകുന്ന നമ്മുടെ സൌഹൃദങ്ങള്‍ .കഥ വാഅയിച്ചപ്പോള്‍  ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു കാലത്തേക്ക് മനസൊരു യാത്രപോയി.. വളരെ ഇഷ്ടമായി.....
    ഇനിയും എഴുതൂ ധാരാളം  സ്നേഹത്തോടെ......

    ReplyDelete
  2. ബന്ധങ്ങളുടെ ഇടയില്‍ ജയവും പരാജയവും കടന്നു വരുമ്പോള്‍ അതില്‍ വിള്ളലുകള്‍ വീഴുന്നു. പിന്നെ ആ വിള്ളലുകള്‍ വലുതായി വലുതായി അവസാനം ആ ബന്ധം പൊട്ടിയകലുന്നു. നമുക്കിടയിലെങ്കിലും അത്തരം ഒരു വിള്ളല്‍ ഉണ്ടാവാതിരുന്നെങ്കില്‍....

    ReplyDelete
  3. ഹരി
    ഈ കഥയാണ്‌ ഞാന്‍ ആദ്യമേ വായിച്ചത് , പക്ഷെ ഇതിലെ ദേവുവിന്റെ പേര് എന്റെ മനസ്സില്‍ ഉടക്കിയില്ല. ഇക്കാക്ക എന്ന വ്യക്തിക്ക് ഈ കഥയില്‍ ഉള്ള പ്രാധാന്യമാകാം, മറ്റാരെക്കുരിച്ചും എന്നെ ചിന്തിപ്പിക്കാതിരുന്നത്. അത് വായിച്ചപ്പോള്‍ "അപ്പെട്ടനും ഇക്കാക്കയും" അവരെയല്ലാതെ , അവരുടെ സൌഹ്രതത്തിന്റെ തീവ്രതയല്ലാതെ , അവരുടെ മനസ്സിന്റെ നന്മയല്ലാതെ മറ്റൊന്നും ഞാന്‍ കണ്ടില്ല
    ഇതുപോലെ, ഒരിക്കല്‍ എന്നെ വിട്ടുപോയ എന്റെ പ്രിയ കൂട്ടുകാരിയും തിരിച്ചു വന്നിരുന്നെന്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോകുന്നു,

    ReplyDelete
  4. belated xmas greetigs
    i need a favour from you
    kindly send me your fone number
    i hv to ask u some thing about the layouts etc of the blog
    thanks and regards
    jp

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?