Friday, February 22, 2013

മുഖപുസ്തകത്തിലെ മുഖപ്രസാദങ്ങള്‍ 81 ഹരി വില്ലൂര്‍ BY ശിവേട്ടന്‍ Sivasankaran Karavil

പറയുന്നത് 
പ്രയോഗത്തിലെത്തുമ്പോഴാണ്
പൊരുളിന്റെ പൊള്ളത്തരം 
പുറത്താവുക.

നിശ്ചയിക്കാനാവാത്ത ചില 
വന്നുചേരലുകളുണ്ടാവും
ജീവിതത്തില്‍.

നിലം തൊടാതെ
അനിലബാഹുചമച്ച്
കാലാവൃത്തി പൂര്‍ത്തീകരിക്കുക
അതിശയം തന്നെ.

മനുഷ്യാകാരത്തില്‍ പിറന്ന
ആര്‍ക്കും കഴിയില്ല അത് .

എന്നാല്‍ ഇട്ടാവട്ടത്ത്‌
തോണിത്തുമ്പും പിടിച്ചാടിയുലഞ്ഞ്
ജീവന്റെ ആട്ടക്കളം തീര്‍ക്കുമ്പോള്‍
അറിയില്ല
വീരഭദ്രന്മാര്‍ക്കൊന്നും
ഇവിടെ സ്ഥിരവാസമില്ല
തങ്ങള്‍ക്കും എന്ന വിവരം.

തനിക്കുപറയാനുള്ള വിഷയം
ഒതുക്കത്തോടെ
പറഞ്ഞ് സ്നേഹം പങ്കുവെച്ചിരിപ്പുണ്ട്
ഹരി വില്ലൂര്‍ എന്ന
സഹൃദയന്‍.

കൂട്ടത്തില്‍ പറയട്ടെ
അസാമാന്യ ശേഷിയുള്ള
പ്രഹരങ്ങളാണ്
ഹരിയുടെ മിക്ക രചനകളും.

ഈ വിദ്വാന്‍
എത്തിനോക്കാത്ത മൂലകളില്ല

പടരാസഞ്ചാരം പോലെ
മനസ്സുകളില്‍
അടരാടാന്‍ പാകത്തില്‍
ഒരു ചിന്തേരിട്ടു തരും ഇഷ്ടന്‍.

അതുകൊണ്ടാവാം എനിക്ക്
എപ്പോഴോ പ്രിയപ്പെട്ടു
ഈ അനിയനെ.

ഇയാള്‍ക്ക് ഭൌതികങ്ങളിലെ
നുരപതഞ്ഞ
പെരുംനേരങ്ങള്‍ അറിയില്ല.

പ്രണയം ചാലിച്ച തീക്കഥകള്‍
വിടരില്ല.

കര്‍മ്മത്തെറ്റുകള്‍ പെറ്റിട്ടുപോയ
വരുംകാല സുകൃതങ്ങളും
ഇയാളുടെ ആലോചനയല്ല.

വീര്യം ചേരാത്ത
സൌമ്യജാതകം ഇയാളെ
തേടി വന്നതാണ്.

ഹരിയുടെ കണ്ണുകള്‍ക്ക്‌
ഇത്തിരി ബാക്കിവെച്ച
കാലത്തിനുബോധിക്കാത്ത
തിരിച്ചറിവുകളുണ്ട്.

തനിക്കു കിട്ടാതെപോയ
വാത്സല്യനേരങ്ങളുണ്ട് .

മുഖപുസ്തകത്തില്‍ വാരിക്കൂട്ടുന്ന
ഓരോ അടുപ്പങ്ങളും
ഇയാളുടെ സമ്പാദ്യങ്ങളാണ്.

എന്റെ ചിത്തപുസ്തകത്തിലെ
സ്നേഹത്തിന്റെ
ഒരു മയില്‍‌പ്പീലിപ്പൊട്ടാണ്
ഹരിയെനിക്ക് .

നേരുന്നു സര്‍വ ഭാഗ്യങ്ങളും
എന്നും....

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?