Friday, September 25, 2009

ഓര്‍മ്മകള്‍.

കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാസമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്.

മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുക ആയിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ...ആപ്പോള്‍ രണ്ടു പേരും ചിരിക്കുകയായിരിന്നു.

പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.

അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...?

ആരോ ശരീരത്തില്‍ ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന് ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു.
"ഇതെവിടെയെത്തി"?. എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന് പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.

കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ?

"അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു.
സാരല്യാട്ടോ... തണുപ്പ് ഇപ്പോ മാറൂട്ടോ....
അച്ഛാ.... എന്താ അച്ഛാ.. അച്ഛാ ഈ സഞ്ചിയില്‍..... അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിക്കുകയായിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ്‌ ആ സഞ്ചിയിലെന്ന് ആ പാവം അഞ്ചു വയസ്സുകാരനറിയില്ലായിരുന്നല്ലോ......

3 comments:

  1. പാവം കുട്ടി.രംഗബോധമില്ലാത്ത കോമാളി കടന്നുവന്നാല്‍ പിന്നെന്തു ചെയ്യാന്‍.

    ReplyDelete
  2. മരണം - രംഗബോധമില്ലാത്ത കോമാളി. ആഗ്രഹിക്കുമ്പോള്‍ വരാത്ത, എന്നാല്‍ അനവസരത്തില്‍ കടന്നു വരുന്ന ഒരു ചെറു കാറ്റ്. കാറ്റ് മാറി കൊടുങ്കാറ്റാകാം, ശാന്തത മാറി ഭികരതയാകാം... മരണം - അതിനെ നേരിട്ട് കണ്ടവര്‍ ആര്‌? അറിയില്ല... എങ്കിലും അതൊരു ഭീകരതയാണ്‌ സ്നേഹിക്കുന്നവര്‍ക്ക്....

    നന്ദി...

    ReplyDelete
  3. കുമിഞ്ഞുകൂടീയ കുറച്ചു നൊമ്പരങ്ങൾ..

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?